തമിഴ്‌നടന്‍ ധനുഷിൻറെ പിതൃത്വം സംബന്ധിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്. നടന്‍ ധനുഷ് മകനാണെന്ന് അവകാശപ്പെട്ടുള്ള മധുര ദമ്പതികളുടെ പരാതിയാണ് ഇപ്പോൾ ചർച്ചാവിഷയം. ഇവർ ആരോപിക്കുന്നതുപോലെ ധനുഷിന്റെ ദേഹത്തുള്ള അടയാളങ്ങള്‍ ലേസര്‍ ചികിത്സ വഴി മായ്ച്ചുകളയാന്‍ ശ്രമിച്ചതായി പരിശോധനയില്‍ കണ്ടെത്തി.
2002 ല്‍ സ്കൂളിൽ പഠിക്കുമ്പോള്‍ നാടുവിട്ടുപോയ തങ്ങളുടെ മകന്‍ കലൈയരസന്‍ എന്ന ധനുഷിന്റെ ശരീരത്തിലെ ചില അടയാളങ്ങള്‍ കതിരേശനും മീനാക്ഷിയും കോടതിയില്‍ തെളിവായി പറഞ്ഞിരുന്നു. പ്രഥാമിക പരിശോധനയില്‍ ധനുഷിന്റെ ശരീരത്തില്‍ ഈ അടയാളങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ വിശദമായ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഫെബ്രുവരി 28-ന് കോടതിയില്‍ മെഡിക്കല്‍ സംഘം ധനുഷിന്റെ ദേഹത്തെ അടയാളങ്ങള്‍ പരിശോധിച്ചിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് തിങ്കളാഴ്ച പുറത്തുവിട്ടപ്പോഴാണ് ധനുഷ് ദേഹത്തെ അടയാളങ്ങള്‍ ലേസര്‍ ചികിത്സ വഴി മായ്ച്ചതായി കണ്ടെത്തിയത്. കേസിന്റെ തുടര്‍വിചാരണ മാര്‍ച്ച് 27-ലേക്ക് മാറ്റി.
ധനുഷിന്റെ ഇടത് തോളിൽ ഒരു മറുകും ഇടത് കാല്‍മുട്ടില്‍ ഒരു തഴമ്പും ഉണ്ടെന്നാണ് ദമ്പതികള്‍ കോടതയില്‍ പറഞ്ഞിരുന്നത്. ഫെബ്രുവരി 28 ന് ധനുഷ് കോടതിയിലെത്തിയപ്പോള്‍ സര്‍ക്കാര്‍ ഡോക്ടറോടും മധുര ബെഞ്ചിന്റെ രജിസ്ട്രാറോടും ശരീരത്തിലെ മറുകുകള്‍ പരിശോധിക്കാന്‍ ജസ്റ്റിസ് ജെ ചൊക്കലിംഗം ആവശ്യപ്പെടുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ അടയാളങ്ങളൊന്നും കണ്ടില്ല. ടോർച്ച് ഉപയോഗിച്ച് അടച്ച മുറിയിലും പകൽവെളിച്ചത്തിലും ശരീരം പരിശോധിച്ചു. എന്നിട്ടും അടയാളങ്ങൾ കണ്ടെത്താനായില്ല.
ലേസർ ടെക്നിക്ക് വഴി മറുകു മായിച്ചു കളയാമെന്നാണ് ഇവർ അവകാശപ്പെടുന്നത്. തുടര്‍ന്ന് വിശദമായ മെഡിക്കല്‍ പരിശോധനയ്ക്ക് ഉത്തരവിട്ടു. ജസ്റ്റിസ് പ്രകാശ് ആണ് കേസ് മാർച്ച് 27ലേക്ക് മാറ്റിയിരിക്കുന്നത്. നേരത്തെ നടന്‍ കോടതിയില്‍ ഹാജരാക്കിയ ചില സര്‍ട്ടിഫിക്കറ്റുകളും വ്യാജമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ജനന സര്‍ഫിക്കറ്റും, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളും തമ്മില്‍ യോജിച്ചു പോകുന്നില്ല എന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും റിപ്പോർട്ട് ഉണ്ട്. എന്തായാലും ഇനി സമർപ്പിക്കാൻ പോകുന്ന വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 27 ന് വീണ്ടും കോടതി ചേരും. കേസിൽ അന്തിമ തീരുമാനം അന്ന് പുറപ്പെടുവിക്കാനും സാധ്യതയുണ്ട്.
കൂടുതൽ വാർത്തകൾക്ക്