നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന നടൻ ദിലീപിനെതിരേ നടി ലക്ഷ്മി രാമകൃഷ്ണൻ. ദിലീപ് തന്നോട് ചെയ്തത് അത്രപെട്ടെന്ന് മറക്കാന്‍ കഴിയില്ലെന്നാണ് ഒരു അഭിമുഖത്തിൽ ലക്ഷ്മി രാമകൃഷ്ണന്‍ പറയുന്നത്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ നിവിന്‍ പോളിയുടെ അമ്മവേഷം അവതരിപ്പിച്ച നടിയാണ് ലക്ഷ്മി. ദിലീപ് നായകനായ കൊൽക്കത്ത ന്യൂസിൽ നിന്ന് തന്നെ ഒഴിവാക്കിയത് ദിലീപിന്റെ ഇടപെടൽ മൂലമാണെന്നാണ് ലക്ഷ്മി ആരോപിക്കുന്നത്.
‘എട്ടുവര്‍ഷം മുന്‍പാണ് സംഭവം. കൊല്‍ക്കത്ത ന്യൂസില്‍ നിന്ന് ഒഴിവാക്കിയ വിവരം അണിയറ പ്രവര്‍ത്തകരിൽ ഒരാളാണ് അറിയിച്ചത്. ആ ഒഴിവാക്കല്‍ എന്നെ ഭയങ്കരമായി നോവിച്ചു. പിന്നെ ഒരു പാടുവട്ടം സ്വയം ചോദിച്ചു. ഞാന്‍ ഭാഗ്യമില്ലാത്തവളാണോ? വര്‍ഷങ്ങളായുള്ള ഈ ചോദ്യത്തിന് കഴിഞ്ഞ വര്‍ഷമാണ് ഉത്തരം ലഭിച്ചത്. അല്ല, ഞാന്‍ ഭാഗ്യമില്ലാത്തവളല്ല. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന്റെ വിജയം അതിന്റെ തെളിവാണ്.’– ലക്ഷ്മി പറയുന്നു.
ഷൂട്ടിംഗിന് ഒരുമാസം മുമ്പ് എന്നോട് റോളിനെക്കുറിച്ച് പറഞ്ഞിരുന്നു. എന്റെ നല്ല സുഹൃത്തുക്കളിലൊരാളായിരുന്നു ചിത്രത്തിലെ പ്രധാനി. എന്നെ വിളിച്ച് ഒരു ക്യാരക്ടറുണ്ട്. ലക്ഷ്മി തന്നെ അത് ചെയ്യണം എന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ഡേറ്റ് കൊടുത്തത്. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങാറായിട്ടും യാതൊരു വിവരവും അറിയാത്തതുകൊണ്ട് ഞാന്‍ വിളിച്ചു ചോദിച്ചു. അപ്പോള്‍ അദ്ദേഹം ഉരുണ്ട് കളിച്ചു. കഥാപാത്രത്തിന് വലിയ പ്രാധാന്യമില്ലാത്തതിനാല്‍ ലക്ഷ്മിയെ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതി എന്ന് പറഞ്ഞു. പക്ഷേ പിന്നീട് ഞാന്‍ തിരക്കിയപ്പോള്‍ അറിഞ്ഞു ഞാന്‍ മലയാളത്തില്‍ അഭിനയിച്ച സിനിമകളെല്ലാം പരാജയങ്ങളായതിനാല്‍ എന്നെ ഒഴിവാക്കുവാന്‍ അതിലെ നായകന്‍ തന്നെ ആവശ്യപ്പെട്ടെന്ന്. വലിയ വിഷമമുണ്ടായ സന്ദര്‍ഭമാണത്. അങ്ങനെ മറക്കാന്‍ പറ്റിയ ഒന്നല്ല അയാള്‍ എന്നോട് ചെയ്തതെന്നും ലക്ഷ്മി പറയുന്നു.
പക്ഷേ ഇപ്പോൾ താൻ ഹാപ്പിയാണെന്നും ജേക്കബിന്റെ സ്വർഗരാജ്യത്തിലൂടെ തനിക്ക് മലയാളത്തിൽ ആദ്യ ഹിറ്റ് ലഭിച്ചതായും ലക്ഷ്മി പറയുന്നു. ചിത്രത്തില്‍ രണ്‍ജിപ്പണിക്കര്‍ അവതരിപ്പിച്ച ജേക്കബ്ബ് സക്കറിയയുടെ ഭാര്യയും, നിവിന്‍ പോളിയുള്‍പ്പെടെ നാല് മക്കളുടെ അമ്മയുമായ ഷേര്‍ളി എന്ന കഥാപാത്രത്തെയാണ് ലക്ഷ്മി അവതരിപ്പിച്ചത്.