ലിജോ ജോസ് പെല്ലിശ്ശേരിയുടെ ’അങ്കമാലി ഡയറീസി’ലൂടെ നായികയായി അരങ്ങേറ്റം കുറിച്ച അന്ന രേഷ്മ രാജൻ ഫെയ്സ്ബുക് ലൈവിലൂടെ പൊട്ടിക്കരഞ്ഞു. ഒരു ചാനലിലെ കോമഡി പരിപാടിയിൽ മമ്മൂട്ടിയെക്കുറിച്ചും ദുൽഖറിനെക്കുറിച്ചും നടത്തിയ രസകരമായ പരാമർശമാണ് അന്നയ്ക്ക് വിനയായത്. അതേറ്റെടുത്ത ചില ഓൺലൈൻ മാധ്യമങ്ങൾ അന്നയെ കുറ്റപ്പെടുത്തി വാർത്ത നൽകിയിരുന്നു. ഇതോടെ മമ്മൂട്ടി- ദുൽഖർ ആരാധകർ അന്നയുടെ ഫെയ്സ്ബുക്ക് പേജിൽ ആക്രമണം അഴിച്ചുവിട്ടു. തുടർന്ന് സംഭവത്തെക്കുറിച്ച് വിശദീകരണവുമായി എത്തിയ അന്ന ഫെയ്സ്ബുക്ക് ലൈവിലൂടെ പൊട്ടിക്കരഞ്ഞു. പ്രേക്ഷകരുടെ പ്രിയപ്പെട്ട ’ലിച്ചി’ മോഹൻലാലിന്റെ ’വെളിപാടിന്റെ പുസ്തകത്തി’ലും നായികയായിരുന്നു.
സംഭവത്തെക്കുറിച്ച് അന്ന പറയുന്നതിങ്ങനെ;
"ചാനൽ പരിപാടിയിൽ കുസൃതി ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ ഇടയിൽ അവർ എന്നോട് ചോദിച്ചു, മമ്മൂട്ടിയും ദുൽക്കറും ഒരുമിച്ച് അഭിനയിച്ചാൽ ആര് നായകനാകണം എന്ന്? ദുൽക്കർ നായകനാകട്ടെ മമ്മൂട്ടി ദുൽക്കറിന്റെ അച്ഛനായിട്ട് അഭിനയിച്ചോട്ടെ എന്നു പറഞ്ഞു. അതല്ല മമ്മൂട്ടിയാണ് നായകനെങ്കിൽ ദുൽക്കർ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കട്ടെ എന്നാണ് പറഞ്ഞത്. തമാശയായിട്ട് പറഞ്ഞ കാര്യമാണ്. അതല്ലാതെ മമ്മൂക്കയെയോ കുഞ്ഞിക്കയെയോ അപമാനിക്കാനോ പരിഹസിക്കാനോ പറഞ്ഞതല്ല.
രണ്ടുപേരുടെയും നായികയായി അഭിനയിക്കാൻ ആഗ്രഹമുള്ളതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. എന്നാൽ ഇത് ആളുകൾ ഏത് രീതിയിലാണ് എടുത്തതെന്ന് എനിക്ക് അറിയില്ല. ആളുകൾക്ക് തെറ്റിധാരണയുണ്ടായതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഇവരെയൊന്നും താരതമ്യം ചെയ്യാൻ പോലും ഞാന്‍ ആളല്ല. ഇനി എത്ര കാലം കഴിഞ്ഞാലും ഞാൻ അങ്ങനെയാകില്ല. ഓൺലൈൻ മാധ്യമങ്ങൾ വെറുതെ വളച്ചൊടിച്ചതാണ്. ഞാൻ ആരാധകരോട് ക്ഷമ പറയുന്നു." അന്ന പറഞ്ഞു.