സിനിമാനടനായും അവതാരകനായും പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ച താരമാണ് മിഥുൻ രമേശ്. മിഥുന്റെത് പ്രണയ വിവാഹമായിരുന്നു. അവതാരക ലക്ഷ്മി മേനോനാണ് മിഥുന്റെ ജീവിത സഖി. ഇരുവരുടെയും പ്രണയാനുഭവങ്ങള്‍ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ മിഥുൻ വെളിപ്പെടുത്തി. ദുബൈയില്‍ ഒരു പ്രോഗ്രാം അവതരിപ്പിക്കാനെത്തിയപ്പോഴാണ് മിഥുന്‍ ആദ്യമായി ലക്ഷ്മിയെ കാണുന്നത്. പിന്നീട് സിത്താര്‍ എന്നൊരു കോമണ്‍ ഫ്രണ്ട് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. അങ്ങനെ രണ്ടുപേരും അടുത്ത സുഹൃത്തുക്കളായി. ലക്ഷ്മിയെ അടുത്തറിഞ്ഞതിനു ശേഷമാണ് കൂടുതല്‍ ഇഷ്ടപ്പെട്ടതെന്ന് മിഥുൻ പറയുന്നു.
"അവളുടെ സംസാരവും പെരുമാറ്റവും അവളിലേക്ക് എന്നെ അടുപ്പിച്ചു കൊണ്ടിരുന്നു. ആ സൗഹൃദം എന്നും കൂടെയുണ്ടാവണമെന്ന ആഗ്രഹത്തിലേക്ക് അതെത്തി. അങ്ങനെയാണ് സൗഹൃദത്തിനപ്പുറം ഞാനവളെ സ്‌നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവ് എനിക്കുണ്ടായത്. കാലത്തിന്റെ പ്രത്യേകതകൊണ്ട് പ്രണയം നേരില്‍ പറഞ്ഞ് ചമ്മേണ്ടി വന്നില്ല. ഒരു മെസേജ് മതിയായിരുന്നു എന്റെ പ്രണയം ലക്ഷ്മിയെ അറിയിക്കാന്‍. മറുപടിയ്ക്കായി കാത്തിരുന്ന ഏതാനും നിമിഷങ്ങള്‍ ആധിയുടേതായിരുന്നു. ദൈവമേ, പറയേണ്ടായിരുന്നു, ലക്ഷ്മി എന്തു വിചാരിച്ചു കാണും, നോ ആണെങ്കില്‍ പഴയതുപോലെ എനിക്കവളെ ഫെയിസ് ചെയ്യാന്‍ പറ്റില്ലല്ലോ… അത്തരം ചിന്തകള്‍ എന്നെ വല്ലാതെ അലട്ടി.." മിഥുന്‍ പറയുന്നു.
മിഥുനയച്ച മെസേജ് ലക്ഷ്മിയുടെ അമ്മ കാണാനിടയായി. ഇതോടെ അമ്മയോട് ലക്ഷ്മി എല്ലാ കാര്യവും തുറന്നുപറഞ്ഞു. അമ്മ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. ഉടന്‍ തന്നെ ലക്ഷ്മി മിഥുനെ വിളിച്ച് വിവരമറിയിച്ചു. അമ്മയെ ഒന്ന് വിളിച്ച് സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. മിഥുന്‍ അപ്പോള്‍ത്തന്നെ ലക്ഷ്മിയുടെ അമ്മയെ വിളിച്ച് സംസാരിച്ചു. പിന്നീട് മിഥുന്റെ വീട്ടിലും കാര്യങ്ങള്‍ തുറന്നു സംസാരിച്ചു. അങ്ങനെ രണ്ടു വീട്ടിലെയും അമ്മമാരാണ് കാര്യങ്ങള്‍ തീരുമാനിച്ചത്.
പ്രണയിക്കാനുള്ള സാവകാശം നൽകാതെ വീട്ടുകാർ രണ്ടുപേരെയും പിടിച്ചു കെട്ടിച്ചു. ദുബായില്‍ റേഡിയോ ജോക്കിയാണ് മിഥുന്‍. ഇരുവര്‍ക്കും ഒരു മകളുണ്ട്. തന്‍വി, രണ്ടാം ക്ലാസിലാണ് ഇപ്പോള്‍. ലക്ഷ്മിയെ ചിഞ്ചുവെന്നാണ് മിഥുന്‍ വിളിക്കുന്നത്. പ്രണയത്തിന്റെയും പരിഭവത്തിന്റെയും കാര്യത്തിൽ മിഥുനത്തിലെ ഉര്‍വശിച്ചേച്ചിയെപ്പോലെയാണ് ലക്ഷ്മിയെന്ന് മിഥുൻ പറയുന്നു.
"ഫ്രെബുവരി 10 നാണ് ലക്ഷ്മിയുടെ ബര്‍ത്ത്‌ഡേ. അതുകൊണ്ട് വാലന്റൈന്‍സ് ഡേയും ബര്‍ത്ത്‌ഡേയും ഒന്നിച്ചാഘോഷിക്കും. എല്ലാവര്‍ഷവും ഒരു സര്‍പ്രൈസ് ഗിഫ്റ്റ് മിഥുന്‍ ലക്ഷ്മിക്ക് കൊടുക്കാറുണ്ട്. ഇതുവരെ അതിനൊരു മുടക്കവും സംഭവിച്ചിട്ടില്ല. ഒരു ദിവസം അവള്‍ എന്നോടു പറഞ്ഞു: ‘എനിക്ക് സര്‍പ്രൈസ് ഇഷ്ടമല്ല. അതുകൊണ്ട് ഇത്തവണ ഗിഫ്‌റ്റൊന്നും വേണ്ട.’ എന്നിട്ടും ഞാന്‍ എല്ലാ പ്രാവശ്യത്തെയും പോലെ ഗിഫ്റ്റ് വാങ്ങി കാറില്‍ സൂക്ഷിച്ചു.
സാധാരണ കൊടുക്കാറുള്ള സമയം കഴിഞ്ഞിട്ടും ഗിഫ്റ്റ് കൊടുക്കാതെ വന്നപ്പോള്‍ ലക്ഷ്മി തന്നെ എന്നോടത് ചോദിച്ചു. നീ തന്നെയല്ലേ വേണ്ടെന്നു പറഞ്ഞതെന്നു ചോദിച്ച് ഞാന്‍ ചിരിച്ചു. അപ്പോള്‍ എന്നോടു സ്‌നേഹമില്ലെന്നു പറഞ്ഞ് ലക്ഷ്മി കരച്ചിലോടു കരച്ചില്‍. പിന്നെ കാറില്‍ നിന്ന് ഗിഫ്റ്റ് എടുത്തു കൊടുത്തപ്പോഴാണ് പിണക്കം മാറിയത്. സര്‍പ്രൈസ് വേണ്ടെന്നു പറഞ്ഞാലും എല്ലാ പ്രാവശ്യവും അവളത് പ്രതീക്ഷിക്കും. ഞാനാദ്യം കൊടുത്ത പൂവ് മുതല്‍ വാലന്റൈന്‍സ് ഡേ കാര്‍ഡ് വരെയുള്ള എല്ലാ ഗിഫ്റ്റുകളും മിഥുനത്തിലെ ഉര്‍വശിച്ചേച്ചിയെപ്പോലെ അവള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്." മിഥുൻ പറയുന്നു.