Wednesday 09 January 2019 11:40 AM IST : By സ്വന്തം ലേഖകൻ

സീരിയല്‍ നടി പറഞ്ഞത് പച്ചക്കള്ളം, അവര്‍ പറഞ്ഞത് കേട്ടാല്‍ അറയ്ക്കുന്ന ഭാഷ: ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍

rahmath-serial

കോഴിക്കോട് റഹ്മത്ത് ഹോട്ടലില്‍ വച്ചു ബിരിയാണി കിട്ടാത്തതി​​നെ തുടര്‍ന്ന് സീരിയൽ നടി വെയ്റ്ററെ തല്ലിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. സംഭവം നടക്കുമ്പോൾ ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന മലാപ്പറമ്പ് സ്വദേശി നജീബാണ് സീരിയൽ നടി പറഞ്ഞത് പച്ചക്കള്ളമാണെന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. മുൻപ് തനിക്കെതിരെ വരുന്ന ആരോപണങ്ങൾ തെറ്റാണെന്ന് പറഞ്ഞ് സീരിയല്‍ നടി അനു ജൂബി രംഗത്തുവന്നിരുന്നു. പുറത്തുവന്നതില്‍ പകുതി മാത്രമാണ് സത്യമെന്നാണ് അനു ജൂബി അന്ന് ഓൺലൈൻ മാധ്യമത്തോട് വെളിപ്പെടുത്തിയത്. എന്നാൽ സംഭവത്തെ കുറിച്ച് ദൃക്‌സാക്ഷിയായ നജീബ് പറയുന്നതിങ്ങനെ;

"ഇടയ്‌ക്കൊക്കെ റഹ്മത്ത് ഹോട്ടലിൽ ഭക്ഷണം കഴിക്കാന്‍ പോകുന്നത് ഞങ്ങള്‍ സുഹൃത്തുക്കളുടെ പതിവാണ്. കോഴിക്കോട്ട് ടൗണില്‍ തന്നെയാണ് ഞാന്‍ ജോലി ചെയ്യുന്നത്. അന്നും പതിവുപോലെ ഞങ്ങള്‍ ഹോട്ടലിലെത്തി. ഭാഗ്യവശാല്‍ സീറ്റ് കിട്ടി. ബിരിയാണി കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് രണ്ടു സീറ്റിനപ്പുറത്തുള്ള ടേബിളില്‍ നിന്ന് വലിയ ബഹളം കേള്‍ക്കുന്നത്. നോക്കുമ്പോള്‍ ഒരു പെണ്‍കുട്ടിയും കൂടെയുള്ളവരും വെയ്റ്ററോട് കയര്‍ക്കുകയാണ്.

20-23 വയസ് മാത്രമുള്ള ജോലിക്കാരന്‍ പയ്യനോട് കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ആ പെണ്‍കുട്ടിയുടെ കൂടെ വന്നവര്‍ സംസാരിക്കുന്നത്. പെണ്‍കുട്ടിക്കൊപ്പമുള്ള ഒരു യുവാവ് മദ്യപിച്ചതു പോലെ നന്നായി ആടുന്നുണ്ട്. ഈ സമയം ഹോട്ടലിന്റെ ചുമതലയുള്ള വ്യക്തിയാണോ എന്നറിയില്ല ഒരാള്‍ വന്ന് ഇവരെ ആശ്വസിപ്പിക്കുന്നുണ്ട്. ഭക്ഷണം കഴിക്കാന്‍ വന്നവരില്‍ ചിലര്‍ ഇതെല്ലാം മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഓഫീസില്‍ ചെല്ലേണ്ട സമയമായതിനാല്‍ ഞങ്ങള്‍ അപ്പോള്‍ തന്നെ അവിടെനിന്ന് ഇറങ്ങുകയും ചെയ്തു. പിന്നീടാണ് ചാനലുകളിലും ഫേസ്ബുക്കിലും ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നത്."
നജീബ് പറയുന്നു.

സംഭവത്തെ കുറിച്ച് അനു ജൂബി പറഞ്ഞതിങ്ങനെ;

"പിറന്നാൾ ആഘോഷിക്കാനാണ് ഞാൻ കൂട്ടുകാർക്കും ഡ്രൈവർക്കുമൊപ്പം കോഴിക്കോട് റഹ്മത് ഹോട്ടലിലെത്തിയത്. അവിടുത്തെ ഭക്ഷണം രുചികരമായതുകൊണ്ടാണ് അങ്ങോട്ട് പോയത്. അവിടെ ചെന്നപ്പോൾ ഭക്ഷണം കഴിക്കാൻ ടേബിൾ ഒന്നും ഒഴിവുണ്ടായിരുന്നില്ല. ഞാനും സുഹൃത്ത് മുനീസയും അകത്ത് ഒരു കസേരയിൽ ഇരിക്കുകയായിരുന്നു. കൂട്ടുകാർ സീറ്റ് കിട്ടാത്തതുകൊണ്ട് പുറത്തുനിന്നു. ബിരിയാണി ഓർഡർ ചെയ്തിരുന്നു. ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ വെയ്റ്റർ വന്ന് മട്ടൻ ഐറ്റംസ് ഒന്നും തന്നെ ഇല്ലെന്ന് അറിയിച്ചു. നിങ്ങൾക്ക് ഇത് നേരത്തെ പറഞ്ഞുകൂടായിരുന്നോ എന്ന് ഞങ്ങൾ ചോദിച്ചു. ഭക്ഷണത്തിനായി അരമണിക്കൂറായി കാത്തിരിക്കുകയല്ലേ എന്ന് ചോദിച്ചപ്പോൾ ഇനിയും കാത്തിരിക്കേണ്ടി വരും എന്ന് പറഞ്ഞ് അയാൾ കയർത്ത് സംസാരിക്കുകയായിരുന്നു. ഓർഡർ എടുക്കുന്ന സമയത്ത് പോലും ഭക്ഷണം വൈകുമെന്ന് പറഞ്ഞിരുന്നില്ല.

ഹോട്ടലിൽ എത്തിയവരോട് മോശമായി പെരുമാറിയ വെയ്റ്ററെ കൂട്ടുകാർ മാനേജറുടെ റൂമിലേക്ക് പിടിച്ചു കൊണ്ട് പോകുന്ന സമയത്താണ് എനിക്ക് സമീപം നിന്ന ഒരാൾ മോശമായി സംസാരിച്ചത്. "നീ എന്തൊരു ചരക്കാണെടീ.." എന്നാണ് അവൻ പറഞ്ഞത്. ഇങ്ങനെയൊരു കാര്യം കേട്ടാൽ ഏത് പെണ്ണും പ്രതികരിച്ചു പോകും. ആ ഡയലോഗ് കേട്ടപ്പോൾ അത് നിന്റെ അമ്മയോട് പറഞ്ഞാൽ മതി എന്ന് ഞാൻ തിരിച്ച് പറഞ്ഞു. ഈ പ്രശ്നത്തിൽ ഇടപെട്ട കൂടെയുണ്ടായിരുന്ന സുഹൃത്ത് മുനീസയോട് അയാൾ മോശമായി പെരുമാറുകയും അവളെ മർദ്ദിക്കുകയും ചെയ്തു. എന്നാൽ വാർത്ത വന്നത് ഞാൻ മർദ്ദിച്ചുവെന്നും മട്ടൻ ബിരിയാണി കിട്ടാത്തതുകൊണ്ട് ബഹളം വച്ചുവെന്നുമാണ്. ഇതിൽ പരാതിപ്പെടാനാണ് കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിലെത്തിയത്. പുറകെ അവിടെ ഹോട്ടലിൽ വെച്ച് പ്രശ്നമുണ്ടാക്കിയ ആൾ  തന്നെ മർദ്ദിച്ചുവെന്ന് പറഞ്ഞ് സ്റ്റേഷനിലെത്തി. ഇയാൾ അവിടത്തെ ഒരു സിപിഎം നേതാവിന്റെ സഹോദരനാണെന്ന് ചില മാധ്യമ പ്രവർത്തകർ പറഞ്ഞാണ് അറിഞ്ഞത്.

സ്റ്റേഷനിലെത്തിയപ്പോൾ പൊലീസുകാരുടെ പെരുമാറ്റവും വളരെ മോശമായിരുന്നു. ഒരു വനിതാ പൊലീസുകാരിയും മറ്റൊരു പൊലീസുകാരനും മോശമായാണ് സംസാരിച്ചത്. അവർ എന്നെ മർദ്ദിക്കുകയും ചെയ്തു. ഞാൻ പോയത് എന്റെ പിറന്നാൾ ആഘോഷിക്കാനാണ്.. പ്രശ്നങ്ങളുണ്ടാക്കാനല്ല. പക്ഷേ പൊലീസുകാരുടെ പെരുമാറ്റം എന്തോ പീഡനക്കേസിന് കൊണ്ടുവന്നത് പോലെയായിരുന്നു. ഒരു പൊലീസുകാരൻ സ്റ്റേഷനിൽ വച്ച് എന്നോട് മോശമായി സംസാരിച്ചു. സ്‌കൂൾ കുട്ടികളെ കൊണ്ട് പോകുന്നത് പോലെ വീട്ടുകാർ വന്നാലെ വിടുകയുള്ളൂ എന്നു പറഞ്ഞ് ഞങ്ങളെ തടഞ്ഞുവച്ചു. ഞാൻ മദ്യപിച്ചുവെന്ന് പറയുന്ന പൊലീസ് അത് തെളിയിക്കുന്ന മെഡിക്കൽ ടെസ്റ്റുകൾ ഒന്നും നടത്തിയില്ല. ഇത്രയും മോശമായി പെരുമാറിയിട്ടും എല്ലായിടത്തും വന്ന റിപ്പോർട്ടുകൾ എനിക്ക് എതിരായിട്ടാണ്. ഞാൻ എന്തോ ഒരു വലിയ തെറ്റ് ചെയ്തപോലെയാണ് പലരും എന്റെ ഫോണിൽ വിളിച്ച് സംസാരിച്ചത്.

അതുകൊണ്ടാണ് ഇപ്പോൾ കാര്യങ്ങൾ പുറത്ത് പറയാൻ തയ്യാറായി മുന്നോട്ട് വന്നത്. എന്റെ ഫോണൊക്കെ പൊലീസുകാർ വാങ്ങി പരിശോധിക്കുകയും ചെയ്തിരുന്നു, അതിന്റെ ആവശ്യം എന്താണെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. പരാതിക്കാരുടെ മുഖത്ത് നോക്കി പച്ചയ്ക്ക് കേട്ടാൽ അറയ്ക്കുന്ന ഭാഷ പറയുന്ന ഇതാണോ ജനമൈത്രി പൊലീസ് സ്റ്റേഷൻ? സ്റ്റേഷനിൽ ക്യാമറ ഇല്ലാതിരുന്ന സ്ഥലത്ത് വച്ചാണ് ഇത്രയും മോശമായി പൊലീസ് പെരുമാറിയത്. അവിടെ ഭക്ഷണം കഴിക്കാൻ വന്ന ഒരാളുടെ വാക്കുകേട്ടാണ് പൊലീസ് ഇങ്ങനെ പെരുമാറിയത്. ഞങ്ങൾ കുടിച്ചിട്ടാണോ വന്നത് എന്ന് പറയാൻ അയാൾക്ക് എങ്ങനെ കഴിയും? അയാൾ കണ്ടിട്ടുണ്ടോ അത്. എന്തായാലും പ്രശ്നം ഇത്രയും വഷളായതിനാൽ തന്നെ നിയമ നടപടികളുമായി ഞങ്ങൾ മുന്നോട്ട് പോകും. ഇവർക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കും. വാർത്ത വന്നതിന് പുറകെ ചിലർ സോഷ്യൽ മീഡിയയിൽ ഇവളല്ലേ അവൾ എന്ന് ചോദിച്ച് എന്റെ ചിത്രങ്ങൾ മോശമായി പ്രചരിപ്പിച്ചിരുന്നു. ഇവർക്കെതിരെയും നിയമനടപടി സ്വീകരിക്കും." അനു ജൂബി പറയുന്നു.