കാലം മാറിയതോടെ സ്ത്രീകളുടെ മനോഭാവത്തിലും മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്. മുൻപ് എല്ലാകാര്യങ്ങളും ഒതുക്കിവച്ചാണ് സ്ത്രീകൾ മുന്നോട്ടുപോയതെങ്കിൽ ഇന്ന് തുറന്നുപറച്ചിലുകളുടെ കാലമാണ്. ലൈംഗിക പീഡനം പോലുള്ള വിഷയങ്ങളിൽപോലും ഇന്ന് സമൂഹത്തിനു മുന്നിൽ ഉച്ചത്തിൽ പറയാൻ സ്ത്രീകൾ മടി കാണിക്കാറില്ല. ഇത്തരമൊരു പ്രവണതയ്‌ക്ക് ആദ്യം തുടക്കം കുറിച്ചത് സിനിമാ മേഖലയിൽ നിന്നാണ്.
നടി പാർവതിയാണ് സിനിമയിലെ സഹപ്രവര്‍ത്തകരാൽ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത്. ഇത് സിനിമാ മേഖലയിൽ വിവാദങ്ങൾക്ക് തുടക്കമിട്ടു. ഇപ്പ്പോൾ സമാനമായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി സജിതാ മഠത്തിലും രംഗത്തുവന്നു.
പീഡനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്ന് സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന 'മി ടൂ' ക്യാമ്പയിന്റെ ഭാഗമായാണ് സജിത മഠത്തിലിന്റെ വെളിപ്പെടുത്തല്‍. അമേരിക്കന്‍ നടിയായ അലിസാ മിലാനോവാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്. ലൈംഗിക പീഡനങ്ങള്‍ സംഭവിക്കുന്ന ഒന്നല്ലെന്നും, പലരും മനഃപൂര്‍വം ചെയ്യുന്നതാണെന്നും സജിത ഫെയ്‌സ്ബുക്കിലൂടെ തുറന്നുപറഞ്ഞു.
"കൗമാരപ്രായത്തിലും പിന്നീട് മുതിർന്നപ്പോഴും പരിചയമുള്ളവരും അല്ലാത്തവരുമായ പുരുഷന്‍മാരുടെ ലൈംഗികാതിക്രമത്തിന് ഞാന്‍ ഇരയായിട്ടുണ്ട്. ഉയര്‍ന്ന നിലയില്‍ പ്രവർത്തിക്കുന്നവരും പ്രതിഭകളും അതിസമര്‍ഥരും നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളും അടുപ്പുള്ളവരുമായി അങ്ങനെ ഒരുപാട് പുരുഷന്മാരുണ്ട്. ലൈംഗികാതിക്രമം ബോധപൂര്‍വം അറിഞ്ഞുകൊണ്ടുതന്നെ സംഭവിക്കുന്നതാണെന്ന് നിങ്ങള്‍ക്കറിയാം. അത് തടയാനാവുമെന്നും അറിയാം." സജിത പറയുന്നു.