പ്രശസ്ത സംവിധായകൻ ഐ.വി. ശശി അന്തരിച്ചു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ഭാഷകളിലായി നൂറ്റൻപതിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തു. ദേശീയ പുരസ്കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സർക്കാർ ജെ.സി. ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. നടി സീമയാണ് പത്നി.
ഒരുകാലത്ത് മലയാളത്തിന്റെ യുവതാരങ്ങളായിരുന്ന മമ്മൂട്ടിയെയും മോഹൻലാലിനെയും സൂപ്പർതാര പദവിയിലേക്ക് നയിച്ചതും ഐ വി ശശിയെന്ന മഹാനായ സംവിധായകനായിരുന്നു. തന്റെ പ്രിയപ്പെട്ട മാസ്റ്ററിന് മോഹൻലാൽ ഫെയ്‌സ്ബുക്കിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചു. മോഹൻലാലിന്റെ കുറിപ്പ് ഇങ്ങനെ;
"പച്ച മനുഷ്യരുടെ ജീവിതം കൊണ്ട് വെള്ളിത്തിരയിൽ ഉത്സവം നടത്തിയ മഹാനായ ചലച്ചിത്രകാരൻ. ഞാനടക്കമുള്ള നടൻമാരെയും, കാഴ്ചക്കാരെയും സിനിമാ വിദ്യാർത്ഥികളാക്കിയ മലയാള സിനിമയുടെ മാസ്റ്റർക്ക്, എന്റെ പ്രിയപ്പെട്ട സാറിന് പ്രണാമം."
‘ഈ പ്രിയപ്പെട്ടവന്റെ വിയോഗം എന്ന തളര്‍ത്തുന്നു’ എന്ന് ഫെയ്ബുക്കില്‍ കുറിച്ചുകൊണ്ട് നടന്‍ മമ്മൂട്ടി, സംവിധായകന്‍ ഐ.വി.ശശിയുടെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തി. ആവനാഴി, കരിമ്പിന്‍ പൂവിനക്കരെ, ഇന്‍സ്‌പെക്ടര്‍ ബെല്‍റാം, ആള്‍ക്കൂട്ടത്തില്‍ തനിയെ, മൃഗയ തുടങ്ങി, മമ്മൂട്ടി-ഐ.വി.ശശി കൂട്ടുകെട്ടില്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് ഒരുപിടി ഹിറ്റ് ചിത്രങ്ങളായിരുന്നു. തന്റെ സുവര്‍ണകാലത്ത് മമ്മൂട്ടിയോടൊന്നിച്ച് ഒട്ടേറെ ഹിറ്റുകള്‍ ഐ.വി.ശശി തീര്‍ത്തിരുന്നു. മമ്മൂട്ടിയെ മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറാക്കിയതില്‍ വലിയ പങ്കുവഹിച്ച ആളാണ് ഐ.വി.ശശി. ബൽറാം വേഴ്സസ് താരാദാസാണ് മമ്മൂട്ടിയും ഐവി ശശിയും ഒന്നിച്ച അവസാന ചിത്രം. സിനിയുടെ ഷൂട്ടിങ് പൂർത്തിയാക്കിയതിനു പിന്നാലെയാണ് ഐവി ശശി രോഗബാധിതനായത്.