Saturday 15 December 2018 02:34 PM IST : By വി. ആർ. ജ്യോതിഷ്

കേട്ടറിവിനെക്കാൾ മനോഹരമായിരുന്നു പൂയംകുട്ടി എന്ന സത്യം!

pooyamkutty9.jpg.image.784.410 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

‘പുലിമുരുക’നിൽ പുലിയൂർ എന്ന ആദിവാസി ഗ്രാമത്തിന്റെ ഡ്യൂപ്പായി അഭിനയിച്ചത് മാമലക്കണ്ടവും പിണ്ടിമേടും തോൾനടയും കുരുന്തൻമേടും ക്ണാച്ചേരിയും ഉൾപ്പെടുന്ന പൂയംകുട്ടി വനമേഖല. ആ ഹരിതഭൂമിയിലൂടെ ഒരു യാത്ര.

‘‘പിണ്ടിമേട്ടിൽ ജീപ്പു ചെന്നു നിന്നപ്പോൾ ആ സ്ഥലം ഞങ്ങൾക്ക് അപരിചിതമായി േതാന്നിയില്ല. അങ്ങനെ മരങ്ങളും പുഴകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ഒരിടത്തു വന്നെത്തുമെന്നു നേരത്തെ കരുതിയതാണ്. ‘പുലിമുരുകൻ’ കണ്ട അഭ്രപാളികളിൽ എവിടെയോ ആ വെള്ളച്ചാട്ടങ്ങളുടെ നനവും തണുപ്പും പലവട്ടം അറിഞ്ഞതാണ്. കേട്ടറിവിനെക്കാൾ മനോഹരമായിരുന്നു പൂയംകുട്ടി സത്യം.’’

സിസ്റ്റർ റോസിനയുടെ മുഖത്ത് നഴ്സറി കുട്ടികളുടേതുപോലെ ചെറിയ നാണം പരന്നു. ഇങ്ങനെ പിടിക്കപ്പെടുമെന്ന് കരുതിയതല്ല. മോഹൻലാലിന്റെ ആരാധികയാണോ എന്നു ചോദിച്ചപ്പോൾ അല്ലെന്നു മറുപടി പറഞ്ഞെങ്കിലും മുഖം കണ്ടാലറിയാം സിസ്റ്റർ റോസിനയ്ക്ക് പുലിമുരുകനെ ഇഷ്ടമായെന്ന്. കൊടുങ്ങല്ലൂർ കോട്ടപ്പുറം സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രി ൻസിപ്പലാണ് സിസ്റ്റർ റോസിന. സഹ അധ്യാപകരോടൊപ്പം ശെന്തുരുണിയിലേക്കായിരുന്നു ആദ്യ ടൂർ പ്ലാൻ. പിന്നീടാണ് ‘പുലിയൂരി’ലേക്കു മാറ്റിയത്. അധ്യാപകരായ മിനിയും ജെേറാ മിയയും മേരി ജോണും അതു ശരിവച്ചു. ‘‘ഞങ്ങളും ടീച്ചറെ നിർബന്ധിച്ചു ‘പുലിയൂരി’േലക്കു വരാൻ.’’

pooyamkutty11.jpg.image.784.410

പുലിയില്ലാത്ത, പുലിയൂർ എന്നു പേരില്ലാത്ത ഒരു നാടു തേടി ആൾക്കാർ വന്നുതുടങ്ങുന്നു. യാതൊരു ഭേദങ്ങളുമില്ലാതെ. പുലിയൂരിന്റെ ഡ്യൂപ്പായി അഭിനയിച്ച പൂയംകുട്ടിയുടെ വനാതിർത്തികളിൽ. നാട്ടുകാർ എടുത്തുവളർത്തി അവസാനം നാട്ടുകാർക്കുവേണ്ടി ജീവിച്ച മുരുകന്റെ ഭൂമി കാണാൻ, കാട്ടുതേൻ കിനിയുന്ന സ്നേഹവുമായി കൂടെ നിന്ന ൈമനയെക്കാണാൻ. കാട്ടുഞാവൽപ്പഴം പറിച്ചുതിന്നാൻ.

തട്ടേക്കാടു കടന്ന് കുട്ടമ്പുഴ

കോതമംഗലത്തുനിന്നു പൂയംകുട്ടിയിലേക്കുള്ള വഴിമധ്യേയാണ് തട്ടേക്കാട്. ലോകപ്രശസ്തമായ പക്ഷിസങ്കേതം. നേര്യമംഗലത്തു നിന്നു പെരിയാർ ഒഴുകിത്തുടങ്ങുന്നത് തട്ടേക്കാടു വഴിയാണ്. പിണ്ടിമേട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ തട്ടേക്കാട് വലിയൊരു ആകർഷണമാണ്. പെരിയാറിപ്പോൾ മെലിഞ്ഞുണങ്ങിക്കിടക്കുന്നു. ഇരുകരകളിലും തമ്പടിച്ചിരിക്കുന്ന നൂറു കണക്കിന് പക്ഷിക്കൂട്ടങ്ങളെ കണ്ടുകൊണ്ടു പെരിയാറിന്റെ വിരിമാറിലൂടെ അങ്ങനെ യാത്ര ചെയ്യാം. എന്നാൽ ഒരുകാര്യം കൂടി ഓർക്കുന്നതു നല്ലത്. തട്ടേക്കാടു യാത്ര നീണ്ടുപോയാൽ പൂയംകുട്ടിയിലെത്തുമ്പോൾ നേരം ൈവകും. ൈവകിയാൽ ആനയിറങ്ങും. അതോർക്കണം. ഓർത്താൽ  നന്ന്.

pooyamkutty10.jpg.image.784.410

തട്ടേക്കാടു കഴിഞ്ഞാൽ കുട്ടമ്പുഴ. പൂയംകുട്ടിയുടെ അ ടിവാരം പോലെ കിടക്കുന്നു കുട്ടമ്പുഴ പഞ്ചായത്ത്. കണക്കുപ്രകാരം ആലപ്പുഴ ജില്ലയോളം വലുപ്പമുണ്ട് ഈ പഞ്ചായത്തിന്. ഒരുകാലത്തു കേരളം മുഴുവൻ അലയടിച്ച പരിസ്ഥിതി പ്രശ്നമായിരുന്നു പൂയംകുട്ടി. പ്രതിഷേധം ശക്തമായപ്പോൾ സർക്കാരിനു പൂയംകൂട്ടി പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. അന്ന് ആ പദ്ധതി ഉപേക്ഷിച്ചതുകൊണ്ടു മാത്രമാണ് ഇന്നു പൂയംകുട്ടി ഇത്രയും പച്ചപ്പണിഞ്ഞു നിൽക്കുന്നത്. വെള്ളച്ചാട്ടങ്ങൾ നി റഞ്ഞൊഴുകുന്നത്. ഈ പദ്ധതിക്കു വേണ്ടി വനത്തിനകത്ത് അന്നു പണിത കെട്ടിടങ്ങൾ ഇപ്പോഴും വലിയൊരു പരിസ്ഥിതി സമരത്തിന്റെ ഇടിഞ്ഞു പൊളിയാറായ സ്മാരകങ്ങളായി നിലനിൽക്കുന്നു. പൂയംകൂട്ടിയുടെ ൈകവഴിയായി ഒഴുകിയിറങ്ങുന്നു കുട്ടമ്പുഴ. പേരിൽ പുഴയുണ്ടെങ്കിലും കുട്ടമ്പുഴ ആറാണ്. അടിവാരത്തിനു തളച്ചുറ്റുപോലെ ആറൊഴുകി പെരിയാറിൽ പതിക്കുന്നു.



‘‘ഇവിടെ ശുദ്ധവായുവുണ്ട്. ശുദ്ധജലമുണ്ട്. അതു മാത്രമാണ് ഞങ്ങൾക്കുള്ളത്.’’ കുട്ടമ്പുഴയിലെ അപൂർവം ചായക്കടകളിലൊന്നായ അശോകാ റെസ്റ്ററന്റിന്റെ ഉടമ അശോകൻ പറയുന്നു. പുലിമുരുകൻ ഹിറ്റായതിന്റെ സന്തോഷമുണ്ട് അശോകന്. കാരണം ധാരാളം ആൾക്കാർ ‘പുലിയൂരി’ലേക്കു വരുന്നു. ഒരുപക്ഷേ ഹിറ്റായ ഒരു സിനിമയുടെ ലൊക്കേഷൻ അന്വേഷിച്ചു പ്രേക്ഷകർ വരുന്നത് അപൂർവമായിരിക്കാം. അതൊരു ടൂറിസം സ്ഥലമായി മാറുന്നത് അതിലും അപൂർവം.

pooyamkutty6.jpg.image.784.410

കുട്ടമ്പുഴയിൽ മനോഹരമായ പുഴയോരങ്ങളുണ്ട്. കാടകങ്ങളെ ഒാർമിപ്പിച്ച് ഒഴുകിവരുന്ന കുട്ടമ്പുഴ ചിലേടത്ത് തനിസ്വഭാവം കാണിക്കും. കലങ്ങി മറിഞ്ഞു ദേഷ്യപ്പെടും. ചിലേടത്ത് നഴ്സറി കുട്ടികളെപ്പോലെ ചിണുങ്ങി നടക്കും.

‘‘കാടു കണ്ടാൽ വയറു നിറയും മനസ്സും നിറയും. പക്ഷേ നമ്മുടെ ആളുകൾക്കു കാടു കാണാൻ അറിഞ്ഞുകൂടാ. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ഒരിടമായി ഒരിക്കലും കാടിനെ കാണാൻ പാടില്ല. അതുകൊണ്ടാണ് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുന്നത്.’’ കുട്ടമ്പുഴ ഫോറസ്റ്റ് റെയ്ഞ്ച് ഒാഫിസർ ടി.എസ്. സേവ്യർ പറഞ്ഞു.

കുട്ടമ്പുഴ ഇപ്പോൾ പുലിമുരുകൻ മയമാണ്. കോഴിക്കടയായാലും ബാർബർഷോപ്പായാലും മോഹൻലാലിന്റെ മീശ പിരിച്ച മുഖമുണ്ട്. കുട്ടമ്പുഴക്കാർ പുലിമുരുകനെ നെഞ്ചോടു ചേർക്കുന്നതിനു മറ്റൊരു കാരണം കൂടിയുണ്ട്. വനം വേലികെട്ടിയ കുട്ടമ്പുഴയിൽ, പൂയംകുട്ടിയിൽ, കോതമംഗലത്തു ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾ കേട്ടുവളരുന്നത് വേട്ടക്കാരുടെ കഥകളാണ്. പുലിമുരുകന്റെ കഥയെഴുതിയ ഉദയകൃഷ്ണയും അങ്ങനെ വേട്ടക്കാരുടെ കഥ കേട്ടു വളർന്ന ഒരാളാണ്. ആ കഥകളിൽ നിറഞ്ഞു തുളുമ്പിയിരുന്നത് ധീരതയും ആരാധനയുമായിരുന്നു.

pooyamkutty8.jpg.image.784.410



‘‘ഇവിടെ പുലിയിറങ്ങിയതായി ഞങ്ങൾക്കു കേട്ടുകേഴ്‌വി മാത്രമേയുള്ളൂ. അതും പതിറ്റാണ്ടുകൾക്കു മുമ്പ്. പക്ഷേ, ആന ശല്യം വളരെ കൂടുതലാണ്. യഥാർഥത്തിൽ പുലി ജീ വനെടുക്കുമ്പോൾ ആന ഞങ്ങളുടെ സ്വപ്നങ്ങളെയാണ് തകർത്തെറിയുന്നത്.’’ കുട്ടമ്പുഴ പഞ്ചായത്ത് മുൻ അംഗം ജോണി പറയുന്നു.

പിണ്ടിമേട്ടിെല െവള്ളച്ചാട്ടങ്ങൾ

കാടിനു നടുവിലെ നാട്ടുകവലയാണു പൂയംകൂട്ടി ടൗൺ. നാലോ അഞ്ചോ കടകൾ, അത്യാവശ്യം ചില സർക്കാർ ഒാഫിസുകൾ. വല്ലപ്പോഴും വന്നു തിരിച്ചുപോകുന്ന ബസുകൾ.  ഇതൊക്കെയാണ് പൂയംകുട്ടിയുടെ ആഡംബരങ്ങൾ. ഈ കവല കടന്ന് മുന്നോട്ടുപോകുന്നത് ബ്ലാവന കടവിലേക്ക്. പുലിമുരുകനിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന പുഴവക്കത്തെ ചായക്കട ഇവിടെയായിരുന്നു സെറ്റിട്ടത്. തെളിഞ്ഞ വെള്ളവും വിശാലമായ മണൽപ്പരപ്പും ഈ കടവിനെ സ്നേഹമുള്ളതാക്കുന്നു.

‘പുലിയൂരി’നെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഒരു പാലമുണ്ട് പുലിമുരുകനിൽ. സിനിമയിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്ന ഈ പാലം കേരളത്തിൽ തന്നെ അപൂർവമായ ഒന്നാണ്. മണികണ്ഠൻചാൽ ചപ്പാത്ത് എന്നാണ് ഈ പാലത്തിന്റെ പേര്. പൂയംകൂട്ടിക്ക് പടിഞ്ഞാറുമാറി കിടക്കുന്ന ജനവാസകേന്ദ്രമാണ് മണികണ്ഠൻചാൽ. ഈ പ്രദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത് ഈ പാലമാണ്. വലിയ പാലമായിരുന്നിട്ടും ചപ്പാത്ത് എന്നാണു വിളിപ്പേര്. പൂയംകുട്ടിപ്പുഴയ്ക്കു കുറുകെയാണ് പാലം പണിതിരിക്കുന്നത്. മഴക്കാലങ്ങളിൽ കാട്ടിൽ നിന്നുവരുന്ന കൂടലാറും നാരകംതോടും ഒന്നിച്ച് പൂയംകുട്ടിയിലേക്കു വീഴും. അങ്ങനെയാണ് മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിനടിയിലാവുന്നത്. മണികണ്ഠൻചാൽ ഇപ്പോൾ തെളിഞ്ഞു കാണാം. ഫോറസ്റ്റ് ഡിപ്പാർട്മെന്റിന്റെ അനുവാദമില്ലാതെ പിണ്ടിമേട് കാണാനെത്തുന്നവർ മണികണ്ഠൻചാൽ കണ്ടു തൃപ്തിയടയണം. മഴക്കാലങ്ങളിൽ പുഴ കേറി മറിയുന്ന ഈ പാലം അപൂർവമായിരിക്കും.

pooyamkutty7.jpg.image.784.410

പൂയംകുട്ടിക്കാരനായ ബെന്നി പിണ്ടിമേട്ടിലേക്കുള്ള യാത്ര തുടങ്ങിയിട്ടു നാലു പതിറ്റാണ്ട്. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള മെട്രിക് മീറ്റർ സ്ഥാപിച്ചിട്ടുണ്ട് പിണ്ടിമേട്ടിലുള്ള ഇലക്ട്രിസിറ്റി ഒാഫിസിൽ. ചൂട്, തണുപ്പ്, മഴ എന്നിവ അളന്നെടുക്കുകയാണ് ബെന്നിയുടെ പണി. കാറ്റിന്റെ ഗതിയും രേഖപ്പെടുത്തണം. കാട്ടാനകളുടെ ശല്യം കാരണം പിണ്ടിമേട്ടിലുള്ള ഒാഫിസിൽ ആരും തങ്ങാറില്ല. കാൽനടയായിട്ടായിരുന്നു മിക്കപ്പോഴും ബെന്നിയുടെ യാത്രകൾ.

പിണ്ടിമേട്ടിലേക്കുള്ള യാത്രയിൽ ആദ്യത്തെ ഇടത്താവളം പോലെ കണ്ടംപാറ ചൂണ്ടിക്കാട്ടി െബന്നി പറഞ്ഞു. പഴയ മൂന്നാർ കോതമംഗലം  റോഡിന്റെ അവശിഷ്ടങ്ങൾ ഇവിെട ഇപ്പോഴുമുണ്ട്. പണ്ടു ബ്രിട്ടീഷുകാർ കെട്ടിയ പാലങ്ങൾ ഇവിടെ ഇപ്പോഴും കാണാം. ഒരു നൂറ്റാണ്ടു മുമ്പുണ്ടായ വെള്ളപ്പൊക്കത്തിൽ തകർന്ന മൂന്നാർ പാതയുടെ അവശിഷ്ടങ്ങൾ.  കണ്ടംപാറ നിന്നാൽ ദൂരെ പൂയംകുട്ടി ഒരു െവള്ളിനൂലു പോലെ ഒഴുകിപ്പോകുന്നതു കാണാം.

pooyamkutty3.jpg.image.784.410

പിണ്ടിമേട്ടിലേക്ക് ഇപ്പോൾ റോഡില്ല. റോഡ് പോലെ എന്തോ ഒന്നുണ്ട്. ഇരുവശത്തും രണ്ടാൾപൊക്കത്തിൽ വളർന്നുപൊന്തിയ ഈറക്കാടുകൾ. ഈറ തിന്നാനെത്തുന്ന കാട്ടാനകൾ. ഈ വഴി നടന്നായിരുന്നു മോഹൻലാലും സംഘവും ഷൂട്ടിങ്ങിന് എത്തിയിരുന്നത്.

പൂയംകുട്ടി വനമേഖലയിൽ ഇപ്പോഴും കാണാം  മനുഷ്യനിർമിതമായ ചില ഗുഹകൾ. ജല‌ൈവദ്യുതപദ്ധതിക്കു വേണ്ടി പാറയുടെ ഉറപ്പു പരിശോധിക്കാൻ തുരന്നുമാറ്റിയതാണ് ഈ ഗുഹകൾ. പുറമേ നിന്നു നോക്കിയാൽ പുലിമടയാണെന്നേ പറയൂ. അതുപോലെ ദുരൂഹമാണ് ഈ ഗുഹാമുഖങ്ങൾ.

pooyamkutty1.jpg.image.784.410

‘ഒാേരാ സീനിനുവേണ്ടിയും ഈ നടൻ എടുത്ത റിസ്ക് അറിയണമെങ്കിൽ പിണ്ടിമേട് വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നാൽ മതി. തേനീച്ചക്കൂടുപോലെ തുളവീണ പാറകളാണ് എങ്ങും. ആഴത്തിൽ വെള്ളമുണ്ട്. ഇത്തരം കുഴികളിൽ ഒന്നിൽ നിന്നാണ് ഒാേരാ വേട്ടയ്ക്കുശേഷവും മുരുകൻ പുലിഗന്ധം കഴുകിക്കളയുന്നത്. പാറയ്ക്ക് അടിയിലൂടെ ശക്തമായി വെള്ളമാഴുകുന്നത് നമുക്ക് കേൾക്കാം.’ പൂയംകുട്ടിക്കാരനായ രതീഷിന്റെ വാക്കുകൾ.



പിണ്ടിമേട് വെള്ളച്ചാട്ടം ദുരൂഹമാണെങ്കിൽ വിശാലവും മനോഹരവുമാണ് കുരുന്നുംമേട്. പക്ഷേ, മനുഷ്യർക്ക് കാഴ്ചയ്ക്ക് എന്നപോലെ കാട്ടാനകൾക്ക് നീരാടാൻ ഏറ്റവും ഇഷ്ടമുള്ള ഇടവും ഇതുതന്നെയാണ്. സിനിമയിൽ ‘ഡാഡി ഗിരിജ’യുടെ ആൾക്കാർ മരുന്ന് അന്വേഷിച്ചു വരുന്ന ഇടം ഇതാണ്. പാട്ടുസീനിലും മിന്നിമറയുന്നുണ്ട് കുരുന്നുംമേടിന്റെ ഭംഗി.

pooyamkutty4.jpg.image.784.410

പണ്ടു കാട്ടിൽ നിന്ന് ഈറ്റ വെട്ടാൻ അനുവാദമുണ്ടായിരുന്ന കാലത്ത് കാട്ടിലേക്കു ചില നാട്ടുവഴികൾ തെളിയുമായിരുന്നു. ഈറ വിളയുന്ന കാലങ്ങളിൽ മാത്രം. അങ്ങനെ ഈറകൾ കുന്നുകൂട്ടുന്ന ഇടങ്ങളെ പോക്കറ്റുകൾ എന്നാണു വിളിച്ചിരുന്നത്. ഒാേരാ പോക്കറ്റിലും ജീപ്പുകൾ വന്നു നിൽക്കും. അവിടെ നിന്ന് ഈറയെടുത്ത് നാട്ടിലെ ഏതെങ്കിലും കവലയിൽ എത്തിക്കും. അവിടെ നിന്നു വലിയ വാഹനങ്ങളിൽ ഫാക്ടറികൾ ലക്ഷ്യമാക്കി ഒാടും. ഇന്ന് ഈറ കൊണ്ടുള്ള വ്യവസായങ്ങൾ നിന്നതോടെ ഇത്തരം പോക്കറ്റുകൾ കാടിനകത്ത് അനാഥമായി. അങ്ങനെയൊരു പോക്കറ്റാണ് കല്ലടി. കാട്ടിലൂടെ പറന്നുനടന്ന ൈമനയോട് മുരുകൻ പ്രേമം പറയുന്നത് കല്ലടിപോക്കറ്റിൽ വച്ചാണ്. പ്രേമം പോലെ പതഞ്ഞൊഴുകുന്ന കൊച്ചു വെള്ളച്ചാട്ടത്തിന്റെ കരയിലിരുന്നത്.

pooyamkutty5.jpg.image.784.410

കുരുന്നുംമേട്ടിൽ നിന്നു കാടിറങ്ങിയാൽ മാമലക്കണ്ടത്തേക്കു പോകാം. ഉരുളന്തണ്ണി, പന്തപ്ര ഉൾപ്പെടെയുള്ള ജനവാസകേന്ദ്രങ്ങൾ ഉൾപ്പെടുന്നതാണു മാമാലക്കണ്ടം. ഊരു മൂപ്പന്റെ നാടാണിത്. പന്തപ്ര ആദിവാസി പുനരധിവാസ കോളനിയാണ് സിനിമയിെല ഊരു മൂപ്പനും സംഘവും താമസിക്കുന്നതായി കാണുന്നത്. ‘ഇവിടെ ഷൂട്ടിങ് ഉണ്ടായിരുന്നു. അത് കണ്ടു. സിനിമ കാണണമെന്ന് ആഗ്രഹമുണ്ടെങ്കിലും പോകാനുള്ള സാമ്പത്തികശേഷിയില്ല. അതുകൊണ്ടു സിനിമ കണ്ടില്ല.’ ഊരു മൂപ്പനായ തങ്കപ്പൻ കാമാക്ഷിയുെട വാക്കുകൾ.

pooyamkutty2.jpg.image.784.410

പന്ത്രപ്രയിൽ നിന്നു കാടിനു നടുവിലൂടെയുള്ള ഇടവഴി പോകുന്നത് ക്ണാശേരി ദുർഗാഭഗവതി ക്ഷേത്രത്തിലേക്ക്. കാടിനു നടുവിൽ മനോഹരമായൊരു ക്ഷേത്രം. വനദുർഗയാണു പ്രതിഷ്ഠ. വിശാലമാണു ക്ഷേത്ര‌ൈമതാനം. ആകാശത്തോളം ഉയർന്നു മാമരങ്ങൾ അതിരുനിൽക്കുന്നു. അതിനു മുകളിൽ മലയും മേടും മുഴക്കി വേഴാമ്പലുകൾ തീർക്കുന്ന കാവൽപ്പുരകൾ. കാട്ടാനകളുടെ ശല്യം കൊണ്ടാകണം ചുറ്റും വേലി കെട്ടിയിട്ടുണ്ട്. കാട്ടാറുകളിൽ കാലു നനച്ചേ അമ്പലത്തി നകത്തു പ്രവേശിക്കാൻ കഴിയൂ.

എല്ലാ മലയാളമാസവും ഒന്നാം തീയതി മാത്രമാണു നട തുറക്കുന്നത്. കാലടിയിൽ നിന്നാണു പൂജാരി വരുന്നത്. അന്നു നാടു മുഴുവൻ കാട്ടിലേക്ക് ഒഴുകും. ക്ഷേത്രത്തിനു ചുറ്റും വർണവിളക്കുകൾ തെളിയും. കച്ചവടക്കാർ വരും. ചാന്തും പൊട്ടും കരിവളയും കൺമഷിയും വാങ്ങി ഊരുകളിലേക്കു പോകുന്ന സിനിമാദൃശ്യങ്ങൾ ആവർത്തിക്കും. വഴിയരികിൽ ചിലപ്പോൾ കാട്ടാനകൾ കാത്തുനിൽക്കും. എങ്കിലും അവർ പേടിക്കാറില്ല. വനദേവതയുടെ കാരുണ്യം അവർക്കുമേൽ ചൊരിയുമെന്ന് അവർ വിശ്വസിക്കുന്നു. കാട് ചതിക്കില്ല.

ക്ണാശേരിയിൽ ഇപ്പോൾ ആൾത്തിരക്കുണ്ട്. പന്ത്രപ്ര ആദിവാസി കോളനി കാണാനെത്തുന്നവർ ക്ണാശേരിയിലും വന്നുപോകുന്നു. സിനിമയിൽ മാരിയമ്മൻ ക്ഷേത്രത്തിനു വേണ്ടി സെറ്റിട്ടത് ഇവിടെയാണ്. ഉത്സവം കണ്ടു ബലൂണും കോൈലസുമായി മുരുകനും കുടംബവും നടന്നുപോയത് ഈ വഴിയാണ്.

pooyamkutty.jpg.image.784.410



കേരളത്തിന്റെ ൈജവ‌ൈവവിധ്യത്തെക്കുറിച്ചു പഠിക്കാൻ അമേരിക്കയിൽ നിന്നെത്തിയ ജന്തുശാസ്ത്രജ്ഞനാണ് ഡേവിഡ് ക്വില്ലറും ഭാര്യ ജിയാൻ സ്ട്രാസ്മാനും. മാമലക്കണ്ടം വനമേഖലയിൽ പക്ഷി നിരീക്ഷണത്തിനും മറ്റുമായി മുമ്പും ഇവർ വന്നിട്ടുണ്ട്. പക്ഷേ, ഇതുപോലെ സന്ദർശകർ അന്ന് ഉണ്ടായിരുന്നില്ല. അതിന്റെ കാരണം ഡേവിഡ് നാട്ടുകാരോടു തന്നെ അന്വേഷിച്ചു. പുലിമുരുകനാണു കാരണമെന്നറിഞ്ഞപ്പോൾ ഡേവിഡ് പറഞ്ഞു: ‘‘ഹര ഹരോ... ഹര...’’

അതുകേട്ടപ്പോൾ സിസ്റ്റർ റോസിനയ്ക്കും ചിരിയടക്കാനായില്ല. കാരണം  ഇവിടെ ‘കാട്ടുഞാവൽക്കായ് പഴുക്കുമ്പോൾ’ കിളികൾ മാത്രമല്ല സഞ്ചാരികളും വിരുന്നിനെത്തുന്നു. അവർ അന്വേഷിക്കുന്നത്  പച്ചയിൽ െവള്ളപ്പുള്ളികളുള്ള സാരിയുടുത്ത്, കണ്ണിൽ സ്നേഹം നിറച്ച് ൈമനയുെട കാട്ടാറുപോലെയുള്ള ചിരിയാണ്; പിന്നെ കുന്നിറങ്ങി വരുന്ന ചെമ്മുകിൽ ചുമപ്പാണ്. അന്തിക്കള്ളു പോലെ കുടിലണയുന്ന കോടമഞ്ഞാണ്...