തിരുവനന്തപുരം: ലോകസിനിമാരംഗത്ത് ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയത്തോടൊപ്പം കഥ, തിരക്കഥ, സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചവ്യക്തി എന്ന ഖ്യാതി ഇനി മലയാളിയായ ബാലചന്ദ്രമേനോനു സ്വന്തം. 29 ചിത്രങ്ങളാണ് മേനോൻ ഇപ്രകാരം ഒരുക്കിയത്. മലയാള സിനിമയിൽ 40 വർഷങ്ങൾ പൂർത്തിയാക്കിയ ബാലചന്ദ്ര മേനോനെ റോസസ് ദ് ഫാമിലി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ച ചടങ്ങിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി.
നമുക്ക് ഉദാഹരണമാക്കാൻ സാധിക്കുന്ന തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത വ്യക്തിത്വതിന് ഉടമയാണു ബാലചന്ദ്ര മേനോനെന്ന് അടൂർ പറഞ്ഞു രോഗത്തെ പോലും തോൽപിച്ച അദ്ദേഹം സിനിമാ പ്രവർത്തകർക്ക് ഊർജവും ആത്മവിശ്വാസവും നൽകുന്നയാളാണ്. കാലഘട്ടത്തിന്റെ സ്പിരിറ്റ് ഉൾക്കൊള്ളുകയും അതിനൊപ്പം മുന്നോട്ടുപോകുകയും ചെയ്യുന്ന ബാലചന്ദ്രമേനോന് ഇനിയും ഒരുപാടുകാലം മുന്നോട്ടുപോകാൻ സാധിക്കുമെന്നും അടൂർ പറഞ്ഞു.
രാജീവ് ഗോപാലകൃഷ്ണൻ രചിച്ച ‘ബാലചന്ദ്രമേനോൻ വ്യത്യസ്തനാം ബാലൻ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടൻ മധു സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ആദ്യപ്രതി നൽകി നിർവഹിച്ചു. സംവിധായകരായ പ്രിയദർശൻ, കെ.മധു, തുളസീദാസ്, സിനിമാ പ്രവർത്തകരായ കൃഷ്ണചന്ദ്രൻ, മല്ലികാ സുകുമാരൻ, ദിനേശ് പണിക്കർ, പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.