മോഹൻലാൽ എന്ന നടന്റെ വൈഭവത്തെ കുറിച്ച് സംസാരിക്കാത്തവർ വിരളമാണ്, പ്രത്യേകിച്ചും സിനിമാ മേഖലയിലുള്ളവർ. മോഹൻലാലിനൊപ്പം ഒരുതവണയെങ്കിലും പ്രവർത്തിച്ചിട്ടുള്ളവർക്ക് അദ്ദേഹമൊരു പാഠപുസ്തകമാണെന്നാണ് സാധാരണ പറയാറ്. അങ്ങനെ ലാലേട്ടനുമൊത്ത് തനിക്കുണ്ടായ ഒരു അനുഭവം കുഞ്ചാക്കോ ബോബനും വെളിപ്പെടുത്തി. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ചാക്കോച്ചൻ ഇങ്ങനെ പറഞ്ഞത്;
"‘പ്രേം പൂജാരി’ എന്ന സിനിമയുടെ ഡബ്ബിംഗ് നടന്നത് ചെന്നൈയിലെ ഒരു സ്റ്റുഡിയോയിൽ ആയിരുന്നു. ഞാനവിടെ ചെല്ലുമ്പോൾ ലാലേട്ടന്റെ ഏതോ ചിത്രത്തിന്റെ ഡബ്ബിങ് നടക്കുകയാണ്. ഞാൻ കുറച്ചുനേരം അവിടെ കാത്തുനിന്നു. എന്നാൽ അദ്ദേഹത്തിന്റെ ഡബ്ബിങ് കാണണം എന്ന ആഗ്രഹം കൂടിയപ്പോൾ ഞാനങ്ങോട്ട് ഇടിച്ചുകയറി. അവിടെ കണ്ട കാഴ്ചയാണ് എന്നെ ഞെട്ടിച്ചത്.
ലാലേട്ടൻ കൂളായി ഒരു ഈസി ചെയറിൽ ചമ്രം പടഞ്ഞിരുന്ന് ഡബ്ബ് ചെയ്യുന്നു. വളരെ ദൈർഘ്യമുള്ള ഒരു സീനായിരുന്നു അത്. അദ്ദേഹം ആദ്യം തിരക്കഥ ഒന്ന് ഓടിച്ചു വായിച്ചു. പിന്നീട് ഓഡിയോ പ്ളേ ചെയ്യാൻ പറഞ്ഞു. ഉടൻതന്നെ ടേക്കിന് പോയി. ഒറ്റ ടേക്കിൽ എല്ലാം ഓക്കേ. എന്നെ സംബന്ധിച്ചടത്തോളം അതൊരു അത്ഭുതം തന്നെയായിരുന്നു.
എനിക്ക് ഇപ്പോഴും ഇരുന്ന് ഡബ്ബ് ചെയ്യാൻ കഴിയില്ല. വളരെ പേടിച്ച് മുള്ളിന്മേൽ നിന്നാണ് ഞാനാ ദൗത്യം നിർവ്വഹിക്കുന്നത്. അപ്പോഴാണ് ഇവിടെ ഒരു മനുഷ്യൻ ഈസിയായി, അതിനേക്കാൾ സ്വാഭാവികതയോടെ ഡബ്ബ് ചെയ്യുന്നത്. യഥാർത്ഥത്തിൽ ഒരു ഇൻബോൺ ആക്ടറുടെ കഴിവാണ് ഇതിലൂടെ പ്രകടമാകുന്നത്." കുഞ്ചാക്കോ ബോബൻ പറയുന്നു.