Thursday 11 April 2019 04:46 PM IST

ദിവസവും 250 പുഷ്‌അപ്, ഫ്രഷേഴ്സ് ഡേയ്ക്ക് കിട്ടിയത് 173 ലവ് ലെറ്റേഴ്‌സ്; ഉണ്ണിയുടെ കഥ കേട്ടാൽ ഞെട്ടും!!

Roopa Thayabji

Sub Editor

unni-mukunthan-new ഫോട്ടോ: സരിൻ രാംദാസ്

’കിന്റ് പുനർജനിക്കുന്നു’ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ പക്വതയുള്ള ഒരു വേഷം കൈകാര്യം ചെയ്യുകയാണ് ഉണ്ണി മുകുന്ദൻ. ചോക്ലേറ്റ് നായകനിൽ നിന്ന് അച്ഛൻ റോളിലേക്കുള്ള സ്ഥാനമാറ്റം ശരിക്ക് ആസ്വദിക്കുന്നു.. വനിതയിലൂടെ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഉണ്ണി.

"ക്ലിന്റിലെ ഒരു സ്റ്റിൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ സിക്സ് പാക്കില്ലാത്ത ഉണ്ണി എന്നുപറഞ്ഞ് ട്രോളുകൾ വന്നു. മെലിഞ്ഞുണങ്ങിയ ഒരാൾ ഫൈറ്റ് ചെയ്താൽ ആരും അംഗീകരിക്കില്ല. പക്ഷേ, വീട്ടിലേക്ക് കടന്ന മോഷ്ടാവിനെ നമ്മൾ നേരിടില്ലേ. പെർഫെക്ട് കാസ്റ്റിങ് എന്നൊക്കെ പറയുന്നതു തെറ്റാണ്. ശരീരം എങ്ങനെയായാലും റോളിലേക്ക് അതിനെ മാറ്റിയെടുത്ത് അഭിനയിക്കുകയാണ് വേണ്ടത്. അങ്ങനെ പല റോളുകളും  എന്നെ തേടി വരുന്നില്ല എന്നു തോന്നിയിട്ടുണ്ട്. ‘ഉണ്ണിക്ക് ഈ റോൾ പറ്റില്ല’ എന്നു മുഖത്തുനോക്കി പറഞ്ഞവരുമുണ്ട്. എന്തായാലും ദിവസം ഒരു മണിക്കൂർ വ്യായാമം ചെയ്യും. പ്രത്യേക ലക്ഷ്യമുണ്ടെങ്കിൽ നാലു മണിക്കൂർ വരെ. പക്ഷേ, വിക്രമാദിത്യനിൽ അഭിനയിക്കുമ്പോൾ എന്നേക്കാൾ ഭാരം ദുൽഖറിനുണ്ടായിരുന്നു.

ചെറുപ്പത്തിൽ ആസ്‌മ ഉണ്ടായിരുന്നു. ആരോഗ്യക്കുറവുള്ളതിനാൽ ക്ഷീണവും ഓർമക്കുറവും. എട്ടാം ക്ലാസിൽ വച്ച് അമ്മയാണ്  വ്യായാമം  ചെയ്യാൻ പ്രോത്സാഹിപ്പിച്ചത്. കടയിൽ നിന്ന് അഞ്ചുകിലോ മാത്രം തൂക്കമുള്ള ഡംബെൽസ് വാങ്ങിക്കൊണ്ടുള്ള വരവ് ഒരിക്കലും മറക്കില്ല. പച്ചക്കറി സഞ്ചിയിലിട്ട് അത് തൂക്കിപ്പിടിച്ചു കൊണ്ടുവരാൻ പോലും എനിക്കാകില്ലായിരുന്നു. വ്യായാമം ചെയ്യാൻ തുടങ്ങിയതോടെ ആസ്‌മയുടെ ബുദ്ധിമുട്ടു മാറി. നന്നായി ഭക്ഷണം കഴിച്ച് ആരോഗ്യം കൂടിയതോടെ ഓർമക്കുറവും മാറി. എട്ടാം ക്ലാസിൽ ആദ്യ ടേമിൽ കണക്കുപരീക്ഷയ്ക്ക് 18 മാർക്കായിരുന്നു. രണ്ടാമത്തെ ടേമിൽ എനിക്കായി ക്ലാസിൽ മൂന്നാം റാങ്ക്. ഉത്തരക്കടലാസ് കണ്ടു ഞെട്ടിയ ടീച്ചർ അമ്മയോടു ചോദിച്ചത് എനിക്ക് നേരത്തേ ചോദ്യപേപ്പർ കിട്ടിയിരുന്നോ എന്നാണ്.

250 പുഷ്‌അപ് ദിവസം എടുക്കുമായിരുന്നു. രാവിലത്തെ ബാച്ച് ആയതുകൊണ്ട് ഫുൾസ്ലീവ് ഷർട്ടാണ് യൂണിഫോം. അതിനുള്ളിൽ മസിൽ ഒളിപ്പിച്ചു വയ്ക്കാം. സബ്സ്റ്റിറ്റ്യൂട്ട് ആയി ഇറക്കിയിരുന്ന എന്നെ ഒരിക്കൽ ടീം തികയ്ക്കാനായി ബാറ്റിങ് ഇലവനിലിട്ടു. ഞാൻ സിക്സ് അടിച്ചത് കണ്ട് ഞെട്ടിയത് എന്റെ സ്വന്തം ടീം തന്നെയായിരുന്നു. സ്കൂളിൽ നിന്ന് കോളജിലേക്ക് കയറിയ കാലത്തെ ഒരു സംഭവമുണ്ട്. അന്ന് ഞാൻ വലിയ ‘ജിമ്മ’നാണ്. ഫ്രഷേഴ്സ് ഡേയ്ക്ക് 173 ലവ് ലെറ്ററാണ് കിട്ടിയത്. സീനിയേഴ്സ് വരെ ഇതറിഞ്ഞ് തല്ലാൻ വന്നു." ഉണ്ണി പറയുന്നു.

അഭിമുഖത്തിന്റെ പൂർണ്ണരൂപം പുതിയ ലക്കം വനിതയിൽ വായിക്കാം