ഇടവേളയ്ക്കു ശേഷം വീണ്ടും ക്യാമറയ്ക്കു മുന്നിലേക്ക് എത്തുകയാണ് നടി പ്രിയാരാമൻ. ഏറ്റവും പുതിയ വിശേഷങ്ങൾ നവംബർ രണ്ടാം ലക്കം ’വനിത’യുമായി പങ്കുവയ്ക്കുകയാണ് താരം. പ്രിയയുടെ വാക്കുകളിലേക്ക്;
"ജീവിതത്തിൽ ബ്രേക്ക് ഡൗണായതു പോലെ ഇരിക്കാൻ എനിക്കാവില്ലായിരുന്നു. തലയുയർത്തി നിൽക്കാനും മക്കളുടെ ഭാവി സുരക്ഷിതമാക്കാനും കഠിനമായി ജോലി ചെയ്യേണ്ടി വന്നു. കുട്ടികൾക്ക് സ്മാർട് ആയി ജീവിക്കാൻ പണം വേണ്ടേ? അങ്ങനെയാണ് ഗ്രാനൈറ്റ് ബിസിനസ്സിലേക്ക് എത്തിയത്. ബിസിനസ് ആകുമ്പോൾ കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ സമയവും കിട്ടും.
സെലിബ്രിറ്റി എന്ന വിലാസം തന്നെയായിരുന്നു എന്റെ വിസിറ്റിങ് കാർഡ്. അതൊരു അനുഗ്രഹം തന്നെയായിരുന്നു. ഒരുപാടു സമയം എടുക്കേണ്ട പല കാര്യങ്ങളും ഈ മേൽവിലാസം ഉള്ളതുകൊണ്ട് ലളിതമായി. പുതിയ അവസരങ്ങൾ, ഓടി നടക്കാനുള്ള ഊർജം എല്ലാം സിനിമാതാരം എന്ന വിലാസം എനിക്കു തന്നു. സിനിമയില്‍ നിന്നു വിട്ടു നിൽക്കുമ്പോഴും ആ ലോകം എന്നെ ഉയർത്തിക്കൊണ്ടിരുന്നു.
പുരുഷന്മാർ അടക്കി വാഴുന്ന ലോകമാണ് ഗ്രാനൈറ്റ് ബിസിനസ്. അതെനിക്കു തന്ന കരുത്ത് വലുതാണ്. ചെറിയ രീതിയിലാണ് മുന്നോട്ടു പോകുന്നതെങ്കിലും യാത്രകളും മീറ്റിങ്ങുകളും എല്ലാം ഉണ്ടാകും. പുരുഷന്മാർ മാത്രം കൈയടക്കി വാഴുന്ന മേഖലയിലേക്ക് ഒരു സ്ത്രീ കടന്നു ചെല്ലുമ്പോഴുള്ള പല പ്രശ്നങ്ങളും ഞാൻ നേരിട്ടിട്ടുണ്ട്. എനിക്കിത് ചെയ്യാനാകുമോ എന്നു സംശയിച്ചവരുണ്ടായിരുന്നു. എല്ലാം എനിക്ക് മറികടക്കാനായി.
ഈ കാലം എന്നെ എങ്ങനെ മാറ്റി എന്നാണെങ്കിൽ കളിയിലും ചിരിയിലുമൊന്നും ഒട്ടും മാറിയിട്ടില്ല. പലർക്കും ഞാനൊരു പൊട്ടത്തി കുട്ടിയായിരുന്നു, ഇന്നും അതുതന്നെ." പ്രിയാ രാമൻ പറയുന്നു.