പ്രതിഫലം നൽകാതെ സംവിധായകനും നിര്‍മാതാവും പറ്റിച്ചെന്ന് 'കോലുമിട്ടായി' എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ബാലതാരം ഗൗരവ് മേനോന്‍. സംവിധായകന്‍ അരുണ്‍ വിശ്വനും നിര്‍മാതാവ് അഭിജിത് അശോകനും എതിരെ കടുത്ത ആരോപണങ്ങളുമായി ബാലതാരം രംഗത്തു വന്നിരിക്കുകയാണ്. സാറ്റലൈറ്റ് റൈറ്റ് ലഭിച്ച ശേഷം പ്രതിഫലം നല്‍കാമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് പണം നൽകിയില്ല. തന്റെ അവസ്ഥ മറ്റൊരു കുട്ടിക്കും ഉണ്ടാകരുതെന്ന ആഗ്രഹം കൊണ്ടാണ് ഇക്കാര്യം തുറന്നു പറയുന്നതെന്നും മാധ്യമ പ്രവർത്തകരോട് ഗൗരവ് പറഞ്ഞു.
സംവിധായകനും നിർമാതാവും സിനിമാ മേഖലയില്‍ തനിക്കെതിരെ വ്യാപക പ്രചാരണം നടത്തുന്നുണ്ട്. വഞ്ചന സംബന്ധിച്ച് ഐജി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും തങ്ങള്‍ക്ക് നല്‍കിയ എഗ്രിമെന്റ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ഗൗരവിന്റെ അമ്മ ജയ മേനോന്‍ പറഞ്ഞു.
അതേസമയം ഗൗരവ് അഭിനയിച്ചത് പ്രതിഫലം വേണ്ടെന്ന ഉറപ്പിലെന്ന് സംവിധായകന്‍ അരുൺ വിശ്വം പ്രതികരിച്ചു. ഇക്കാര്യം എഗ്രിമെന്റില്‍ വ്യക്തമാക്കിയിരുന്നെന്നും ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കൂടിയായ അരുണ്‍ പറഞ്ഞു. കോലുമിട്ടായിയില്‍ അഭിനയിച്ച ആരും പ്രതിഫലം വാങ്ങിയിട്ടില്ലെന്നും അരുണ്‍ പറഞ്ഞു.
പലപ്പോഴായ 30,000 രൂപയോളം ഗൗരവ് തങ്ങളില്‍ നിന്ന് കൈപ്പറ്റിയിട്ടുണ്ട്. ഐജി ഓഫീസില്‍ വെച്ച് ഗൗരവിന്റെ മാതാപിതാക്കള്‍ തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ചിത്രത്തിന് ലാഭം കിട്ടിയിരുന്നെങ്കില്‍ ഗൗരവിന് പണം നല്‍കാന്‍ തയ്യാറായിരുന്നു. എന്നാല്‍, ഒരു വര്‍ഷത്തോളം ലീവെടുത്ത് സിനിമയെടുത്ത ഞാന്‍ തന്നെ കടക്കെണിയിലാണെന്നും അരുണ്‍ വിശ്വം ഒരു ഓൺൈലൻ മാധ്യമത്തോടു പ്രതികരിച്ചു.