സിനിമാ നടൻമാർ വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോൾ അവരെ എല്ലാവർക്കും വേണം. എന്നാൽ അവരുടെ മരണ ശേഷം കുടുംബത്തിന്റെ അവസ്ഥ പലപ്പോഴും പരിതാപകരമായിരിക്കും. തിരക്കിന്റെ നാളുകളിൽ നാളേക്ക് കരുതിവയ്ക്കാൻ പല താരങ്ങളും മറന്നു പോകും. അത്തരമൊരു കഥയാണ് അന്തരിച്ച നടൻ ഒടുവിൽ ഉണ്ണികൃഷ്ണന്റെ കുടുംബത്തിനും പറയാനുള്ളത്. 2006 മെയ് 27 ന് വൃക്കരോഗത്തെ തുടര്‍ന്നായിരുന്നു ഒടുവിലിന്റെ മരണം. അതിനുശേഷം ഒടുവിലിന്റെ അമ്മയുടെയും ഭാര്യ പത്മജയുടെയും ജീവിതത്തിന് തിരശ്ശീലയിലെ വെള്ളിവെളിച്ചത്തിന്റെ പകിട്ടില്ല.
"അദ്ദേഹത്തിന്റെ മരണശേഷം ഞാനും അമ്മയും മാത്രമാണ് പാലക്കാട്ടെ കേരളശേരിക്ക് അടുത്തുള്ള വീട്ടില്‍ താമസം. അമ്മക്ക് 89 വയസ്സ് കഴിഞ്ഞു. ശാരീരികമായി ഏറെ ബുദ്ധിമുട്ടുകളുണ്ട്. അമ്മയുടെ കാര്യങ്ങള്‍ നോക്കി ഞാനിവിടെ മുഴുവന്‍ സമയവും ഉണ്ടാകും. അമ്മക്ക് കിട്ടുന്ന പെന്‍ഷന്‍ കൊണ്ടാണ് ഇപ്പോള്‍ ഞങ്ങളുടെ ജീവിതം. എനിക്ക് ഒരു പരാതിയും ഇല്ല. അച്ഛന്‍ മിലിട്ടറിയിലായിരുന്നതിനാല്‍ അച്ഛന്റെ മരണശേഷം കിട്ടുന്നതാണ് പെന്‍ഷന്‍. അതുകൊണ്ട് ജീവിച്ചു പോകാം. പിന്നെ അടുത്തകാലത്തായി വാര്‍ദ്ധക്യകാല പെന്‍ഷനായി 1000 രൂപയും കിട്ടുന്നുണ്ട്. ഓണത്തിനോ, വിഷുവിനോ പെരുന്നാളിനുമൊക്കെയാണ് ഇതു ലഭിക്കുന്നത്. എങ്കിലും ഞങ്ങള്‍ക്ക് ജീവിക്കാന്‍ ഇപ്പൊ ഇതൊക്കെ ധാരാളം ആണ്."– പത്മജയുടെ വാക്കുകളിൽ തികഞ്ഞ നിസ്സംഗത.
ഒടുവിലിന്റെ മരണശേഷം സഹായവുമായി എത്തിയത് സംവിധായകൻ സത്യന്‍ അന്തിക്കാടും നടന്‍ ദിലീപും ആണെന്നും പത്മജ ഓർമിക്കുന്നു. ഒടുവിലിന്റെ മരണസമയത്തും പിന്നീടും സഹായിച്ച വകയില്‍ ദിലീപിന് മുപ്പതിനായിരം രൂപ മടക്കി കൊടുക്കാനുണ്ട്. ദിലീപ് ഒരിക്കലും ആവശ്യപ്പെടാത്ത പണമാണിതെന്നും അവർ പറയുന്നു. 1975 ലാണ് പത്മജയെ ഒടുവില്‍ വിവാഹം കഴിക്കുന്നത്.