സിനിമകളില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് താൻ പറഞ്ഞിട്ടില്ല, സ്ത്രീ വിരുദ്ധത ആഘോഷിക്കുന്ന സിനിമയിൽ അഭിനയിക്കില്ല എന്നാണ് പറഞ്ഞതെന്ന് പൃഥ്വിരാജ്. സിനിമയില്‍ സ്ത്രീ വിരുദ്ധത ആഘോഷിക്കപ്പെടുന്നുണ്ട്. പലപ്പോഴും അത്തരം സിനിമകളുടെ ഭാഗമാകേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇനി ഉണ്ടാകില്ല എന്നതാണ് തന്റെ വാക്കെന്നും പൃഥ്വി പറഞ്ഞു. ദുബായ്‍യില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
കഴിഞ്ഞ മാസം സഹപ്രവര്‍ത്തക അതിക്രമത്തിന് ഇരയായ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ താന്‍ ഇനി സ്ത്രീ വിരുദ്ധ സിനിമകളുടെ ഭാഗമാകില്ലെന്ന് പൃഥ്വി ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.
പൃഥ്വിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
'ജീവിതത്തിന്‍റെ ചില ഘട്ടങ്ങളില്‍ ഞാന്‍ അപക്വമായി പെരുമാറിയിട്ടുണ്ട്. ബുദ്ധി ഉറക്കും മുന്‍പ് ഞാന്‍ ചെയ്ത പുരുഷ മേല്‍ക്കോയ്‍മ ആഘോഷമാക്കിയ കഥാപാത്രങ്ങളുള്ള സിനിമകള്‍ക്ക്, അതില്‍ സ്ത്രീകളുടെ മാനം ഇടിക്കുന്ന വിധത്തില്‍ പറഞ്ഞ ഡയലോഗുകള്‍ക്ക്, അതിന് ഏറ്റുവാങ്ങിയ കൈയടികള്‍ക്ക് ഞാൻ ക്ഷമ ചോദിക്കുന്നു. മേലില്‍ എന്‍റെ സിനിമകളില്‍ സ്ത്രീകളെ അപമാനിക്കില്ലെന്ന് ഉറപ്പു പറയുന്നു'