ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു അങ്കിളിന്റെ ഫാദര്‍ ആരാണെന്ന്,ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമുള്ള ഒരു രാജാവ്. പിന്നീട് എന്നെ കാണുമ്പോൾ അവൻ കളിയാക്കി വിളിക്കുമായിരുന്നു. പ്രിൻസ്... രാജകുമാരൻ... രാജാവിന്റെ മകൻ... - മോഹൻലാലിനെ സൂപ്പർതാര പദവിയിലേക്ക് ഉയർത്തിയ രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ ഈ ഡയലോഗ് മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും മറവിയിലേക്ക് പോയില്ല. മോഹൻലാൽ എന്ന നടൻ അതിനുശേഷം ഉയരങ്ങൾ കീഴടക്കി ഇന്ത്യൻ സിനിമയിലെ തന്നെ അഭിനയ ചക്രവർത്തിയായി മാറിയത് ചരിത്രം. എന്നാൽ ‘അങ്കിളിന്റെ ഫാദറിനെ’ അന്വേഷിച്ച രാജുമോനെ അതിനുശേഷം ആരും കണ്ടില്ല.
എണ്‍പതുകളില്‍ ബാലതാരമായിരുന്ന മാസ്റ്റർ പ്രശോഭ് ബാലതാരമായി സംസ്ഥാന അവാര്‍ഡ് വരെ മേടിച്ച താരമായിരുന്നു. എം ടി തിരക്കഥയെഴുതി ഐ വി ശശി സംവിധാനം ചെയ്ത ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന സിനിമയിലെ അഭിനയത്തിനാണ് പ്രശോഭിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. അക്കാലത്ത് പല ഹിറ്റ് ചിത്രങ്ങളിലേയും സാന്നിധ്യമായിരുന്നു പ്രശോഭ്. എന്നാൽ മുതിർന്നതിനു ശേഷം സിനിമയിലേക്ക് തിരിച്ചു വന്നില്ല.
സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് കാടിന്റെ ഉള്ളറകളിലേക്കാണ് പ്രശോഭ് പോയത്. ബാങ്ക് ജോലി ഉപേക്ഷിച്ച് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായി കരിയർ തെരഞ്ഞെടുത്തു. 38 വയസുകാരനായ പ്രശോഭ് ഇന്ന് അറിയപ്പെടുന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാന വനം, വന്യജീവി വകുപ്പിന്റെ ഫോട്ടോഗ്രാഫി അവാര്‍ഡുകൾ പ്രശോഭിനെ തേടിയെത്തി.
അച്ഛന്റെ ബന്ധുവായ ഭരത് ബാലന്‍ കെ നായർ പറഞ്ഞിട്ടാണ് ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന സിനിമയില്‍ പ്രശോഭ് അഭിനയിച്ചത്. കോഴിക്കോട് ദേവഗിരി സെയിന്റ് ജോസഫ്‌സ് കോളേജില്‍ നിന്ന് എംകോം പാസ്സായ ശേഷം ബാങ്ക് ഉദ്യോഗസ്ഥനായി ജോലി ചെയ്തു. ബാങ്ക് ജീവനക്കാരിയായ അനുരാധയാണ് ഭാര്യ. കൊച്ചിയില്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപം ഒരു സൂപ്പര്‍ മാര്‍ക്കറ്റും സ്വന്തമായുണ്ട്. അഞ്ചു വയസ്സുള്ള മകളുമുണ്ട്.