സിനിമയിൽ വില്ലനാകാൻ ഒത്ത ഉയരവും അതിനൊത്ത തടിയും വേണോ? ചോദ്യം ലിജോ ജോസ് പെല്ലിശേരിയോടാണെങ്കിലും പറയും, വേണ്ടേ വേണ്ടെന്ന്. എന്നിട്ടു ചൂണ്ടിക്കാണിക്കും അങ്കമാലി ഡയറീസിനെ അപ്പാനി രവിയെ. നാടുവിറപ്പിക്കുന്ന ഗുണ്ടയാണെങ്കിലും കണ്ടാൽ ആരും ചിരിച്ചു പോകുന്ന രൂപവുമായി അപ്പാനി രവിയെ അനശ്വരനാക്കിയത് ശരത് കുമാർ എന്ന തീയറ്റർ ആർട്ടിസ്റ്റ്. സിനിമ സൂപ്പർഹിറ്റാകുമ്പോള്‍ നായകനേക്കാൾ തിളങ്ങുന്നത് രവിയാണെന്ന് പ്രേക്ഷകർ നിസംശയം പറയും. ശരതിനെ കൂടാതെ സണ്ണി വെയിൻ, ശിവജി ഗുരുവായൂർ, മണികണ്ഠൻ ആചാരി, സിനോജ് വർഗീസ്, സൗബിൻ സാഹിർ എന്നിവരാണ് പുതുതലമുറയുടെ സിനിമാ സങ്കൽപ്പങ്ങളെ മാറ്റി മറിച്ചവർ എന്നു സത്യൻ അന്തിക്കാട് തെരഞ്ഞെടുത്ത മറ്റ് അഞ്ചുപേർ. ഒരു വാരികയ്ക്കു നൽകിയ അഭിമുഖത്തിലാണ് സത്യന് തന്റെ ചോയ്സ് വ്യകത്മാക്കിയിരിക്കുന്നത്.
ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ പൂമ്പാറ്റ ഗിരീഷാണ് സണ്ണിയുടെ കഥാപാത്രങ്ങളിൽ സത്യൻ അന്തിക്കാടിനെ ആകർഷിച്ചത്. ജോമോന്റെ സുവിശേഷങ്ങളിലെ പ്രകടനമാണ് ശിവജി ഗുരുവായൂരിന് പട്ടികയിൽ ഇടംനൽകിയത്. മുകേഷിന്റെ സുഹൃത്തായാണ് ചിത്രത്തിൽ ശിവജി എത്തുന്നത്. എന്നാൽ പ്രകടനം അതിഗംഭീരമായിരുന്നുവെന്ന് കുടുംബപ്രേക്ഷകരുടെ കണ്ണിലുണ്ണിയായ സത്യൻ വിലയിരുത്തുന്നു. കമ്മട്ടിപ്പാടത്തിലെ പ്രകടനം മണികണ്ഠന്‍ ആചാരിയെ സ്ത്യന്റെ ഇഷ്ടതാരമാക്കുന്നു. അങ്കമാലി ഡയറീസിൽ നാടൻ പാട്ടുകാരനായും മോഷ്ടാവായും ഒക്കെ തിളങ്ങിയതാണ് സിനോജ് വർഗീസിൽ സത്യൻ കാണുന്ന ഭാവി. ചായക്കടക്കാരാ എന്ന പാട്ടും ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. മഹേഷിന്റെ പ്രതികാരവും പ്രേമവും അടക്കമുള്ള ചിത്രങ്ങളിലൂടെ സൗഹൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി മാറിയെന്നും സത്യൻ ചൂണ്ടിക്കാട്ടുന്നു.