Monday 15 January 2018 11:15 AM IST : By സ്വന്തം ലേഖകൻ

കമലില്‍ നിന്ന് വിദ്യാ ബാലൻ രക്ഷപ്പെട്ടു! സംവിധായകനെ പരിഹസിച്ച് എഴുത്തുകാരി ശാരദക്കുട്ടി

kamal_aami

മാധവിക്കുട്ടിയുടെ ജീവിതം  ആസ്പദമാക്കി  സംവിധായകൻ കമല്‍ ഒരുക്കുന്ന ആമിയിലെ താരനിര്‍ണയം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കെട്ടടങ്ങിയതാണ്. എന്നാല്‍ ആമി ആയി ആദ്യം നിശ്ചയിച്ച വിദ്യാബാലനു പകരം മഞ്ജുവാരിയര്‍ എത്തിയത് വിശദീകരിച്ച് സംവിധായകന്‍ ഒരു അഭിമുഖത്തില്‍ വീണ്ടും അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. അതോടെ കമലിനെതിരെ രൂക്ഷ വിമശനവുമായി പലരും രംഗത്തെത്തിയിരിക്കുകയാണ്. എഴുത്തുകാരി ശാരദക്കുട്ടി ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പും ശ്രേദ്ധേയമാകുകയാണ്.

വിദ്യാബാലൻ ചിത്രത്തിൽ ആമി ആയിരുന്നെങ്കില്‍ കഥ  മറ്റൊരർഥത്തിൽ ആകുമായിരുന്നുവെന്ന് ന്യായീകരിച്ചതിനെതിരെയാണ് ശാരദക്കുട്ടിയുടെ വിമർശനം. വിദ്യാബാലന്‍ ആ വേഷം ചെയ്തിരുന്നുവെങ്കില്‍ ലൈംഗികത കടന്നുവരുമായിരുന്നുവെന്നാണ് കമല്‍   അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നത്. ഇതിനെതിരെയാണ് കടുത്ത ഭാഷയില്‍ ശാരദക്കുട്ടിയുടെ വിമര്‍ശനം.

മാധവിക്കുട്ടിയെ ആദ്യമായി സിനിമയിലാക്കാൻ ശ്രമിച്ചത് നിർഭാഗ്യവശാൽ കമൽ എന്ന ശരാശരി സംവിധായകനായിപ്പോയി. എടുത്താൽ പൊങ്ങാത്ത വി കെ എന്നിനെയും മാധവിക്കുട്ടിയേയും ഒക്കെ തൊട്ട് കാൽ വഴുതി വീഴുന്നു അദ്ദേഹം. മാധവിക്കുട്ടിയെ 'സിനിമയിലെടുത്തു' എന്ന ആ അന്ധാളിപ്പിൽ നിന്ന് അദ്ദേഹം ഇനിയും പുറത്തു കടന്നിട്ടില്ല. അതാണദ്ദേഹം കുലീനത, നൈർമല്യം, മൂക്കുത്തി, മഞ്ജു വാര്യർ എന്നൊക്കെ പറയുന്നത്. വിദ്യാ ബാലൻ രക്ഷപ്പെട്ടു മഞ്ജു വാര്യർ പെട്ടു എന്നു പറയുന്നതാകും ശരി.- ശാരദക്കുട്ടി പറയുന്നു.

ശാരദക്കുട്ടിയുടെ കുറിപ്പിന്റെ പൂർണരൂപം:

അസ്തമയ സൂര്യനെ നോക്കിയിരിക്കുന്ന കമലയോട് നീ ഏതു ദൈവത്തെയാണ് ധ്യാനിക്കുന്നത് എന്നു ചോദിച്ച അമ്മയോട് കമല പറഞ്ഞത്, ഞാനിഷ്ടപ്പെട്ട പുരുഷനുമായി രതിലീലകളാടുന്നത് ഭാവന ചെയ്യുകയാണ് എന്നാണ്. ആ മാധവിക്കുട്ടി ഇരുന്നിടത്ത് കമലിന്റെ പെൺ സങ്കൽപത്തെ പിടിച്ചിരുത്തിയാൽ അതിന് വല്ലാതെ പൊള്ളും.

ലൈംഗികത എന്തെന്നും സ്ത്രൈണത എന്തെന്നും തിരിച്ചറിയാനാകാത്തവർ ഊർജ്ജവതികളായ ചില സ്ത്രീകളെ നേർക്കുനേർ കാണുമ്പോൾ ഇതു പോലെ പരിഭ്രമമനുഭവിക്കാറുണ്ട്. മിടുക്കരായ പെണ്ണുങ്ങളെ തൊട്ടപ്പോഴൊക്കെ അവർ വിറകൊണ്ടിട്ടുണ്ട്. ഒന്നു കൊതിക്കാൻ പോലും ധൈര്യമില്ലാതെ, വാ പൊളിച്ച് ഈത്തയൊലിപ്പിച്ചു നിന്നിട്ടുണ്ട്.

ഒരേ സമയം മാധവിക്കുട്ടിയെ ആരാധിക്കുന്നതായി ഭാവിച്ചപ്പോഴും, അവരുന്നയിച്ച സദാചാര പ്രശ്നങ്ങളെ പടിക്കു പുറത്തു നിർത്തി തങ്ങളുടെ ഭീരുത്വം ഇക്കൂട്ടർ തെളിയിച്ചു കൊണ്ടിരുന്നു. മാധവിക്കുട്ടിയെ ആദ്യമായി സിനിമയിലാക്കാൻ ശ്രമിച്ചത് നിർഭാഗ്യവശാൽ കമൽ എന്ന ശരാശരി സംവിധായകനായിപ്പോയി. എടുത്താൽ പൊങ്ങാത്ത വി കെ എന്നിനെയും മാധവിക്കുട്ടിയേയും ഒക്കെ തൊട്ട് കാൽ വഴുതി വീഴുന്നു അദ്ദേഹം. മാധവിക്കുട്ടിയെ 'സിനിമയിലെടുത്തു' എന്ന ആ അന്ധാളിപ്പിൽ നിന്ന് അദ്ദേഹം ഇനിയും പുറത്തു കടന്നിട്ടില്ല. അതാണദ്ദേഹം കുലീനത, നൈർമല്യം, മൂക്കുത്തി, മഞ്ജു വാര്യർ എന്നൊക്കെ പറയുന്നത്. വിദ്യാ ബാലൻ രക്ഷപ്പെട്ടു മഞ്ജു വാര്യർ പെട്ടു എന്നു പറയുന്നതാകും ശരി.