കാസ്റ്റിങ് കോളിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ തുടർക്കഥയാവുകയാണ്. മമ്മൂട്ടിയെ നായനാക്കി വൈശാഖ് ഒരുക്കുന്ന സിനിമയിലേക്ക് അഭിനേതാക്കളെ വേണമെന്ന് കാണിച്ചാണ് പുതിയ തട്ടിപ്പ്. സമൂഹ മാധ്യമങ്ങളിൽ തന്റെ ചിത്രത്തിന്റേതായി വ്യാജ കാസ്റ്റിംഗ് കോള്‍ പ്രചരിപ്പിക്കപ്പെട്ടപ്പോള്‍ വിശദീകരണവുമായി സംവിധായകന്‍ വൈശാഖ് തന്നെ രംഗത്തെത്തി. സ്വന്തം ഫെയ്‌സ്ബുക് പേജിലൂടെ സംവിധായകന്‍ പ്രതികരിച്ചതിങ്ങനെ;
"സുഹൃത്തുക്കളെ, ഞാൻ മമ്മുക്കയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് കാസ്റ്റിംഗ് കോൾ നടത്തുന്നതായി ചില വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പടരുന്നുണ്ട്. ഇത്തരത്തിലൊരു കാസ്റ്റിങ് കോൾ എന്റെ അറിവിൽ നടന്നിട്ടില്ല. ദയവായി ഇത്തരം ചതികളിൽ ചെന്ന് വീഴാതിരിക്കുക !"
മുൻപ് പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അവസരമുണ്ടെന്ന് കാണിച്ച് വ്യാജ കാസ്റ്റിംഗ് കോള്‍ പുറത്തിറങ്ങിയിരുന്നു. ഈ തട്ടിപ്പ് പുറത്തുകൊണ്ടുവന്നതും സംവിധായകന്‍ തന്നെയാണ്.