ഭാവന നായികയാവുന്ന ചിത്രം ഹണിബീ ടുവിന്റെ ഓഡിയോ ലോഞ്ചില്‍ വിനായകന്റെ മാസ് എന്‍ട്രി. സംസ്ഥാന അവാർഡ് നേടിയതിനു ശേഷം വിനായകൻ പങ്കെടുക്കുന്ന ആദ്യ സിനിമാ പരിപാടിയാണിത്. വിനായകനെ കണ്ടതോടെ കയ്യടിച്ചും ആർപ്പുവിളിച്ചുമാണ് ആരാധകർ എതിരേറ്റത്. സിനിമയുടെ നിർമ്മാതാവായ ലാലാണ് വിനായകനെ ഹാർദ്ദമായി സ്വീകരിച്ചത്. വിനായകനെ പൊന്നാടയണിയിച്ചത് നടൻ ജയസൂര്യയായിരുന്നു.
വർഷങ്ങളായുള്ള അടുപ്പമാണ് വിനായകനുമായി ഉള്ളതെന്നും, മികച്ച നടനായ ശേഷം ആദ്യമായി ആദരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ജയസൂര്യ പറഞ്ഞു. ശ്രീനിവാസന്‍, ആസിഫലി, ലെന, രമ്യാ നമ്പീശന്‍, ഹരിശ്രീ അശോകന്‍, ശ്രീനാഥ് ഭാസി, സിബിമലയില്‍, വൈശാഖ്, ബാബുരാജ്, സംഗീത സംവിധായകന്‍ ദീപക് ദേവ് തുടങ്ങിയവരും ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തു.
ദേശീയ അവാര്‍ഡിലും വിനായകൻ പരിഗണനയിലുള്ളതായി റിപ്പോർട്ടുകൾ. ദേശീയ ജൂറിക്ക് മുൻപായി പ്രാദേശിക ജൂറി സമര്‍പ്പിച്ച പട്ടികയില്‍ മികച്ച നടനുള്ള എന്‍ട്രിയില്‍ വിനായകനും ഉണ്ട്. മലയാളം-തമിഴ് സിനിമകളിൽ നിന്നായി 15 എന്‍ട്രികൾ ലഭിച്ചിട്ടുണ്ട്. സംവിധായകൻ പ്രിയദര്‍ശന്‍ ചെയര്‍മാനായ ജൂറിയാണ് സിനിമകള്‍ കണ്ട് വിലയിരുത്തുന്നത്. അഞ്ച് പ്രാദേശിക ജൂറി ടീം സമര്‍പ്പിച്ച എന്‍ട്രികളില്‍ നിന്നാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തുക.