Friday 09 February 2018 04:01 PM IST

സ്വയം മുറിപ്പെടുത്തുന്ന കുട്ടി

Dr. C.P.Somanath

angry

"ബാല്യവും കൗമാരവും ആഘോഷം നിറഞ്ഞതാകട്ടെ ! മുറിപ്പാടുകളും കരിനിഴലും വീഴാതെ കുരുന്നുകളുടെ മനസ്സുകളിൽ വെളിച്ചം പകരാം..."എറണാകുളത്തെ പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. സി.പി. സോമനാഥ് വായനക്കാരുടെ സംശയങ്ങൾക്ക് മറുപടി പറയുന്നു...

എന്റെ പതിമൂന്നുകാരനായ മകന് ഭയങ്കര ദേഷ്യമാണ്. അവനു ഏറെ ഇഷ്ടമുള്ള കാര്യങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയാൽ പിന്നെ കയ്യിൽ കിട്ടിയ സാധനങ്ങൾ എടുത്തെറിയുകയും ഉച്ചത്തിൽ ബഹളം വെക്കുകയും ചെയ്യും. ഈയടുത്ത് അവനിഷ്ടപ്പെട്ട ഫുട്ബോൾ കളി കാണുന്നത് ഞങ്ങൾ വിലക്കിയിരുന്നു. ഇതോടെ അവൻ കൂടുതൽ അക്രമാസക്തനായി. അന്ന് കയ്യിൽ കിട്ടിയ ബ്ലേഡ് ഉപയോഗിച്ച് അവൻ കൈ മുറിച്ചു. ഒട്ടും നിയന്ത്രണമില്ലാത്ത മകന്റെ ഈ സ്വഭാവം കാരണം ഞങ്ങളിപ്പോൾ ഒരുപാട് വിഷമത്തിലാണ്.

ആങ്കർ ഡിസ് കൺട്രോൾ സിൻട്രോമാണ് കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കുള്ള കാരണം. മനസ്സ് വളരെ ദുർബലമായിട്ടുള്ളവർ, ആഗ്രഹങ്ങൾ ഉടൻ തന്നെ നേടിയെടുക്കണം എന്ന ശാഠ്യമുള്ളവർ ഇങ്ങനെയുള്ള കുട്ടികൾക്കാണ് ഇത്തരമൊരു രോഗാവസ്ഥ കണ്ടുവരുന്നത്. അവർക്കു ഇഷ്ടപ്പെട്ട സാധനങ്ങൾ ഉടൻ കിട്ടിയില്ലെങ്കിൽ ഭയങ്കര നിരാശരാകുന്നു. ഇതു കഠിനമായ നൈരാശ്യത്തിലേക്ക് കൊണ്ടുപോകുന്നു. അത്തരമൊരു സാഹചര്യത്തിലാണ് അവരിങ്ങനെ അക്രമാസക്തരായി പെരുമാറുന്നത്. ഇത്തരക്കാർക്ക് വൈകാരിക നിയന്ത്രണം വളരെ കുറവാണ്. കൂട്ടത്തിൽ എടുത്തുചാട്ടം, വീണ്ടു വിചാരമില്ലായ്മ തുടങ്ങിയ സ്വഭാവങ്ങളും കാണും.

ഒരിക്കലും ചികിത്സിച്ചു മാറ്റാൻ പറ്റാത്ത ഒരു രോഗാവസ്ഥയല്ല ഇത്. എന്നാൽ വെറും ഉപദേശം കൊണ്ടോ കൗൺസിലിംഗ് കൊണ്ടോ മാറില്ല. ഉപദേശങ്ങളും നിർദ്ദേശങ്ങളും താൽക്കാലികം മാത്രമാണ്. അതുപോലെ കുട്ടി സ്വന്തം ശരീരത്തെ മുറിപ്പെടുത്താൻ തുടങ്ങിയതോടെ വിഷയത്തെ കൂടുതൽ ഗൗരവത്തോടെ കാണാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. കുട്ടികൾക്ക് ഇതവരുടെ മാത്രം ദോഷമായി കാണാനുള്ള പക്വത ഉണ്ടാവില്ല. പ്രധാനമായും ന്യൂറോ ഹോർമോണുകളുടെ അപര്യാപ്തതയാണ് രോഗാവസ്ഥയ്ക്കുള്ള കാരണം. തലച്ചോറിലെ പോരായ്മകൾ പരിഹരിക്കുന്നതിനുള്ള മെഡിസിനുകൾ ഇപ്പോൾ ലഭ്യമാണ്. ഒട്ടും മടി വിചാരിക്കാതെ കുട്ടിയെ നല്ലൊരു സൈക്യാട്രിസ്റ്റിനെ കാണിക്കുകയാണ് വേണ്ടത്.