കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യ ഷീലയ്ക്കു പിന്തുണയുമായി നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷമി. ഷീലയ്ക്കെതിരേ സോഷ്യല്‍ മീഡയയില്‍ ട്രോള്‍ പരിധി ലംഘിക്കുന്നതായി അവർ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. ആദ്യം ഇതൊരു തമാശയായോ വിനോദമായോ ആയാണ് തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ അതിരുവിട്ട പരിഹാസമായി മാറിയില്ലേ എന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. നിങ്ങളുടെ തമാശ അവര്‍ക്ക് വേദനയാണെന്ന് എന്നു കൂടി മനസിലാക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഷീല കണ്ണന്താനത്തെ അനുകരിക്കുന്ന ആറ് വയസുള്ള കുട്ടിയുടെ ഒരു ഡബ്‌സ്മാഷ് ഇന്ന് കണ്ടു. അത് കണ്ടപ്പോഴാണ് ഇക്കാര്യം പറയണമെന്ന് തോന്നിയതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
ഭാഗ്യലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ:
അൽഫോൺസ് കണ്ണന്താനത്തിന്റെ ഭാര്യയെ പരിഹസിച്ച് മതിയായില്ലേ?ആദ്യമൊരു തമാശയായ വിനോദമായിരുന്നു,
എല്ലാവരുമൊന്ന് ചിരിച്ചു. ഇപ്പോഴത് അതിരുവിട്ട പരിഹാസമായി. അവഹേളനമായിത്തുടങ്ങി. മതി നിർത്തൂ..അവർക്കുമുണ്ട് മാനവും അഭിമാനവും..ആ വീഡിയോയിൽ അവർ മോശമായി എന്താണ് പറഞ്ഞത്?ചിലരുടെ സംസാരരീതി അങ്ങനെയാവാം..ചെറിയ ചെറിയ കുട്ടികൾ പോലും അവരെ അവഹേളിക്കുന്നു.
മാതാ പിതാക്കൾ ചെയ്യിക്കുന്നു..എനിക്കവരെ യാതൊരു പരിചയവുമില്ല..എങ്കിലും അതിരു വിട്ട ഈ പരിഹാസത്തിൽ അവർ വേദനിക്കുന്നത് ഞാൻ മനസിലാക്കുന്നു. പൊതു പരിപാടികളിൽ പോലും പങ്കെടുക്കാത്ത ഒരു സ്ത്രീക്ക് ഇതങ്ങനെ സ്പോട്ടീവായി എടുക്കാൻ സാധിക്കണമെന്നില്ല.. അമിതമായാൽ അമൃതും വിഷമാണ്.. നിങ്ങളുടെ തമാശ അവർക്ക് വേദനയാണ് എന്ന് കൂടി ഓർക്കണം...ഇന്നൊരു ആറു വയസ്സുളള കുട്ടിയുടെ ഡബ്സ്മാഷ് കണ്ടപ്പോഴിത് പറയണമെന്ന് തോന്നി..