ചിറയിൻകീഴിൽ യുവാവിനെ മർദിച്ച പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. വക്കത്തുവിള സ്വദേശികളായ അനന്തു, ശ്രീക്കുട്ടൻ എന്നിവർക്കുവേണ്ടി തിരച്ചിൽ തുടങ്ങി. വക്കത്തുവിള സ്വദേശി സുധീറിനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം നടുറോഡിൽ അതിക്രൂരമായി തല്ലിച്ചതച്ചത്.
ഗതാഗതം തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്തതിനാണ് യുവാവിനെ മർദ്ദിച്ചത്. സെപ്റ്റംബർ 13ന് നടന്ന സംഭവമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. രണ്ടംഗ സംഘം റോഡിൽ അഭ്യാസ പ്രകടനം നടത്തിയത് ചോദ്യം ചെയ്ത യുവാവിനെയാണ് ക്രൂരമായി മർദ്ദിക്കുന്നതെന്ന് വിഡിയോയിൽ വ്യക്തമായി കാണാം. പരാതി ലഭിച്ചിട്ടില്ലെങ്കിലും വിഡിയോ പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്.
യുവാവിനെ മർദ്ദിക്കുന്നത് കാണുന്ന ജനങ്ങൾ ഇത് തടയാൻ ശ്രമിക്കാത്തതും വിഡിയോയിൽ കാണാം. ആറ്റിങ്ങൾ സിഐയോട് റിപ്പോർട്ട് നൽകാൻ റൂറൽ എസ് പി ആവശ്യപ്പെട്ടിട്ടുണ്ട്. മർദ്ദനമേറ്റയുവാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.