യുപി സ്വദേശിയുടെ നാലു വയസുകാരിയായ മകളെ തട്ടിയെടുത്തു കടന്നുകടഞ്ഞ യാചകനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കുട്ടിയെ മോചിപ്പിച്ചു. കൊല്ലം കുണ്ടറ ജയന്തി കോളനിയിൽ വിജയനാണ് (45) തൃശൂർ പൂത്തോൾ പോട്ടയിൽ ലെയ്നിൽ ബന്ധുക്കൾക്കൊപ്പം താമസിക്കുന്ന കാജലിനെ തട്ടിക്കൊണ്ടുപോയത്. കാജലിന്റെ മാതാപിതാക്കളായ രമേശും പൂനവും ഇപ്പോൾ യുപിയിലാണ്.
വീട്ടിനു മുൻപിൽ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ ഉച്ചയോടെയാണ് കാണാതായായത്. പൊലീസിൽ പരാതി നൽകിയതോടെ സമീപ സ്റ്റേഷനുകളിൽ ഇതു സംബന്ധിച്ച സന്ദേശമയച്ചിരുന്നു. വൈകിട്ട് ബൈജു റോഡിനു സമീപത്താണ് വിജയനെ കുട്ടിക്കൊപ്പം കണ്ടത്. മദ്യപിച്ചിരുന്ന ഇയാളുടെ പിടിയിൽ നിന്നു രക്ഷപ്പെടാൻ കുഞ്ഞു കരയുന്നുണ്ടായിരുന്നു. സംശയം തോന്നിയ നാട്ടുകാർ ഇയാളെ തടഞ്ഞു നിറുത്തി പൊലീസിൽ വിവരമറിച്ചു.
എസ്ഐ യു.കെ. ഷാജഹാന്റെ നേതൃത്വത്തിൽ പൊലീസ് എത്തി കുട്ടിയുടെ ഫോട്ടോ പകർത്തി എസ്പി ഓഫിസിലേക്ക് അയച്ചതോടെയാണ് തട്ടികൊണ്ടുപോകലിന്റെ ചുരുളഴിഞ്ഞത്. പിന്നിട് തൃശൂർ വെസ്റ്റ് സിഐ എ.ബി. അനീഷിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി. ഇന്നലെ ഉച്ചയ്ക്കു കാജലിന്റെ താമസസ്ഥലത്ത് എത്തിയിരുന്ന വിജയന് വീട്ടുകാർ ഭക്ഷണം നൽകിയിരുന്നു.
ഇവിടെ തക്കംപാർത്തിരുന്ന വിജയൻ പിന്നീട് കുട്ടിയെ എടുത്തു സ്ഥലംവിട്ടു. റോഡിലെത്തിയ ശേഷം കുട്ടിക്ക് വള, മാല, ചെരുപ്പ് എന്നിവ വാങ്ങി കൊടുത്തു. തുടർന്നാണ് കുന്നംകുളത്തു കൊണ്ടുവന്നത്. വിജയൻ 18 വർഷത്തോളമായി ഗുരുവായൂരിലാണ് താമസമെന്നാണ് സൂചന. കാജലിന്റെ അമ്മയുടെ ബന്ധുക്കളും രാത്രി പൊലീസ് സ്റ്റേഷനിലെത്തി കുട്ടിയെ സ്വീകരിച്ചു.