ലോകത്തിലെ ആദ്യത്തെ തല മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിയന്നയിൽ വിജയകരമായി പൂര്‍ത്തിയാക്കി. ആദ്യ പരീക്ഷണം മനുഷ്യന്റെ ശവശരീരത്തിലാണ് നടത്തിയത്. 18 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് ഡോക്ടർമാർ വിജയകരമായി തല മാറ്റിവയ്ക്കല്‍ പൂർത്തിയാക്കിയത്. ഇറ്റാലിയന്‍ പ്രൊഫസര്‍ സെര്‍ജിയോ കന്നവാരോയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. ടൂറിനിലെ അഡ്വാന്‍സ്ഡ് ന്യൂറോമോഡുലേഷന്‍ ഗ്രൂപ്പിന്റെ ഡയറക്ടറാണ് പ്രൊഫസർ കന്നവാരോ. വിയന്നയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം പുറത്തുവിട്ടത്.
പരീക്ഷണം നടന്നത് ശവശരീരത്തിലാണെങ്കിലും, ജീവനുള്ളവരിലും തല മാറ്റിവയ്ക്കല്‍ നടത്താൻ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് ഡോക്ടർമാർ. രക്തധമനികളും ഞരമ്പുകളും സ്‌പൈനല്‍ കോഡും തമ്മില്‍ ബന്ധിപ്പിക്കുന്നതായിരുന്നു ശസ്ത്രക്രിയയിലെ ഏറ്റവും പ്രയാസകരമായ ദൗത്യം. അതില്‍ വിജയം കണ്ടതോടെ ശുഭ പ്രതീക്ഷയിലാണ് ശാസ്ത്രലോകം. മരണത്തെ അതിജീവിക്കാൻ ഈ ശസ്ത്രക്രിയയിലൂടെ കഴിയുമെന്ന് പ്രൊഫസർ കന്നവാരോ അവകാശപ്പെട്ടു.
ഡോ. സിയാവോ പിങ് റെൻ ആണ് ശസ്ത്രക്രിയ സംഘത്തിലെ മറ്റൊരു പ്രധാനി. കഴിഞ്ഞ വര്‍ഷം ഒരു കുരങ്ങിന്റെ ശവശരീരത്തിൽ തല മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി ലോക ശ്രദ്ധ നേടിയയാളാണ് ഡോ. റെന്‍. ഹാര്‍ബിന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ടീമാണ് ശസ്ത്രക്രിയ സംഘടിപ്പിച്ചത്.