വിന്ധ്യാഗിരിയിലെ മഹാമസ്തകാഭിഷേക ചടങ്ങുകളിൽ പങ്കെടുക്കാൻ വിശ്വാസി പ്രവാഹം. ഇന്നലെ രാവിലെ മുതൽ പതിനായിരങ്ങളാണ് കലശാഭിഷേകത്തിനെത്തുന്നത്. ഓറഞ്ചും മഞ്ഞയും വസ്ത്രങ്ങൾ ധരിച്ചാണ് ജൈനമത വിശ്വാസികൾ അഭിഷേക ചടങ്ങിനെത്തിയത്. ഉദ്ഘാടന ദിനത്തിൽ പൊതുജനങ്ങൾക്കു പ്രവേശനം നിയന്ത്രിച്ചിരുന്നെങ്കിലും രണ്ടാംദിനത്തിൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ ചടങ്ങിനെത്തി. ഗോമതേശ്വര പ്രതിമയിൽ പാൽ, അരിപ്പൊടി, രക്തചന്ദനം, മഞ്ഞൾ എന്നിവ കൊണ്ടുള്ള അഭിഷേകമാണ് ഇന്നലെ നടന്നത്.
മഹാമസ്തകാഭിഷേക ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശ്രാവണബെലഗോളയിലെത്തും. മൈസൂരുവിൽ നിന്ന് ഹെലികോപ്ടർ മാർഗം രാവിലെ പത്തിന് എത്തുന്ന മോദി വിന്ധ്യാഗിരി മലമുകളിലെ ഗോമതേശ്വര പ്രതിമയിൽ അഭിഷേകം നടത്തും. പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് ഇന്നു രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ പൊതുജനങ്ങൾക്കു പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. കനത്ത സുരക്ഷയാണ് ഹാസൻ ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.
സഹായത്തിനായി 400 ‘ഡോളിവാല’കൾ
മഹാമസ്തകാഭിഷേക ചടങ്ങിനെത്തുന്നവരെ ഡോളിയിൽ മുകളിലെത്തിക്കാൻ പരിശീലനം ലഭിച്ച 400 അംഗ സംഘം റെഡി. 650 പടികളുള്ള, മുഖ്യചടങ്ങുകൾ നടക്കുന്ന വിന്ധ്യാഗിരി മലമുകളിലേക്ക് കാൽനടയായി എത്താൻ പ്രയാസം നേരിടുന്നവർക്കാണ് ‘ഡോളിവാല’കളുടെ സഹായം ലഭിക്കുന്നത്. വിഐപികളെ മുകളിലെത്തിക്കാൻ മാത്രം നിയോഗിച്ചിരിക്കുകയാണ്. 18 മുതൽ 40 വയസ്സ് പ്രായമുള്ളവരാണ് സംഘത്തിലുള്ളത്. അരമണിക്കൂറിനുള്ളിൽ ഇവർ പടികയറി മുകളിലെത്തും. ജാർഖണ്ഡിലെ ശിക്കാർജിയിൽ നിന്നുള്ളവരാണ് ഡോളി സംഘത്തിൽ ഏറെയും.
കൂടുതൽ വായനയ്ക്ക്