മരണം ഒരിക്കലും ഉണരാനാകാത്ത ദീർഘമായ നിദ്രയാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ ആ വലിയ ഉറക്കത്തിൽ നിന്ന് കഴിഞ്ഞ ദിവസം ഒരാൾ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തി. കാസര്‍കോട് ആദൂരിലാണ് ഒരു അപൂര്‍വ്വ പുനര്‍ജന്മം ഉണ്ടായത്. കൊയക്കുടുവിലെ ലക്ഷ്മണന്‍ (45) തന്റെ ശവമടക്കിന് തൊട്ടുമുൻപ് കൂടി നിന്ന ജനങ്ങളെ എല്ലാം ഞെട്ടിച്ചു കൊണ്ട് ഉറക്കം വിട്ട് കണ്ണു തുറക്കുകയായിരുന്നു. പിണങ്ങി സ്വന്തം വീട്ടിൽ പോയ ഭാര്യയും മക്കളും തിരിച്ചെത്തി കരച്ചിൽ തുടങ്ങിയപ്പോഴാണ് സംഭവമുണ്ടായത്. ഒടുവില്‍ ഇയാളെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മംഗളുരു ദേര്‍ലക്കട്ട ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ലക്ഷ്മണന്‍ മരിച്ചെന്ന് കൂടെയുണ്ടായിരുന്ന ആള്‍ ബന്ധുക്കളെ വിവരം അറിയിച്ചത്. ഇതനുസരിച്ച് പഞ്ചായത്തിന്റെ ആംബുലന്‍സുമായി ആശുപത്രിയിലെത്തിയ ബന്ധുക്കള്‍ ലക്ഷ്മണിന്റെ മൃതദേഹം സ്വീകരിച്ച് വീട്ടിലെത്തിച്ചു. ശവസംസ്കാരത്തിനുളള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് അവിടേക്ക് ഭാര്യ എത്തിയത്. ഭര്‍ത്താവിന്റെ മൃതദേഹം കണ്ട ഇവര്‍ അലമുറയിട്ടു കരയുന്നതിനിടെ ലക്ഷ്മണന്‍ കണ്ണു തുറക്കുകയായിരുന്നു.
ആദൂര്‍ പൊലീസ് ലക്ഷ്മണിന് ജീവനുണ്ടെന്ന് സ്ഥീരീകരിച്ച ഉടനെ വിദഗ്ദ്ധ ചികിത്സയ്ക്ക് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ദേര്‍ലക്കട്ട ആശുപത്രി അധികൃതർക്ക് സംഭവിച്ച ചികിത്സാ പിഴവും സംഭവത്തിലെ ദുരൂഹതയും കണക്കിലെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.