പ്രണയാതുരമായി ദാമ്പത്യ ജീവിതം അങ്ങനെ ഒഴുകുകയാണ്. തങ്ങളുടെ സന്തോഷം പങ്കുവയ്ക്കാനായി ആദ്യത്തെ കൺമണിയും ഉടൻ തന്നെ വരുമെന്ന് ലില്ലി അറിഞ്ഞു. ഭർത്താവിനും സന്തോഷം. പിന്നീട് കുഞ്ഞിനായുള്ള സ്വപ്നങ്ങൾ. എന്നാൽ പിന്നീട് ജീവിതത്തിൽ സംഭവിച്ചതൊന്നും ഇന്ന് കൺമുന്നിലുള്ള ഈ നിമിഷം പോലും ലില്ലി എന്ന യുവതിക്ക് വിശ്വസിക്കാനാവുന്നില്ല. കാരണം വരാനിരിക്കുന്ന കുഞ്ഞിനെയും കാത്തിരുന്ന ലില്ലിക്ക് മുന്നിലേക്ക് മരണത്തിന്റെ രൂപത്തിൽ വിധിയെത്തിയപ്പോൾ നഷ്ടമായത് മരണത്തിലും പിരിയില്ലെന്ന് വാക്ക് നൽകി മിന്നുചാർത്തിയ പ്രിയതമൻ ക്യാലൻ റൂഡിയെയാണ്.
2016 ഡിസംബറിലായിരുന്നു അത്. അന്ന് ലില്ലി എട്ടുമാസം ഗർഭിണിയാണ്. ഹൈസ്കൂൾ പഠനകാലത്തിനിടെ മൊട്ടിട്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍
പെട്ടെന്നുണ്ടായ ഒരു ദേഷ്യത്തിന് തോക്കിൻ മുനയിൽ റൂഡി സ്വയം ജീവിതം അവസാനിപ്പിച്ചപ്പോൾ സ്വപ്നങ്ങൾ നഷ്ടമായെങ്കിലും അവയവദാനത്തിലൂടെ തന്റെ പ്രിയപ്പെട്ടവന്റെ ജീവൻ മറ്റുള്ളവർക്ക് ജീവിതമേകട്ടെ എന്നവൾ പ്രത്യാശിച്ചു. റൂഡിയുടെ മുഖം മറ്റൊരാളിൽ തുന്നിച്ചേർത്താൽ അയാൾക്കത് ജീവിതവും തന്റെ കുഞ്ഞിന് അച്ഛന്റെ മുഖം ഒരുനോക്കു കാണാനുള്ള അവസരവുമാകുമെന്ന് ലില്ലി കരുതി. 2006 ൽ ആത്മഹത്യാശ്രമത്തിനിടെ മുഖം നഷ്ടമായ ആൻഡി ആദം എന്നയാൾക്ക് അത് അക്ഷരാർത്ഥത്തിൽ പുതുജീവൻ തന്നെയായിരുന്നു. 56 മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയ്കക്് ശേഷം ആദത്തിന് റൂഡിയുടെ മുഖം ലഭിച്ചു.
മാസങ്ങൾക്കു ശേഷം റൂഡിയുടെ മുഖവുമായി ആദം മുന്പിൽ വന്നു നിന്നപ്പോൾ ലില്ലി ആദ്യമൊന്നു ഞെട്ടി. പിന്നെ ആ മുഖത്ത് മെല്ലെ ഒന്നു തൊട്ടുനോക്കി. മുഖം മാത്രമേ റൂഡിയുടേതായുള്ളു എന്നറിയാം ലില്ലിക്ക്. തന്റെ മകനെ ഒരു നോക്കു പോലും കാണാതെ പോയ റൂഡി. എങ്കിലും അമേരിക്കയിലെ മേയോ ക്ലിനിക്കിൽ വച്ച് അവർ പരസ്പരം കണ്ടുമുട്ടിയപ്പോൾ സ്വന്തമല്ലെങ്കിലും അറിയാതെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു പോയി ലില്ലി.
അച്ഛന്റെ മുഖം ആദ്യമായി കണ്ട ഒരുവയസുകാരൻ ലെനാഡോ ആദത്തിനെ സ്പർശിച്ചു. ഇത് ലില്ലി കനിഞ്ഞു നൽകിയ ജീവിതമെന്ന തിരിച്ചറിവിൽ നന്ദി പോലും പറയാനാകാതെ നിർവികാരതയായിരുന്നു ആദത്തിന്. ഇനിയും കാണണമെന്ന് പറഞ്ഞ് ഇരുവരും പിരിയുമ്പോൾ ലില്ലിക്കും ജീവിക്കാനുള്ള പ്രതീക്ഷ. മകനെ മാറോടണച്ച് ലില്ലി ഓർത്തു അത് റൂഡിയായിരുന്നെങ്കിലെന്ന്.