Tuesday 13 March 2018 05:26 PM IST : By സ്വന്തം ലേഖകൻ

വിവാഹത്തിന്റെ ആറാം ദിവസം വധുവിനെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത ഭര്‍ത്താവാണിപ്പോൾ താരമായിക്കൊണ്ടിരിക്കുന്നത്

wed

വിവാഹത്തിന്റെ ആറാം ദിവസം ഭര്‍ത്താവ് വധുവിനെ കാമുകന് വിവാഹം കഴിച്ചുകൊടുത്തു. മാര്‍ച്ച് നാലിനാണ് ബസുദേബ് ജാര്‍സുഗുഡ ദേബ്ദിഹി ഗ്രാമത്തിലെ 24-കാരിയെ വിവാഹം കഴിച്ചത്. ആചാരപ്രകാരം ബന്ധുക്കളെയൊക്കെ സാക്ഷിനിര്‍ത്തിയുള്ള വിവാഹമായിരുന്നു. ഒരു ഒളിച്ചോട്ടത്തിലോ ജീവിതകാലം മുഴുവന്‍ തുടരുന്ന സംശയത്തിലോ കലാശിക്കുമായിരുന്ന സംഭവം ബസുദേബിന്റെ ഇടപെടലോടെ ശുഭപര്യവസായിയായതിന്റെ ആഹ്ലാദത്തിലാണ് ഗ്രാമവാസികളിപ്പോള്‍. ലോകമാധ്യമങ്ങളിലടക്കം ബസുദേബിന് കൈയടികളുമായി വാര്‍ത്തകള്‍ വന്നു. യുവതിയെ അവള്‍ക്കിഷ്ടപ്പെട്ടയാള്‍ക്ക് വിവാഹം ചെയ്തുകൊടുത്തില്ലായിരുന്നെങ്കില്‍ ജീവിതകാലം മുഴുവന്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമായിരുന്നുവെന്ന് ബസുദേബിന്റെ അമ്മ ശനിബാരി ടാപ്പോ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച, മൂന്ന് ചെറുപ്പക്കാര്‍ ബസുദേബിനെയും ഭാര്യയെയും സന്ദര്‍ശിക്കാന്‍ അവരുടെ വീട്ടിലെത്തി. യുവതിയുടെ ബന്ധുക്കളാണെന്നാണ് ഈ യുവാക്കള്‍ അവകാശപ്പെട്ടത്. ഇവരില്‍ രണ്ടുപേര്‍ ബസുദേബുമൊത്ത് ഗ്രാമത്തിലെ കാഴ്ചകള്‍ കാണാന്‍ പോയി. ഒരാള്‍ വീട്ടില്‍ത്തന്നെ തങ്ങി. വീട്ടില്‍ തങ്ങിയ ചെറുപ്പക്കാരനെയും ബസുദേബിന്റെ ഭാര്യയെയും സംശയകരമായ സാഹചര്യത്തില്‍ കണ്ട ഗ്രാമവാസികള്‍ യുവാവിനെ പിടികൂടി മര്‍ദിച്ചു. ഇതിനിടെ, ബസുദേബിന്റെ ഭാര്യ രംഗത്തുവരികയും, തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം സമ്മതിക്കുകയും ചെയ്തു. മാതാപിതാക്കള്‍ മരിച്ചുപോയ തന്നെ, ഇഷ്ടവിവാഹത്തിന് സമ്മതിക്കാതെ ബന്ധുക്കള്‍ ബസുദേബുമായി വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

കാര്യമറിഞ്ഞ് വീട്ടിലെത്തിയ ബസുദേബ് ഭാര്യയെ കാമുകനെക്കൊണ്ട് കല്യാണം കഴിപ്പിക്കാന്‍ തീരുമാനിച്ചു. യുവതിയുടെ മൂത്ത സഹോദരനെയും കുടുംബാംഗങ്ങളയും വിവരമറിയിച്ചു. അവരെല്ലാം ശനിയാഴ്ച പമാരയിലെ ബസുദേബിന്റെ വീട്ടിലെത്തുകയും യുവതിയുടെയും കാമുകന്റെയും വിവാഹത്തിന് സാക്ഷിയാവുകയും ചെയ്തു.