കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആഗ്രമുറാദാബാദ് ഹൈവേ പരിസരത്തെ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് ആറു മാസം പ്രായമുള്ള ഒരു സുന്ദരി കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്. അധികൃതർ കുഞ്ഞിനെ ഏറ്റെടുത്ത് അടുത്തുള്ള അനാഥാലയത്തിലേക്ക് മാറ്റി. പിന്നീട് കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനായി ശ്രമം. അതിന്റെ ഭാഗമായി അനാഥാലയത്തിലെ സൂപ്രണ്ട് രാകേഷ് സക്‌സേന കുഞ്ഞിന്റെ ചിത്രങ്ങൾ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നൽകി.
എന്നാൽ ഈ സുന്ദരിക്കുട്ടിയുടെ ചിത്രങ്ങൾ കണ്ട് യഥാർത്ഥ മാതാപിതാക്കൾ എത്തിയില്ലെങ്കിലും, നൂറുകണക്കിനു ദമ്പതികള്‍ കുഞ്ഞിനെ ഏറ്റെടുക്കാനായി രംഗത്തുവന്നു. സോഷ്യൽ മീഡിയയിൽ കുപ്പയിലെ മാണിക്യം എന്നാണ് അവളെ പലരും വിശേഷിപ്പിച്ചത്. ക്യൂട്ടായ ബേബിയെ സ്വന്തമാക്കാനായി പലരും എത്തി. വിദേശത്തു നിന്നുപോലും കുഞ്ഞിനെ ദത്തെടുക്കാൻ തയാറായി ദമ്പതികൾ എത്തി.
എന്നാല്‍ കുഞ്ഞിന്റെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് രാകേഷ് സക്‌സേന. അതിനുവേണ്ടി മുറാദാബാദ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ സഹായവും തേടിയിട്ടുണ്ട്. കുഞ്ഞിനെ സംബന്ധിച്ചു വന്ന ഒരു അജ്ഞത കോൾ സന്ദേശത്തിന്റെ അന്വേഷണത്തിലാണ് ഇവർ. പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ കുഞ്ഞിന്റെ മാതാപിതാക്കളെ എത്രയും വേഗം കണ്ടെത്താന്‍ കഴിയുമെന്നു മുറാദാബാദ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ പ്രസിഡന്റ് പറയുന്നു.
ഇപ്പോള്‍ റാംപൂരിലെ അനാഥാലയത്തിലാണ് കുഞ്ഞ് വളരുന്നത്. പാരി എന്നാണ് അനാഥാലയത്തിലെ ജീവനക്കാര്‍ അവള്‍ക്ക് പേരിട്ടത്. യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്തിയശേഷം മാത്രമേ കുഞ്ഞിന്റെ കാര്യത്തില്‍ എന്തെങ്കിലും നടപടികള്‍ കൈക്കൊള്ളുകയുള്ളൂവെന്നും, അതുവരെ അവളെ അനാഥാലയത്തില്‍ വളർത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.