കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്കിടയിലെ ദാമ്പത്യ പ്രശ്നങ്ങൾ സംബന്ധിച്ച് അധികം വാർത്തകൾ കേൾക്കാറില്ല. ഗണേഷ് കുമാർ എംഎൽഎയുടെ വിവാഹമോചനമാണ് ഏറ്റവും ഒടുവിലായി വാർത്തയായത്. ഇപ്പോഴിതാ കായംകുളം എംഎല്‍എ പ്രതിഭ ഹരി വിവാഹമോചനം തേടി കോടതിയെ സമീപിച്ചതു മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയായിരുന്നു. ഇതേത്തുടർന്ന് ഇതുസംബന്ധിച്ച് തന്റെ ഭാഗം സമൂഹമാധ്യമത്തിലൂടെ വിശദീകരിച്ച് പ്രതിഭാ ഹരി രംഗത്തുവന്നിരിക്കുകയാണ്. ഊഹാപോഹങ്ങൾ പ്രചരിക്കുന്നത് ഒഴിവാക്കാനാണ് കുറിപ്പെന്ന ആമുഖത്തോടെയാണ് പ്രതിഭ വിശദീകരണം നൽകുന്നത്.
പെട്ടെന്നൊരു നാൾ എടുത്ത തീരുമാനം ആയിരുന്നില്ല ഇത്. താനും ഭർത്താവും പത്തുവർഷമായി വേർപിരിഞ്ഞു താമസിക്കുകയാണെന്നും അവർ കുറിപ്പിൽ വ്യക്തമാക്കുന്നു. മകന് തിരിച്ചറിവാകാൻ വേണ്ടിയാണ് വിവാഹമോചനത്തിന് വേണ്ടി കാത്തിരുന്നതെന്നും പ്രതിഭ കുറിപ്പിൽ പറയുന്നു. തന്റെ വ്യക്തിജീവിതത്തിന് പിന്തുണ നൽകിയില്ലെങ്കിലും തീരുമാനങ്ങളുടെ പേരിൽ കല്ലെറിയണമെന്നും ആവശ്യപ്പെട്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. പ്രതിഭാ ഹരിയെന്ന പേജിലെ പേര് അഡ്വ. യു. പ്രതിഭ എന്നും മാറ്റിയിട്ടുണ്ട്.
എംഎല്‍എ പ്രതിഭയുടെ കുറിപ്പ് ഇങ്ങനെ;
സുഹൃത്തുക്കളേ, വ്യക്തിപരമായ എന്റെ ജീവിതത്തെ സംബന്ധിക്കുന്ന ഒരു തീരുമാനത്തിലൂടെ ഞാന്‍ കടന്നുപോവുകയാണ്. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ മനസ്സില്‍ എടുത്ത ഒരു തീരുമാനം, അതിന്റെ നിയമപരമായ അനിവാര്യതയിലേക്ക് കടക്കുന്നു എന്ന് മാത്രം. കുടുംബകോടതിയില്‍ ഞാന്‍ കേസ് കൊടുത്തു എന്നത് ശരി തന്നെയാണ്. ഇല കൊഴിഞ്ഞു വീഴുന്ന ശബ്ദം പോലുമില്ലാതെ ആ തീരുമാനം എടുക്കാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ അതു കഴിഞ്ഞില്ല. അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഉള്ള വെളിപ്പെടുത്തല്‍ ആയി ഈ എഴുത്തിനെ കണ്ടാല്‍ മതി.
കഴിഞ്ഞ 10 വര്‍ഷമായി എന്റെ മാതാപിതാക്കള്‍ക്കൊപ്പം എന്റെ മകനുമായാണ് ഞാന്‍ താമസിക്കന്നത്. എനിക്കും Mr. ഹരിക്കും ഞങ്ങള്‍ എന്താണ് ഇങ്ങനെ കഴിയേണ്ടിവന്നത് എന്നതിനെ സംബന്ധിച്ച് വ്യക്തമായി അറിയാം. ഒരാള്‍ ജനപ്രതിനിധി ആയി എന്നത് കൊണ്ട് മാത്രം വ്യക്തിപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ പാടില്ല എന്ന പിന്തിരിപ്പന്‍ ശാഠ്യമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ ദയവു ചെയ്ത് എന്റെ കാര്യത്തില്‍ ഇടപെടാന്‍ വരരുത്.
ഇത് വ്യക്തി ജീവിതത്തിലെ എന്റെ തീരുമാനം ആണ്. എന്റെ മകന് 12 വയസ്സ് ആകാന്‍ വേണ്ടി മാത്രമാണ് ഈ തീരുമാനം നിയമപരമാക്കാന്‍ എനിക്ക് ഇത്രയും സമയം വേണ്ടി വന്നത്. മാധ്യമങ്ങള്‍ അനാവശ്യമായി ഈ വിഷയത്തില്‍ ഇടപെടരുത്. കാരണം ഇന്നലെ വരെ ഒരേ വീട്ടില്‍ പങ്കാളിയോടൊപ്പം ജീവിച്ച് ഒരു സുപ്രഭാതത്തില്‍ പിരിയാന്‍ തീരുമാനിച്ച ആളല്ല ഞാന്‍. 10 വര്‍ഷമായി രണ്ട് സ്ഥലങ്ങളില്‍ ആയി രണ്ട് മനസ്സും രണ്ട് ശരീരവുമായി കഴിഞ്ഞവരാണ്. ഇനി കഴിയില്ല ഇതുപോലെ മുന്നോട്ടു പോകാന്‍. മകന്‍ എന്നും രണ്ടുപേരുടേയും ആയിരിക്കും. അവന് തിരിച്ചറിയാന്‍ കഴിയുന്നതിനുള്ള എന്റെ കാത്തിരിപ്പിനാണ് ഇവിടെ വിരാമം ആകുന്നത്. കൂടെ നിന്നില്ലെങ്കിലും മാറി നിന്ന് കല്ലെറിയരുത്. ജനപ്രതിനിധി ആണെങ്കിലും ഞാനും ഒരു സ്ത്രീയാണ്.