ന്യൂഡല്‍ഹി: കാലാകാലങ്ങളായി ഇന്ത്യയിൽ നിലനിൽക്കുന്ന സംശയവും തർക്കവുമാണ് ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ കടലില്‍ സ്ഥിതി ചെയ്യുന്ന രാമസേതു അഥവാ ആദംസ് ബ്രിഡ്ജ് എന്ന പ്രതിഭാസം. കടലിനടയിൽ ശ്രീലങ്കയുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്ന പാറക്കെട്ടുകളാണ് ഇത്. നിരയായി അടുക്കി വച്ച രീതിയിലാണ് ഇവയുള്ളത്. ശ്രീലങ്കയിലേക്ക് പണ്ട് സീതയെ കടത്തിക്കൊണ്ടുപോയപ്പോൾ ഹനുമാന്റെ നേതൃത്വത്തിൽ ശ്രീരാമനും കൂട്ടരും പണി കഴിപ്പിച്ചതെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്ന ഈ കടൽ പാലം പ്രപഞ്ചത്തിൽ സ്വാഭാവികമായി രൂപപ്പെട്ടതെന്നു വാദം നിലനിൽക്കുന്നുണ്ട്. എന്നാൽ ഇത് മനുഷ്യ നിര്‍മിതമാണെന്ന വാദവുമായി അമേരിക്കന്‍ ശാസ്ത്ര ചാനല്‍.
സയന്‍സ് ചാനൽ എന്ന ട്വിറ്റർ പേജിലാണ് ഇതുസംബന്ധിച്ച വാദങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ചാനല്‍ റിലീസ് ചെയ്ത പ്രമോ വീഡിയോയില്‍ രാമസേതു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും മനുഷ്യ നിര്‍മിതിയാണെന്നും വിശദീകരിക്കുന്നുണ്ട്. വിഡിയോ കാണാം.
സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ രാമസേതു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും മനുഷ്യ നിര്‍മിതമാകാമെന്നും വീഡിയോയില്‍ പറയുന്നു. രാമസേതു സത്യമാണെന്നും അതിനാൽ അത്രയേറെ കാലഘട്ടം മുൻപുള്ള രേഖകളിലൂടെ ഹിന്ദു വിശ്വാസങ്ങൾ പറയുന്നതു ശരിയെന്നും പ്രമോ വീഡിയോ വിശദീകരിക്കുന്നു. എന്നാൽ അതിനിടയിലെ മണ്ണ് സ്വാഭാവിക വേലിയേറ്റങ്ങളിൽ അടിഞ്ഞതാണെന്നും ഇവർ വിശദീകരിക്കുന്നു.
രാമസേതുവിലെ പാറകള്‍ക്ക് 7000 വര്‍ഷത്തെ പഴക്കമുണ്ട്. എന്നാല്‍ അതിനുമുകളില്‍ കാണപ്പെടുന്ന മണലിന് 4,000 വര്‍ഷത്തെ പഴക്കമേയുള്ളുവെന്നും വീഡിയോയില്‍ പറയുന്നു.എന്നാൽ അത്രയും കാലം മുമ്പ് ഇത്തരത്തില്‍ പാലം പണിയുന്നത് ഒരു അതിമാനുഷ കൃത്യമായി തോന്നാമെന്നും വീഡിയോയില്‍ പറയുന്നു.