Saturday 30 June 2018 03:49 PM IST : By സ്വന്തം ലേഖകൻ

ഈ നുണക്കഥകള്‍ എവിടെ നിന്നു കിട്ടുന്നു? പൊട്ടിത്തെറിച്ച് റിമി ടോമി

rimy-tomy

ഈ മാധ്യമങ്ങൾ ഇതെന്തൊക്കെയാണ് എഴുതിപ്പിടിപ്പിക്കുന്നത്. ഇവർക്ക് ഈ നുണക്കഥകളൊക്കെ ആരാണ് നൽകുന്നത്.– ചോദിക്കുന്നത് ഗായിക റിമി ടോമി. നടിയെ ആക്രമിച്ച കേസിൽ പൊലീസ് ചോദ്യം ചെയ്തുവെന്ന മാധ്യമ വാർത്തകളോടു പ്രതികരിക്കുകയായിരുന്നു റിമി. തന്നെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. അന്വേഷണ സംഘത്തിലുള്ള സിഐ ബൈജു പൗലോസ് ഫോണിൽ വിളിച്ച് ഏതാനും കാര്യങ്ങൾ ചോദിക്കുകയായിരുന്നു. 2010 ലും 2017 ലും താരങ്ങൾ യുഎസിൽ നടത്തിയ പരിപാടിയിൽ ഞാനും പങ്കെടുത്തിരുന്നു. അതേക്കുറിച്ചും ഷോയിൽ ആരൊക്കെയുണ്ടായിരുന്നുവെന്നും തുടങ്ങിയ കാര്യങ്ങളാണു ചോദിച്ചത്. കേസുമായി ബന്ധപ്പെട്ട് ചിലപ്പോൾ കൂടുതൽ സംസാരിക്കേണ്ടി വരുമെന്ന് പറഞ്ഞിരുന്നു. അതിനെയാണ് ചോദ്യം ചെയ്യൽ എന്നു പറയുന്നുത്.’– റിമി ‘വനിത ഓൺലൈനോടു’ പറഞ്ഞു.

ദിലീപുമായി തനിക്ക്  ബിസിനസ് പാർട്നർഷിപ്പുകളില്ലെന്നും റിമി പറഞ്ഞു. ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുമില്ല. അഞ്ചു സെന്റ് സ്ഥലം പോലുമില്ല. എന്തെങ്കിലു തരത്തിലുള്ള ഇടപാട് തെളിയിക്കാൻ വെല്ലുവിളിക്കുകയാണെന്നും റിമി പറഞ്ഞു. സാമ്പത്തിക ഇടപാടുണ്ടെങ്കിൽ ആദായനികുതി വകുപ്പ് കണ്ടെത്തിയേനെ. രണ്ടു കൊല്ലം മുൻപ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിനെത്തുടർന്ന് കുറച്ചു നികുതി അടയ്ക്കേണ്ടി വന്നു. അതേയുണ്ടായിട്ടുള്ളൂ. അല്ലാതെ തന്റെ ബാങ്ക് അക്കൗണ്ടിലേക്കു പണം വരികയോ മറ്റോ ചെയ്തിട്ടില്ല.

റിമിക്കു കേസുമായി ഒരു ബന്ധവും ഇല്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ ആരാഞ്ഞു എന്നേയുള്ളൂവെന്നും പൊലീസ് പറഞ്ഞതായും റിമി വെളിപ്പെടുത്തി. തനിക്കു വിദേശയാത്ര ചെയ്യുന്നതിനോ മറ്റോ യാതൊരു തടസ്സവുമില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ടെന്നും റിമി വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട വിവരം ടിവി ചാനലുകളിൽനിന്നാണ് അറിയുന്നത്. അറിഞ്ഞയുടനെ കാവ്യ മാധവനെ ഫോൺ ചെയ്തിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് ഇരയായ പെൺകുട്ടിയുമായി വാട്സ് ആപ്പിലൂടെ ചാറ്റ് ചെയ്തു. താനും ആ പെൺകുട്ടിയും തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല. അത്തരം വാർത്തകൾ തെറ്റാണ്. പിന്നീട് വിഷയത്തിൽ രമ്യയുമായും സംസാരിച്ചിരുന്നുവെന്നും റിമി പറഞ്ഞു.