മുംബൈയിലെ ആശുപത്രിയില്‍ വച്ച് അവിചാരിതമായിട്ടാണ് ഇരുവരും കണ്ടുമുട്ടുന്നത്. സ്ത്രീയുടെ ശരീരവും പുരുഷന്റെ മനസുമായി ജീവിച്ച ആരവ് അപ്പുക്കുട്ടനും, പുരുഷന്റെ ശരീരവും സ്ത്രീയുടെ മനസുമായി ജീവിച്ച സുകന്യ കൃഷ്ണനും. അന്ന് സ്വന്തം സത്വത്തെ തിരിച്ചറിഞ്ഞ് പരസ്പരം ജീവിക്കുവാനുള്ള പ്രതീക്ഷ തിരച്ചറിഞ്ഞപ്പോൾ അവർ തീരുമാനിച്ചു, ഇനിയുള്ള ജീവിതം ഒന്നിച്ചുമതി അങ്ങനെ അവര്‍ ഒന്നായി. മിഡ് ഡേയിൽ വന്ന ലേഖനത്തിൽ പറയുന്നു.
ബിന്ദുവായി ജനിച്ചു ജീവിച്ച ആരവ് അപ്പുക്കുട്ടന്‍ പിന്നീട് താന്‍ സ്ത്രീ ശരീരത്തില്‍ കുടുങ്ങിക്കിടക്കുന്ന ഒരു പുരുഷ മനസിന് ഉടമയാണെന്നു കണ്ടെത്തുകയായിരുന്നു. ഒടുവില്‍ മുംബൈയിലെ ആശുപത്രിയില്‍ ട്രാൻസ്ജെൻഡർ ശസത്രക്രിയയ്ക്കായി എത്തി. അവിടെവച്ചാണ് സുകന്യയെ കാണുന്നത്. അന്ന് സുകന്യ ചന്തുവാണ്. ഡോക്ടറെ കാണാനുള്ള കാത്തിരിപ്പിനിടയില്‍ സുകന്യ ആരോടോ ഫോണില്‍ മലയാളം സംസാരിക്കുന്നത് കേട്ടാണ് ആരവ് ശ്രദ്ധിക്കുന്നത്. അങ്ങനെ പരിചയപ്പെട്ടു സുഹൃത്തുക്കളായി.
ഒരേ മനസിലിനുടമകളായത് കൊണ്ട് തന്നെ ഫോണ്‍ നമ്പറുകള്‍ കൈമാറി. ഫോണ്‍വിളികളും ചാറ്റിംഗും തുടങ്ങി. പിന്നീടെപ്പോഴോ അടുത്ത സുഹൃത്തുക്കൾ പ്രണയിക്കാന്‍ തുടങ്ങിയെന്നും അത് തിരിച്ചറിഞ്ഞത് പോലും വളരെ അവിചാരിതമായിട്ടാണെന്നും ആരവ് പറയുന്നു. ആരവിന്റെ മാതാപിതാക്കള്‍ ചെറുപ്പത്തിലെ മരിച്ചു. സുകന്യയുടെ അച്ഛന്‍ മരിച്ചെങ്കിലും അമ്മയുണ്ട്. അമ്മ വേറെ വിവാഹം കഴിച്ചു. ഇപ്പോള്‍ ബന്ധുക്കളുടെ സമ്മതത്തോടെ വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുന്നു. ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ തനിക്കൊരു കുഞ്ഞിന് ജന്മം നല്‍കാനാവില്ലെന്ന് മനസിലായതിനാല്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചെന്ന് ആരവ് പറയുന്നു.
‘13ാമത്തെ വയസില്‍ ഞാന്‍ തിരിച്ചറിഞ്ഞു ഞാനൊരു സ്ത്രീയാണെന്ന്. പക്ഷെ ചെറുപ്പം മുതലേ താനൊരു ആണായി ജനിക്കേണ്ടതായിരുന്നെന്ന ചിന്ത അലട്ടിയിരുന്നുവെന്ന് ആരവ് പറയുന്നു. പിന്നീട് മുംബൈയിലേക്ക് പോയി. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടി പണം കണ്ടെത്താൻ ദുബീയിൽ പോയി ജോലി ചെയ്തു. ‘ഒരുവര്‍ഷം കൊണ്ട് ഞാന്‍ ആകെ മാറി. സ്ത്രീയില്‍ നിന്നും പുരുഷനിലേക്ക്. ഇപ്പോള്‍ മീശയും താടിയുമൊക്കെ വളര്‍ന്നു തുടങ്ങി.’
സുകന്യയ്ക്കും ചെറുപ്പം മുതലേ അറിയാമായിരുന്നു താനൊരു സ്ത്രീയായി ജനിക്കേണ്ടവളായിരുന്നുവെന്ന്. എന്നാല്‍ വീട്ടുകാര്‍ക്ക് അത് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അവര്‍ സുകന്യയെ ആണ്‍കുട്ടികളുടെ വസ്ത്രം ധരിക്കാനും അവര്‍ക്കൊപ്പം കളിക്കാനുമൊക്കെ നിര്‍ബന്ധിച്ചു. 12 വയസുമുതല്‍ 18 വയസുവരെ കടന്നു പോയ അവസ്ഥകളെ കുറിച്ച് ഓര്‍ക്കാന്‍ പോലും സുകന്യയ്ക്ക് ഇഷ്ടമില്ല. ഹോര്‍മോണ്‍ ചികിത്സയ്ക്കായി വീട്ടുകാര്‍ സുകന്യയെ ആശുപത്രിയിലൊക്കെ കൊണ്ടുപോയി. പിന്നെ പരിഹാസവും കുറ്റപ്പെടുത്തലും വേറെ.
18 വയസായതോടെ ബെംഗളൂരുവിലേക്ക് താമസം മാറുകയും ചെയ്തു ഒരു സ്ഥാപനത്തില്‍ വെബ് ഡിസൈനര്‍ ആയി ജോലി ചെയ്യുകയും ചെയ്തു. അങ്ങനെയാണ് സുകന്യ ലിംഗമാറ്റ ശസ്ത്രിക്രിയയ്ക്ക് പണം കണ്ടെത്തിയതും. സഹപ്രവർത്തകർ സുകന്യയെ പെൺകുട്ടിയായി തന്നെ കണ്ടു, പക്ഷെ പലയിടത്തും മറ്റു ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്