Thursday 08 February 2018 05:12 PM IST : By സ്വന്തം ലേഖകൻ

അന്ന് അബിക്കയെ ഒഴിവാക്കാൻ പറഞ്ഞയാൾ ഇന്ന് അനുശോചന കുറിപ്പ് എഴുതി; സംവിധായകൻ പറയുന്നു

abi-salala-mobiles.png.image.784.410

’സലാല മൊബൈൽസ്’ എന്ന ദുൽഖർ- നസ്രിയ ചിത്രത്തിൽ അബി ആദ്യമായി ഒരു പാട്ടു പാടി. ലാ ലാ ലാസാ... എന്ന സൂപ്പർഹിറ്റ്  ഗാനത്തിൽ അബിയുടെ മാസ്റ്റർപീസ് കഥാപാത്രമായ ആമിനത്താത്തയായാണ് എത്തിയത്. എന്നാൽ പാട്ട് പുറത്തുവന്നപ്പോൾ അബിയുടെതായി ഒറ്റ ഷോട്ട് മാത്രമാണുണ്ടായിരുന്നത്. എന്നാൽ അടുത്ത ദിവസം സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നു. അബിയുടെ മരണശേഷം എഴുതിയ അനുശോചന കുറിപ്പിലാണ് ’സലാല മൊബൈൽസി’ന്റെ സംവിധായകൻ ശരത് എ ഹരിദാസൻ അന്നു നടന്ന സംഭവങ്ങൾ വിവരിച്ചത്.

സംവിധായകന്റെ ഫെയ്സ്ബുക് കുറിപ്പ് വായിക്കാം;  

രാവിലെ അറിഞ്ഞപ്പോൾ മുതൽ, ആദ്യം ചിന്തിച്ചത് ഇതാണ്: ശരീരം ഉപേക്ഷിച്ചു സ്വതന്ത്രനായ ഒരാളോട് സമൂഹമാധ്യമത്തിലൂടെ മനസ്സ് തുറന്നിട്ട് എന്ത് കാര്യം ! പിന്നെ ഓർത്തു നര്മം ഒരുപാടിഷ്ടപ്പെടുന്ന ഒരു സമൂഹത്തിന്റെ മനസ്സുകളിൽ അബിക്ക ഇപ്പോഴും ജീവിക്കുന്നുണ്ട്. അത് കൊണ്ട് ഞാനിവിടെ പറയുന്നത് നിങ്ങളോരോരുത്തരും കേൾക്കുമ്പോൾ അദ്ദേഹം കേൾക്കുന്നു എന്നർത്ഥം. ഈ പേജിൽ അധികം ഫാൻ ലൈക്കുകൾ ഒന്നുമില്ല. പതിനായിരത്തിൽ നിന്നല്പം കൂടുതൽ. പക്ഷെ ഞാൻ എന്റെ ഉള്ളിൽ നിന്ന് പറയുന്നത് കേള്ക്കാന് ചെറുതെങ്കിലും സ്നേഹമുള്ള ഒരു ചെറിയ കൂട്ടം എന്റെ മുന്നിലുണ്ട്. അവരിലോരോരുത്തരിലും അബിക്കയും.

സലാല മൊബൈൽസ് ഇലെ ലാ ലാ ലസ എന്ന പാട്ടു പാടിക്കാൻ ഞാനും ഗോപിയും അബിക്കയെ വിളിക്കുന്നത് സിനിമ ടെക്‌നിഷ്യൻസ് എന്ന നിലക്കായിരുന്നില്ല. കുട്ടിക്കാലം മുതൽ അബിക്കയുടെ പ്രകടനങ്ങൾ VHS ടേപ്പുകളിലും, ടീവിയിലും, അരങ്ങത്തും കണ്ടു ചിരിച്ചു മറിഞ്ഞ രണ്ടു ആരാധകർ ആയിട്ടായിരുന്നു. ആ പാട്ടെഴുതിയതു ഞാൻ തന്നെ ആയിരുന്നു. അത് അബിക്കയെ കൊണ്ട് പാടിക്കുന്നതിന്റെ ത്രില്ല് ഒന്ന് വേറെ തന്നെ ആയിരുന്നു. ആ റെക്കോർഡിങ്ങും അവിസ്മരണീയമായിരുന്നു. അത്രയ്ക്ക് ലൈഫ്, അബിക്ക ആ പാട്ടിലേക്കു കൊണ്ട് വന്നു. അത് ചിത്രീകരിച്ചപ്പോൾ, അതിന്റെ പകുതി ഭാഗത്തോളം അദ്ദേഹം പാടുന്ന വീഡിയോയും ചിത്രീകരിച്ചു.

സ്റ്റുഡിയോയിൽ അബിക്ക പാടുന്നത് ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചോണ്ട് ചോദിച്ചു: ഇതൊക്കെ സ്‌ക്രീനിൽ വര്ഓടൊ ? ഞാൻ പറഞ്ഞു അതെന്താ അബിക്ക അങ്ങനെ ചോദിക്കുന്നത്. സോങ് ഇന്റെ ഹാഫ് പോർഷൻ ഓളം അബിക്കയുടെ വിഷ്വൽ ഉണ്ടാകും. അബിക്ക ചിരിച്ചിട്ട് പോയി. പക്ഷെ, അബിക്ക ജയിച്ചു ! ഞാൻ തോറ്റു ! അബിയെ പോലെ ഒരു "ലോക്കൽ" ആർട്ടിസ്റ്റിനെ എന്തിനാണ് ഈ പടത്തിൽ വെക്കുന്നത്. അത് അവലക്ഷണം ആണ് എന്നാണ് ബന്ധപ്പെട്ട ഒരു സിനിമ പ്രമുഖൻ പറഞ്ഞത്. ഇന്ന് അബീക്കക്കുള്ള അയാളുടെ കണ്ണീരിൽ കുതിർന്ന അനുശോചന കുറിപ്പും ഞാൻ ഇതേ സമൂഹമാധ്യമത്തിൽ വായിച്ചു. അപ്പോഴാണ് എന്തായാലും ഞാൻ ഒന്നെഴുതാം എന്ന് തീരുമാനിച്ചത്. എനിക്ക് അത്രയ്ക്ക് ലക്ഷം ലൈക് ഒന്നുമില്ലെങ്കിലും.

ആ സംഭവത്തിന് ശേഷം, അബിക്കയുടെ ഒറ്റ ഷോട്ട് ഒഴിച്ചുള്ളതെല്ലാം ആ സോങ് വിഷ്വൽസിൽ നിന്ന് മുറിച്ചു മാറ്റപ്പെട്ടു. ആദ്യ സംവിധായകനായ ഞാൻ നട്ടെല്ലില്ലാതെ അത് നോക്കി നിന്നു. പാട്ടൊക്കെ ഹിറ്റായി. ഇന്നും അത് കാണുമ്പോൾ ഓരോ ഷോട്ടിലും എനിക്ക് അബിക്കയെ കാണാം. നിങ്ങൾക്കും ഇനി അത് കാണുമ്പോൾ അദ്ദേഹത്തെ അതിൽ കാണാനാകും. ഓരോ ഷോട്ടിലും. ഒരാളെ കാണാനുള്ള മനസ്സുണ്ടായാൽ മതി നമുക്ക്. പക്ഷെ, ആ ആൾ ജീവിച്ചിരിക്കുമ്പോൾ അതിനായാൽ ഏറ്റോം നല്ലത്.

അബിക്കയോട് അക്കാലത്തു തന്നെ ഞാൻ മാപ്പു പറഞ്ഞിരുന്നു. ഉറക്കെ ഉള്ള ഒരു ചിരിയും തോളത്തൊരു തട്ടും തന്നു. ഇന്ന് അബിക്കയെ മനസ്സിൽ കൊണ്ടുനടക്കുന്ന നിങ്ങളോരോരുത്തരോടും ഞാൻ മാപ്പു ചോദിക്കുന്നു. ഈ മാപ്പപേക്ഷ ആണ് എന്റെ അനുശോചനം.

ഇന്ന് ഗുരുവായൂർ ഏകാദശി ആണ്. ഞാൻ വിശ്വസിക്കുന്ന മതപദ്ധതി പറയുന്നത് ഏകാദശിയിൽ മരണം മോക്ഷപ്രാപ്തി ആണെന്നാണ്. അബിക്കയെ ജീവിച്ചിരിക്കുമ്പോൾ തിരിച്ചറിയാഞ്ഞ ഈ നരകത്തിൽ നിന്ന് അദ്ദേഹം അവഗണനയുടെ വൈതരണീ നദിയും കടന്നു സ്വർഗ്ഗത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. ഇവിടെ ഭൂമിയിൽ, അബിക്കയുടെ മകൻ അദ്ദേഹത്തിന്റെ സ്വപ്നങ്ങളും ഉയരങ്ങളും നേടും.