Tuesday 06 February 2018 05:17 PM IST : By ലിസ്മി എലിസബത്ത് ആൻറണി

ഇത് മലയാള സിനിമയുടെ പുതിയ മുഖശ്രീ! അനു സിതാരയുടെ ആരോഗ്യ സൗന്ദര്യ പരിചരണം

anu_sithara

നല്ല ഭംഗിയുള്ളൊരു കുട്ടിയെ ഇപ്പോ സിനിമയിൽ കാണുന്നുണ്ടല്ലോ’... എന്ന് പലരും പറഞ്ഞത് അനു സിതാരയെക്കുറിച്ചുതന്നെയായിരുന്നു. അങ്ങനെയിരിക്കെയാണ് ‘രാമൻെറ ഏദൻ തോട്ടം’ എന്ന സിനിമയിൽ മാലിനിയായി അനു വരുന്നത്. വിടർന്ന കണ്ണുകളും നീളൻ മുടിയും നറുപുഞ്ചിരിയും. മലയാളിയുടെ സങ്കൽപത്തിലെ അതേ ശാലീന സുന്ദരി. എത്ര പെട്ടെന്നാണ് അനു സിതാര ആരാധകരുടെ ഹൃദയതാളമായത്. ആരോഗ്യ സൗന്ദര്യ പരിചരണത്തെക്കുറിച്ച് അനുവിന് കുറേ കാര്യങ്ങൾ പറയാനുണ്ട്.

വീട്ടിലെ സൗന്ദര്യക്കൂട്ടുകൾ

ഞാൻ ബ്യൂട്ടിപാർലറിൽ പോകുന്നത് പുരികം ത്രെഡ് ചെയ്യാൻ മാത്രമാണ്. ഷൂട്ടിങ് തിരക്കൊഴിഞ്ഞ് വീട്ടിലെത്തുമ്പോൾ സൗന്ദര്യപരിചരണത്തിനു നിർബന്ധിക്കുന്നതൊക്കെ എൻെറ മമ്മിയാണ്. വെള്ളരിക്കാ നീര് മുഖത്തു പുരട്ടി വയ്ക്കണമെന്നു മമ്മി പറയും. പത്തു മിനിറ്റ് കഴിഞ്ഞ് അതായത് ചെറുതായി ഉണങ്ങിത്തുടങ്ങുമ്പോൾ കഴുകിക്കളയാം. മുഖം വൃത്തിയാകാനും തിളക്കം കിട്ടാനും ഇതു നല്ലതാണ്. വെള്ളരിക്ക വട്ടത്തിലരിഞ്ഞ് കണ്ണിനു മീതെ വയ്ക്കാറുണ്ട്. പനീനീരും ചെറുനാരങ്ങാനീരും വെള്ളരിക്കാനീരും യോ ജിപ്പിച്ചും മുഖത്തു പുരട്ടാറുണ്ട്. അതും പത്തു മിനിറ്റ് കഴിഞ്ഞു കഴുകും.

മുടിയഴകിനായ്

മുടിയുടെ പരിചരണത്തിൽ ശ്രദ്ധിക്കാറുണ്ട്. വീട്ടിലെത്തുമ്പോൾ കറ്റാർവാഴയുടെ ജെൽ തലയോട്ടിയിൽ പുരട്ടിവയ്ക്കും. അപ്പോൾ തലയ്ക്കു നല്ല തണുപ്പും സുഖവും കിട്ടും. മാത്രമല്ല, ക്ഷീണമൊക്കെ മാറി ഫ്രഷ് ആകും. കുറച്ചു കഴിയുമ്പോൾ തല കഴുകും. മുടിയിൽ എണ്ണ സ്ഥിരമായി വയ്ക്കാറില്ല. മുടി വരണ്ടതാകുന്നു എന്നു തോന്നുമ്പോൾ മാത്രം വെർജിൻ കോക്കനട്ട് ഒായിൽ പുരട്ടാറുണ്ട്. കുളിക്കുന്നതിനു മുമ്പ് ഒലിവ് എണ്ണ കൊണ്ടു മുഖത്തും ശരീരത്തിലും മസാജ് ചെയ്യാറുണ്ട്.

മേക്കപ്പ് സിനിമയിൽ മാത്രം

എൻെറ ആകെയുള്ള ഒരുക്കം കണ്ണെഴുതലാണ്. അതു പണ്ടു മുതലേയുണ്ട്. സിനിമയിൽ മാത്രമേ മേക്കപ്പ് ഉപയോഗിക്കാറുള്ളൂ. സിനിമകളിൽ മേക്കപ്പ് കൂടുതൽ വേണ്ടി വരും. ‘സർവോപരി പാലാക്കാരൻ’ എന്ന സിനിമയിൽ എൻെറ കഥാപാത്രത്തിന് മേക്കപ്പ് കൂടുതലുണ്ട്. മുഖത്തു ചെറിയ കുരുക്കളും മറ്റും വന്നപ്പോഴാണ് മേക്കപ്പ് അലർജി ശ്രദ്ധിച്ചു തുടങ്ങിയത്. അതു കൊണ്ടു തന്നെ മേക്കപ്പ് നീക്കം ചെയ്യുന്നതിൽ ഏറെ ശ്രദ്ധിക്കും. മുഖത്ത് വെളിച്ചെണ്ണ തേച്ചു പിടിപ്പിച്ച് ഫെയ്സ് വാഷ് കൊണ്ടു കഴുകിയാണ് മേക്കപ്പ് കളയുന്നത്. എണ്ണ നന്നായി കഴുകിക്കളയണം. പിന്നീട് മോയ്സ്ചറൈസർ പുരട്ടി വയ്ക്കും. ബ്രാൻഡഡ് കോസ്മെറ്റിക്സ് മാത്രമേ ഉപയോഗിക്കൂ. ഷൂട്ടിങ് ലൊക്കേഷനുകൾ മാറുമ്പോൾ കാലാവസ്ഥാവ്യതിയാനം കൊണ്ടാകാം മുടികൊഴിച്ചിലുമുണ്ട്. എന്നാൽ വയനാട്ടിൽ കൽപറ്റയിലെ വീട്ടിലെത്തി ഒരാഴ്ച കഴിയുമ്പോൾ മുടികൊഴിച്ചിൽ കുറയുന്നതായി കാണാറുണ്ട്.

ചോറുണ്ണാൻ ഏറെയിഷ്ടം

എനിക്കു പ്രത്യേക ആഹാരചിട്ടകളൊന്നുമില്ല. മമ്മിയുണ്ടാക്കുന്ന ചോറും മുളകിട്ട മീൻകറിയുമാണ് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം. പിന്നെ കൂൺ ഇഷ്ടമാണ്. ആഗ്രഹം തോന്നുന്നതെല്ലാം ഞാൻ കഴിക്കും. അത് എണ്ണയുള്ളതോ കൊഴുപ്പുള്ളതോ എന്നൊന്നും അങ്ങനെ ശ്രദ്ധിക്കില്ല. പക്ഷേ ഒന്നും അമിതമാകില്ല. വയറു നിറയുന്നതു വരെ എന്നതാണു കണക്ക്.

പാചകം ചെയ്യാനും ഇഷ്ടമാണ്. ചിക്കൻ, ഫിഷ്, കൂൺ, സാമ്പാർ ഇതൊ ക്കെ തനിയെ പാകപ്പെടുത്താറുണ്ട്.എന്നാൽ മധുരത്തോട് വലിയ ഇഷ്ടമൊന്നുമില്ല. ആഹാരത്തിൻെറ അളവു കുറച്ച് തീരെ മെലിയുന്നതിനോട് എനിക്കു താത്പര്യമില്ല. മെലിഞ്ഞ രൂപം എനിക്കു ചേരില്ല എന്നതാണ് യാഥാർഥ്യം. മെലിഞ്ഞാൽ ആദ്യം തന്നെ എൻെറ മുഖത്ത് അറിയാനാകും.

ന‍ൃത്തമാണ് പ്രധാന വ്യായാമം

ശരീരഭാരം 55–56 കിലോയിൽ കൂടാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.ഭാരം അൽപം കൂടുന്നു എന്നു തോന്നിയാൽ ഡാൻസ് പ്രാക്ടീസ് ചെയ്യും. കൽപറ്റയിൽ ‘നവരസ’ എന്ന പേരിൽ എനിക്കു ക്ലാസിക്കൽ ഡാൻസ് സ്കൂളുണ്ട്.

ഡാൻസിൽ ശരീരം നന്നായി ഇളകുന്നതു കൊണ്ട് അനാവശ്യ കാലറിയൊക്കെ എരിഞ്ഞു പൊയ്ക്കൊള്ളും. അരമണിക്കൂറൊക്കെ ഡാൻസ് ചെയ്താൽ അതു നല്ലൊരു വ്യായാമമാണ്. ഡാൻസ് എൻെറ പാഷൻ കൂടിയാണ്. അപ്പോൾ മനസ്സും ശാന്തമാകുന്നു. കൽപറ്റയിൽ തന്നെയാണ് അനുവി ൻെറ ഭർത്താവ് വിഷ്ണുപ്രസാദിൻെറ വീട്. ഒഴിവു സമയങ്ങളിൽ സിനിമ കണ്ടിരിക്കാനാണ് അനുവിനിഷ്ടം. ഒരിക്കൽ കണ്ട സിനിമകൾ പലതവണ കാണുന്നതും അനുവിന് ഹരമാണ്.

ഷൂട്ടിങ് തിരക്കൊഴിഞ്ഞ് വയനാട്ടിലെത്തുമ്പോൾ പ്രിയപ്പെട്ട ഒരു കാര്യത്തിനു കൂടി അനു സമയം കണ്ടെത്താറുണ്ട്. അത് പതിവുള്ള ഒരു യാത്രയാണ്. വയനാട്ടിൽ നിന്ന് ഗുണ്ടൽ പേട്ടിലേക്ക്. കാഴ്ചയുടെ ഒരായിരം വിസ്മയങ്ങൾ വഴി നീളെ ഒളിഞ്ഞിരിക്കുന്ന യാത്ര. അത് അവസാനിക്കുന്നത് സൂര്യകാന്തി പൂവിട്ടു നിൽക്കുന്ന പാടങ്ങളിലാണ്. കണ്ണെത്താദൂരം സൂര്യകാന്തികളുടെ ഒരു കടൽ. അനു അതു കൊതിതീരെ കണ്ടു നിൽക്കും. മടക്കയാത്രയിൽ എന്തായാലും ഒരു പുതിയ സന്തോഷം കൂടെയുണ്ടാകുമെന്നുറപ്പ്.