മുംബൈ: മുംബൈയിൽ വിശിഷ്ടവ്യക്തികൾക്കായി താരദമ്പതികളായ വിരാട് കോഹ്‌ലിയും അനുഷ്കയും വിരുന്നൊരുക്കിയപ്പോൾ താരങ്ങൾക്ക് ആശംസകളേകാൻ ബി ടൗണും ക്രിക്കറ്റ് താരങ്ങളുമെല്ലാം എത്തിയ വിശേഷങ്ങളായിരുന്നു കഴിഞ്ഞ ദിവസത്തെ സോഷ്യൽമീഡിയ മുഴുവൻ. എന്നാൽ മുൻ ഇന്ത്യൻ പരിശീലകനായിരുന്ന അനിൽ കുംബ്ലെ എത്തിയോ എന്നതായിരുന്നു പല കണ്ണുകളും തിരഞ്ഞത്. അങ്ങനെ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയുയെയും ആശിർവദിക്കാൻ ആ അതിഥിയുമെത്തിയെന്നതാണ് പുതിയ വാർത്ത.
കോഹ്‌ലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് പരിശീലക സ്ഥാനം ഉപേക്ഷിച്ച കുംബ്ലെ പിണക്കം മറന്നു വിവാഹസൽക്കാരത്തിൽ ഭാര്യയുമായെത്തി ആശംസകള്‍ നേരുന്ന ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്. അനിൽ കുംബ്ലെയും ഭാര്യ ചേതനയും വിവാഹത്തിനെത്തിയത് അത്ഭുതത്തോടെയാണ് പലരും നോക്കിക്കണ്ടത്. വിവാഹ വിരുന്നില്‍ കൊഹ്‌ലിയുമായും അനുഷ്‌കയുമായും കുശലാന്വേഷണം നടത്തി ഭക്ഷണവും കഴിച്ചതിനു ശേഷമാണ് കുംബ്ലെയും ഭാര്യയും മടങ്ങിയത്. പ്രൊഫഷണൽ പിണക്കങ്ങൾക്ക് സ്വകാര്യ ജീവിതത്തിൽ സ്ഥാനമില്ല എന്ന് കുംബ്ലെയും വിരാടും തെളിയിച്ചു.
കാരണം വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസീസ്, ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്കെതിരെ പരമ്പര ജയം നേടിയതിന് പുറമെ, ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലേക്ക് കുംബ്ലെയുടെ കീഴിലെ ടീം ഇന്ത്യ എത്തിയിരുന്നു. എന്നാല്‍ തന്റെ രീതികളോട് ടീം നായകന് പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ലെന്ന കാരണം തുറന്നു പറഞ്ഞായിരുന്നു കുംബ്ലെ രാജി പ്രഖ്യാപിച്ചത്.