Tuesday 16 July 2019 05:24 PM IST : By സ്വന്തം ലേഖകൻ

പെട്രോളൊഴിച്ച് കത്തിച്ചാലും ‘അവൾ തേപ്പുകാരി!’ സെറ്റുസാരി ഉടുത്തില്ലെങ്കിൽ ‘പോക്ക് കേസ്’; വിമർശനക്കുറിപ്പ്

thepp വര; ജയൻ

‘തേപ്പും...പെണ്ണും!’ ഈ രണ്ടു വാക്കുകളും തമ്മിൽ പ്രഥമ ദൃഷ്ട്യാ ബന്ധമൊന്നുമില്ലെങ്കിലും അവയ്ക്കിടയിലെ അന്തർധാര സജീവമാക്കാൻ വെമ്പൽ പൂണ്ട് നടക്കുന്ന ചില സദാചാര ചേട്ടൻമാരുണ്ട്. എന്തിന്റെ പേരിൽ പ്രണയം പൊളിഞ്ഞാലും പെണ്ണിന് മാത്രം തേപ്പിന്റെ കുത്തക അടിച്ചേൽപ്പിക്കാൻ വെമ്പുന്ന ഒരു കൂട്ടം സൈബർ സദാചാര കൂട്ടങ്ങളുടെ നടുക്കാണ് നമ്മുടെ ജീവിതം. പ്രണയപ്പകയുടെ പേരിൽ പെണ്ണിനെ പെട്രോളൊഴിച്ച് ചാമ്പലാക്കുന്ന നരാധമൻമാരുടെ കാലത്തും തേപ്പുകാരിയെന്ന ലേബൽ പെണ്ണിന് കൽപ്പിച്ച് നൽകുന്ന ദുഷ്ചിന്തകൾക്കെതിരെ തുറന്നെഴുതുകയാണ് ശിൽപ നിരവിൽ പുഴ എന്ന യുവ എഴുത്തുകാരി. ഫെയ്സ്ബുക്കിലൂടെയാണ് ശിൽപയുടെ കുറിപ്പ്.

അന്ന് പത്തിൽ തോറ്റു പഠിത്തം നിർത്തി, ഇന്ന് ‘ഡോക്ടർ’! ഓട്ടോ ഓടിച്ചും ചുമടെടുത്തും മീൻ വിറ്റും അജിത് സമ്പാദിച്ചത് അപൂർവ നേട്ടം

‘ഇതാ ഞങ്ങളുടെ ദേവാൻഷ്!’ ആദ്യത്തെ കണ്മണിയെ വരവേറ്റ് നിശാൽ ചന്ദ്രയും രമ്യയും

അവന്റെ പെണ്ണിന്റെ വൃക്ക അവനായി കാത്തുവച്ചത് വിധി; പൊന്നമ്മയെ പറ്റി പലരും പലതും പറഞ്ഞുണ്ടാക്കി; കിഷോർ സുഖം പ്രാപിക്കുമ്പോൾ

ശിൽപയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

'തേപ്പും' പെണ്ണും

മലയാളികളുടെ ഒരു പൊതുസ്വഭാവം ഉണ്ട്. ഇടക്കിടെ കുറേ വാക്കുകൾക്ക് പുതിയ കുറേ അർത്ഥങ്ങൾ കണ്ടുപിടിക്കും.പിന്നെ കാണുന്ന ഇടങ്ങളിലൊക്കെ തോന്നുന്നത് പോലെ ഈ വാക്ക് ഇങ്ങനെ കുത്തിത്തിരുകും.എന്താണെന്നോ ഏതാണെന്നോ ഒന്നുമറിയില്ല.വെറുതെ ഒരഭിപ്രായപ്രകടനം,അത് വഴി കിട്ടുന്ന മനസ്സുഖം ഒന്ന് വേറെയാണല്ലോ.അങ്ങനെ കണ്ടുപിടിച്ച ഒന്നാണ് "തേപ്പ്".തേച്ചിട്ടു പോയ കാമുകിമാർ പ്രണയബന്ധത്തിൽ ട്രെൻഡ് ആണ് ഇപ്പോൾ.ഇതിൽ രസകരമായ വസ്തുത എന്താണെന്ന് വച്ചാൽ എല്ലാ തേപ്പിലും പ്രതിസ്ഥാനത്തു വരുന്നത് മിക്കപ്പോഴും സ്ത്രീകളാണ് എന്നുള്ളതാണ്.

പ്രണയാഭ്യർത്ഥന നിരസിക്കുന്നത് തേപ്പായി തുടങ്ങി.ചേർച്ചയില്ലായ്മകളും പൊരുത്തക്കേടുകളും തിരിച്ചറിഞ്ഞ് ഉപേക്ഷിക്കുന്ന ബന്ധങ്ങളും തേപ്പായി മാറി.എന്തിനേറെ പറയുന്നു, നിരന്തരം അടിയും വഴക്കുമായി തെറ്റിപ്പിരിഞ്ഞ പ്രണയങ്ങളും തേപ്പ് എന്ന് മുദ്രകുത്തപ്പെട്ടു തുടങ്ങി.ഇത് പറയേണ്ടി വരുന്നത് തന്നെ അതിഭീകരമാം വിധം വളർന്ന ഈ പ്രവണത നേരിട്ട് കാണുന്നത് കൊണ്ട് തന്നെയാണ്.ഈ അടുത്തായി നടന്ന ഒട്ടനവധി പെട്രോൾ, ആസിഡ് ആക്രമണങ്ങളും, ക്രൂരമായ കത്തിക്കുത്തും കൊലപാതകങ്ങളും മനസ്സാക്ഷി ഉള്ളവരുടെ നെഞ്ചിൽ നിന്ന് മാഞ്ഞിട്ടുണ്ടാവില്ല.പ്രമുഖ ന്യൂസ് ചാനലുകളുടെ ഒഫീഷ്യൽ പേജിൽ വന്ന ഈ വാർത്തകൾക്കു കീഴെ സമ്പൂർണ സാക്ഷരതയും പറഞ്ഞു നടക്കുന്ന ശ്യാമസുന്ദര മനോഹരമായ കേരളത്തിലെ പ്രബുദ്ധരായ മലയാളികൾ വിസർജ്ജിച്ച കമന്റുകൾ ആണ് താഴെ സ്ക്രീൻഷോട്ടുകളായി ചേർത്തിരിക്കുന്നത്.ബോധപൂർവം തന്നെയാണ് ആൾക്കാരുടെ പേര് മറച്ചിരിക്കുന്നത്, കാരണം ഈ ഒരു ചിന്താധാര ഈ കാണിച്ചിരിക്കുന്ന 3ഓ 4ഓ പേരിൽ ഒതുങ്ങിനിൽക്കുന്ന ഒന്നല്ല.അതൊരു മാറാരോഗം എന്നോണം പടർന്നു പിടിച്ചിട്ടുണ്ട് എന്നതാണ് വസ്തുത.ഈ കമന്റ് ചെയ്തിരിക്കുന്നവരൊന്നും ആക്രമണത്തിനിരയായ പെൺകുട്ടിയെയോ പ്രതിയെയോ (പ്രതി എന്നു തന്നെ വിളിക്കുന്നു) നേരിട്ട് അറിയാവുന്നവരല്ല.പക്ഷേ അവർ സ്വയം വിധി എഴുതിക്കഴിഞ്ഞു അല്ലെങ്കിൽ തീരുമാനം എടുത്തുകഴിഞ്ഞു, പെണ്ണ് അവനെ തേച്ചിട്ടു പോയതാണെന്ന്.സ്വഭാവ വൈകൃതമായി മാത്രമേ ഇതിനെ ഒക്കെ കാണാൻ കഴിയുന്നുള്ളൂ.

ഏറ്റവും മോശം അവസ്ഥയിൽ ഈ പെൺകുട്ടി അവനെ ഉപേക്ഷിച്ചത് തന്നെ ആണ് എന്നിരിക്കട്ടെ, 20 കുത്തുകൾ കുത്തിയ അവനെ പോലൊരു മൃഗത്തെ (മനുഷ്യൻ എന്ന് വിളിക്കാൻ പ്രയാസമുണ്ട്) അവൾ ഉപേക്ഷിച്ചതിൽ എന്ത് തെറ്റാണ് ചൂണ്ടിക്കാണിക്കാൻ കഴിയുക.പ്രേമിച്ചവളുടെ മുഖത്ത് ആസിഡ് ഒഴിക്കാനും പെട്രോൾ ഒഴിച്ചു കത്തിക്കാനും മടിക്കാത്ത ഒരുത്തന്റെ സ്വഭാവ വൈകൃതം അവൾ തിരിച്ചറിഞ്ഞ് വേണ്ട എന്ന് വച്ചിട്ടുണ്ടെങ്കിൽ അതിൽ എന്ത് തെറ്റാണുള്ളത്.സ്വയം ശിക്ഷ വിധിക്കാനുള്ള അനുമതി ആരാണ് ഇവന്മാർക്കൊക്കെ കൊടുത്തിട്ടുള്ളത്?പലരും ഇക്കൂട്ടരോട് തിരിച്ചു ചോദിക്കുന്നത് കണ്ടു."ഇതേ അവസ്ഥ താങ്കളുടെ അമ്മക്കോ പെങ്ങൾക്കോ ആണ് വന്നതെങ്കിലോ" എന്ന്.ഇങ്ങനെയുള്ളവർക്കൊക്കെ എന്തമ്മ, എന്ത് പെങ്ങൾ.പെണ്ണ് എന്നാൽ ഇവർക്കൊക്കെ ഒരൊറ്റ നിർവചനമേ ഉള്ളൂ.അടക്കവും ഒതുക്കവും ഉള്ള, സ്വന്തമായി അഭിപ്രായങ്ങളോ നിലപാടുകളോ ഇല്ലാത്ത, ആണിന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന മരപ്പാവകൾ.അതിനപ്പുറത്തേക്ക് അവർക്ക് അവരുടേതായ വ്യക്തിത്വം ഉണ്ടെന്ന് ഇക്കൂട്ടർ സമ്മതിച്ചു തരില്ല.അതുകൊണ്ട് തന്നെ ഇവരെ സംബന്ധിച്ചിടത്തോളം എവിടെ എന്ത് കണ്ടാലും അത് പെണ്ണിന്റെ തേപ്പ് ആണ്.

ഈ "തേപ്പ്" വിളി ഊട്ടിയുറപ്പിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തിയവയാണ് നമ്മുടെ പല short filmകളും സിനിമകളും.സോഷ്യൽ മീഡിയ ഉടനീളം 'തേച്ചിട്ടുപോയ പെണ്ണിന് കൊടുത്ത മുട്ടൻ പണി' തുടങ്ങിയ തലക്കെട്ടുകളിൽ പ്രചരിക്കുന്ന തരംതാണ വീഡിയോകൾ അത്യധികം അഭിമാനത്തോടെ ഊറ്റം കൊണ്ട് share ബട്ടൺ പ്രസ്സ് ചെയ്യുമ്പോൾ ഒരിക്കലെങ്കിലും അവ എന്താണ് പറഞ്ഞുവക്കുന്നതെന്നും അതിൽ നിന്നെന്താണ് സമൂഹത്തിന് കൊടുക്കുന്ന സന്ദേശമെന്നും ഒന്ന് ചിന്തിച്ചുനോക്കണം.മേൽപ്പറഞ്ഞ സ്വഭാവ വൈകൃതത്തെ പ്രോത്സാഹിപ്പിക്കാൻ നിങ്ങളും അറിഞ്ഞോ അറിയാതെയോ ഒരു കാരണമാവുകയാണ്.പഴകിപ്പൊളിഞ്ഞു പൊട്ടിയൊലിക്കുന്ന ആൺ മേൽക്കോയ്മകളുടെ കണ്ണിൽ നോക്കുമ്പോൾ നിങ്ങൾക്കെന്നും ശരിയും സഹതാപവും ഒക്കെ പുരുഷന്റെ പക്ഷത്തും, തേപ്പും ചതിയും എന്നും സ്ത്രീയുടെ പക്ഷത്തുമായിരിക്കും.കാരണം അവൾ ദേവി ആണ്, അമ്മ ആണ്, മണ്ണാങ്കട്ട ആണ്.പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാവുന്ന ഭാര്യ ആണ്.അതിനപ്പുറത്തേക്ക് അവൾ നിങ്ങളെ പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും ശേഷിയുള്ള ഒരു മനുഷ്യജീവി ആണ് എന്ന് മാറ്റിപ്പറയാൻ നിങ്ങളനുഭവിച്ചു പോരുന്ന പ്രിവിലേജുകൾ നിങ്ങളെ അനുവദിക്കില്ല.ഇനിയെങ്കിലും ദയവ് ചെയ്ത് ആരാധിച്ചും പൂജിച്ചും അവളെ ശ്രീകോവിലിൽ അടച്ചിട്ട് വീർപ്പുമുട്ടിക്കാതിരുന്നാലും.പറ്റുമെങ്കിൽ സഹജീവിയോട് തോന്നുന്ന പരിഗണനയും ബഹുമാനവും മാത്രം നൽകുക.ഇല്ലെങ്കിൽ സ്വന്തം കാര്യം നോക്കി ജീവിക്കുക, ഒന്നിലും തലയിടാതിരിക്കുക.

സെറ്റുസാരി ഉടുത്ത് തുളസിക്കതിരു വച്ച് അടുക്കളയിൽ മാത്രം ഒതുങ്ങിക്കൂടിയ സ്ത്രീ സങ്കല്പങ്ങൾ നിങ്ങളിനിയും സ്വപ്നം കണ്ടുകൊള്ളൂ. അതിനനുസരിച്ച വസ്ത്രധാരണ രീതി പിൻതുടരാത്തവരെ, ശബ്ദമുയർത്തുന്നവരെ, വിരൽ ചൂണ്ടുന്നവരെ 'വെടി','പടക്കം' എന്നൊക്കെ വിളിച്ച് ചൊറി തീർത്തോളൂ. അതല്ലാതെ അതിൽക്കൂടുതലൊന്നും നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നില്ല.ഒന്ന് മാത്രം പറയാം,
നിങ്ങളുടെ തരംതാണ ഫ്രസ്‌ട്രേഷൻ വിസർജിച്ചു തള്ളാനും വ്യക്തിഹത്യ നടത്താനുമുള്ള ഇടമല്ല സോഷ്യൽ മാധ്യമങ്ങൾ.ലോകമെമ്പാടും നിമിഷനേരം കൊണ്ട് പ്രചരിക്കുന്ന, സമൂഹത്തിനോട് സംവദിക്കാൻ ഇടയിൽ നിൽക്കുന്ന ഒരു വേദി ആണ്.കാലം മുന്നോട്ട് തന്നെയാണ് സഞ്ചരിക്കുന്നത്, ഇതിന് മറുപടി പറയാൻ തക്ക ശേഷിയുള്ള വിവരവും വിവേകവുമുള്ള ഒരു കൂട്ടരും വളർന്നു വരുന്നുണ്ട്.നിങ്ങളെന്തു മാത്രം കൊട്ടിഘോഷിച്ചാലും നാളെകൾ അവൾക്കു കൂടി വേണ്ടിയുള്ളവ ആണ്.അതവളും ജീവിക്കുക തന്നെ ചെയ്യും, അല്ല പൊരുതുക തന്നെ ചെയ്യും..

©ശിൽപ നിരവിൽപുഴ

Tags:
  • Social Media Viral