കണ്ടു കണ്ടു കൺനിറഞ്ഞ... ക്ലീഷേയല്ലാത്തൊരു കാഴ്ചയുണ്ട്. കണ്ടു നിൽക്കുന്നവരുടെ പോലും ചങ്കുപിടഞ്ഞു പോകുന്നൊരു കാഴ്ച. പുതിയ ജീവിതം നൽകുന്ന സന്തോഷത്തിനും പ്രിയപ്പെട്ടവരെ വിട്ട് പിരിഞ്ഞ് മറ്റൊരു വീടിന്റെ മകളായി പോകുന്നതിനും ഇടയിലുള്ള വിടപറച്ചിലാണത്. ഉയിരും പറിച്ചെടുത്ത് പ്രിയമകൾ പോകുമ്പോൾ ഓഡിറ്റോറിയത്തിന്റെ തൂണിൽ മറഞ്ഞു നിന്ന് രണ്ടു തുള്ളി കണ്ണീർ പൊഴിക്കുന്ന അച്ഛനും, മകളെയോർത്ത് കണ്ണുനീരണിയുന്ന അമ്മയും, ഇന്നലെ വരെ തല്ലു കൂടിയ പെങ്ങളെ പിരിയുന്ന വേദനയിൽ വിതുമ്പുന്ന ചേട്ടനും ആ കണ്ണീർ കാഴ്ചയിലെ മണിമുത്തുകളാണ്.
പ്രിയപ്പെട്ടന്റെ കൈപിടിക്കും മുമ്പ് പ്രിയപ്പെട്ടവരെ ചേർത്തു നിർത്തി കണ്ണീരണിയുന്ന ഒരു പെണ്ണാണ് സോഷ്യൽ മീഡിയയിലെ ഇന്നത്തെ ഹൃദയം നിറയ്ക്കുന്ന കാഴ്ച. ടിക് ടോകിലും വാട്സാപ്പിലും ലൈക്കിലേറി മുന്നേറുന്ന ആ വിഡിയോയിലെ നായികയുടെ പേര് അശ്വതി, അശ്വതിയുടെ നല്ലപാതി വിനായകൻ. സംഭവബഹുലമായ പ്രണയവും തുടർന്നെത്തിയ പ്രതിബന്ധങ്ങളും കടന്ന് വിവാഹ പന്തൽ വരെയെത്തിയ ആ കൂടിച്ചേരലിലെ ഹൃദയം തൊടുന്ന നിമിഷമായിരുന്നു അശ്വതിയുടെ കണ്ണീർ. വീട്ടുകാരോട് ഗുഡ്ബൈ പറഞ്ഞ് വെഡ്ഡിംഗ് ഡെസ്റ്റിനേഷൻ തേടിയിറങ്ങുന്ന ന്യൂജെൻ പിള്ളേരുടെ കാലത്ത് ഇങ്ങനെ കരയുന്ന മണവാട്ടിമാരുണ്ടോ എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. പക്ഷേ ആ കണ്ണീരിനു പുറകിൽ സംഭവബഹുലമായൊരു പ്രണയകഥയൊളിഞ്ഞു കിടപ്പുണ്ട്. ടിക് ടോക്കിൽ അരലക്ഷത്തിനും മേലെ ഇഷ്ടം നേടിയ കല്യാണപ്പെണ്ണ് അശ്വതി തന്നെ പറയുന്നു ആ പ്രണയകഥ...
പ്രേമം വീട്ടിലറഞ്ഞപ്പോൾ ആദ്യം ഉടക്കിയത് കല്യാണപ്പെണ്ണിന്റെ പൊന്നാങ്ങള. ട്വിസ്റ്റ് എന്തെന്നാൽ കല്യാണ ചെക്കന്റെ ‘ചങ്ക് ബ്രോയായിരുന്നു’ ആങ്ങള. അന്നു വരെ തോളിൽ കയ്യിട്ടു നടന്ന കൂട്ടുകാരൻ പെങ്ങളെ പ്രണയിക്കുന്നു എന്ന് തിരിച്ചറിഞ്ഞതോടെ ഫ്രണ്ട്ഷിപ്പിന് സഡൻ ബ്രേക്ക്! പിന്നെ മുഖത്തു പോലും നോക്കാതെ നടപ്പായി. വീട്ടിൽ കാര്യമറിഞ്ഞപ്പോഴും വന്നു വലിയൊരു ഭൂകമ്പം. കല്യാണം നടക്കില്ലെന്ന് വീട്ടുകാരും കട്ടായം പറഞ്ഞു. പിന്നെ കാത്തിരിപ്പിന്റേയും കോമ്പ്രൈമൈസിന്റേയും ദിനങ്ങൾ. കടുത്ത പ്രണയത്തിനു വില്ലൻമാരാകാനില്ലെന്ന് കാർന്നോമ്മാർ നിശ്ചയിച്ചുറപ്പിച്ച നല്ലനേരം ആ കല്യാണക്കുറിമാനം പിറന്നു. ഇക്കഴിഞ്ഞ നവംബർ മൂന്നിന് ശുഭമുഹൂർത്തത്തിൽ വിനായകൻ അശ്വതിയുടെ കഴുത്തില്‍ മിന്നുചാർത്തി.
തങ്ങളുടെ വിടപറച്ചിലിനെ പാട്ടിൽ മുക്കി ടിക് ടോക്കിലേറ്റിയെന്നും അതിന് അരലക്ഷത്തിലധികം കാഴ്ചക്കാർ എത്തിയെന്നും അറിയുമ്പോൾ അശ്വതിയും വിനായകനും ഡബിൾ ഹാപ്പി. ഒപ്പം തങ്ങളുടെ വിഡിയോ ഏറ്റെടുത്തവരോട് മനസു നിറഞ്ഞുള്ള നന്ദിയും. കൊല്ലം മയ്യനാട് സ്വദേശികളാണ് വിനായകനും അശ്വതിയും.