Monday 20 May 2019 11:51 AM IST

കെവിൻ+നീനു! തിരയടിച്ച് മായ്ക്കുന്ന ബന്ധങ്ങൾക്ക് ആയുസ് കൂടുമെന്ന് പറയുന്നത് വെറുതെയാണ്

Roopa Thayabji

Sub Editor

kn ഫോട്ടോ: റെജു അർനോൾഡ്, ജിതിൻ ജോയൽ ഹാരി

ഒരു മിസ്ഡ് കോൾ’ ദൂരത്ത് ഉണ്ടെന്നല്ലേ’

രണ്ടുവർഷം മുൻപാണ് കെവിൻ ചേട്ടനെ ആദ്യമായി കാണുന്നത്. ലീവിനു വീട്ടിലേക്ക് പോകാൻ കോട്ടയം ബസ്‌സ്റ്റാൻഡിൽ നിൽക്കുകയായിരുന്നു ഞാ ൻ. എന്റെ കൂട്ടുകാരിയുമായി അടുപ്പമുണ്ടായിരുന്ന ആൺകുട്ടി അവളെ കാണാൻ വന്നു. കൂടെ വന്നത് കെവിൻ ചേട്ടനായിരുന്നു. കോട്ടയം അമലഗിരി ബികെ കോളജിൽ ബിഎസ്‍സി ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു ഞാനന്ന്.

കൂട്ടുകാരന്റെ കാര്യം പറയാൻ വേണ്ടി പിന്നെ ഒന്നു രണ്ടു തവണ വിളിച്ചു. ഇടയ്ക്കൊക്കെ ചാറ്റ് ചെയ്യുമായിരുന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ ‘ഇഷ്ടമാണോ’ എന്നു ചേട്ടൻ എ ന്നോടു ചോദിച്ചു. പ്രണയിക്കാനുള്ള ചുറ്റുപാടല്ല എന്റേതെന്നു മാത്രം അന്നു പറഞ്ഞു. വീണ്ടും കണ്ടുമുട്ടിയപ്പോൾ ഞാൻ എന്റെ അതുവരെയുള്ള ജീവിതം കെവിൻ ചേട്ടനോടു തുറന്നു പറഞ്ഞു.

ക്രിസ്ത്യൻ– മുസ്‌ലിം പ്രണയ വിവാഹമായിരുന്നു പപ്പയുടേതും അമ്മയുടേതും. രണ്ടുപേരും വിദേശത്തായിരുന്നതിനാൽ പപ്പയുടെ കുടുംബവീട്ടിൽ നിന്നായിരുന്നു എന്റെയും ചേട്ടന്റെയും സ്കൂൾ പഠനം. ഞാൻ അഞ്ചാം ക്ലാസ്സിലായപ്പോൾ അമ്മ നാട്ടിൽ വന്ന് അമ്മയുടെ ബാപ്പ നടത്തിയിരുന്ന കട ഏറ്റെടുത്തു. അതിനു പിന്നിലുള്ള സ്ഥലത്ത് വീടും വച്ചു. എന്റെ പപ്പയും നാട്ടിലേക്ക് പോന്നു. ഒരു കടയുടെ സ്ഥാനത്ത് രണ്ടു കടകളായി. ഒപ്പം അവർ തമ്മിലുള്ള വഴക്കും ഇരട്ടിയായി. രാത്രി കടകളുടെ കണക്കെടുപ്പ് നടക്കുമ്പോഴാണ് വഴക്ക്. അടിപിടിയിലാകും ഇത് കലാശിക്കുക. ഒരിക്കൽ അമ്മയെ അടിക്കാനായി പപ്പ ഓങ്ങിയ ടോർച്ച് വന്നുകൊണ്ടത് എന്റെ മൂക്കിലാണ്. മൂക്കുപൊട്ടി ചോര വന്നു. അതിനു ശേഷം വഴക്കു മൂക്കുമ്പോൾ ഞാൻ പിടിച്ചു മാറ്റാൻ പോയിട്ടില്ല.

പ്ലസ് ടു തിരുവല്ലയിൽ ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്. ഡിഗ്രിക്കും വീടു വിട്ട് ദൂരെയെവിടെങ്കിലും പഠിക്കണമെന്നായിരുന്നു. ആ സമയത്താണ് ചേട്ടൻ സാനുവിന്റെ കല്യാണം. അമ്മയ്ക്ക് ആ വിവാഹത്തോട് ഒട്ടും യോജിപ്പില്ലായിരുന്നു. ഒരിക്കൽ പപ്പ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു എന്ന് അമ്മ പൊലീസിൽ പരാതി നൽകി. എന്നെയും ചേട്ടനെയും അതിൽ കൂട്ടുപ്രതികളാക്കിയിരുന്നു. പിന്നീട് ഒരിക്കൽ കുടുംബവഴക്കിനെ തുടർന്ന് പൊലീസ് ഇടപെട്ട് എന്നെ പപ്പയുടെ അമ്മയോടൊപ്പം നിർത്തി. കുറച്ചുകാലം അമ്മയുടെ ഒരു ബന്ധുവീട്ടിലും നിന്നു. അപ്പോഴാണ് കോട്ടയത്ത് ജിയോളജിക്ക് അഡ്മിഷൻ കിട്ടിയത്. വീട്ടിലെ ശ്വാസംമുട്ടലിൽ നിന്നുള്ള രക്ഷപെടലായിരുന്നു എനിക്കത്.

നിശബ്ദനായിരുന്ന് എന്റെ ജീവിതം മുഴുവൻ കേട്ടു അന്ന് കെവിൻ ചേട്ടൻ. പിന്നെ, എന്റെ കയ്യിൽ മുറുക്കെ പിടിച്ചിട്ട് ‘നിന്നെ മാത്രമേ കല്യാണം കഴിക്കൂ’ എന്ന് പറഞ്ഞു. എനിക്കും തോന്നി, ആ കൈ ഇനി വിടരുതെന്ന്. വീട്ടുകാർ വിവാഹത്തിനു സമ്മതിക്കില്ലെന്ന് മനസ്സിലിരുന്നാരോ ഓർമിപ്പിച്ചിരുന്നുവെങ്കിലും.

kevin-2

വീടു വയ്ക്കണമെന്നും കൃപ ചേച്ചിയുടെ കല്യാണം നന്നായി നടത്തണമെന്നും വലിയ മോഹമായിരുന്നു കെവിൻ ചേട്ടന്. വയർമാൻ കോഴ്സ് പഠിച്ച ചേട്ടൻ ദുബായിലേക്ക് പോയത് അതിനായിരുന്നു. എങ്കിലും എല്ലാ ദിവസവും എന്നെ വിളിച്ച് അന്നത്തെ വിശേഷങ്ങൾ പറയുമായിരുന്നു. എന്റെ എല്ലാ കാര്യങ്ങളും ചോദിച്ചറിയും. തമാശകൾ പറഞ്ഞ് ചിരിപ്പിക്കും. ജീവിതത്തിൽ ഞാനേറെ സന്തോഷിച്ചത് ആ ദിവസങ്ങളിലാണ്.

ഫെബ്രുവരി 15നാണ് ചേട്ടൻ ലീവിനു വന്നത്. മാർച്ചിൽ സെക്കൻഡ് ഇയർ പരീക്ഷ കഴിഞ്ഞ് ഞാൻ വീട്ടിലെത്തി. അ പ്പോഴാണ് അറിഞ്ഞത് വീട്ടുകാർ എനിക്ക് വിവാഹം ആലോചിക്കുന്നുവെന്ന്. എന്റെ വിഷമം കണ്ട് കെവിൻ ചേട്ടൻ വിളിച്ചു പറഞ്ഞു, ‘നീ ഇങ്ങു പോരൂ...’ പരീക്ഷയുണ്ട് എന്നുപറഞ്ഞ് ആ വ്യാഴാഴ്ച ഞാൻ വീട്ടിൽ നിന്നിറങ്ങി.

കോട്ടയത്ത് എത്തിയ ശേഷം കെവിൻ ചേട്ടന്റെ കൂടെ പോകുകയാണെന്ന് വീട്ടിൽ അറിയിക്കുകയും ചെയ്തു. ചേട്ടന്റെ സുഹൃത്തിന്റെ ബന്ധുവീട്ടിലാണ് അന്ന് താമസിച്ചത്. പിറ്റേന്ന് ഏറ്റുമാനൂരിൽ നിന്ന് വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിച്ചു. എന്നെ കാണുന്നില്ലെന്നു കാണിച്ച് പപ്പ പരാതി നൽകിയതിനെ തുടർന്ന് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലേക്ക് ഞങ്ങളെ വിളിപ്പിച്ചു. പപ്പ തിരികെ ചെല്ലാൻ നിർബന്ധിച്ചങ്കിലും വീട്ടിലെ പ്രശ്നങ്ങൾ സഹിക്കാൻ പറ്റില്ലെന്നും കെവിൻ ചേട്ടനൊപ്പം പോകാനാണ് ഇഷ്ടമെന്നും ഞാൻ പറഞ്ഞു.

kevin-3

പക്ഷേ, അവർ എന്നെ കാറിലേക്ക് വലിച്ചു കയറ്റാൻ നോക്കി. സ്റ്റേഷന്റെ മുറ്റത്തെ ചെളിയിലൂടെ വലിച്ചിഴക്കുന്നതു കണ്ട് കെവിൻ ചേട്ടൻ ഓടിവന്ന് എന്നെ പിടിച്ചു മാറ്റി. പിടിവലി കണ്ട് അപ്പോഴേക്കും ആളുകൂടി. ‘ചെല്ലില്ല’ എന്ന് ഉറപ്പായപ്പോൾ പപ്പ ഒരു ഡിമാൻഡ് വച്ചു. കൂടെ ചെന്നാൽ ഒരു മാസ ത്തിനകം ആഘോഷമായി വിവാഹം ചെയ്തുവിടാമെന്ന്. താ ൽപര്യമില്ലെന്ന് ഞങ്ങൾ രണ്ടുപേരും പറഞ്ഞു. അതോടെ ഒരു മാസത്തേക്ക് ഹോസ്റ്റലിൽ നിർത്താൻ സമ്മതിച്ചു. സ്വന്തം ഇഷ്ടപ്രകാരം വീട്ടിൽ നിന്നു കെവിൻ ചേട്ടനൊപ്പം വന്നതാണെന്നും ഹോസ്റ്റലിലേക്ക് പോകാമെന്നും എഴുതിവച്ച് എ ല്ലാവരും ഒപ്പിട്ടു. പപ്പയും കൂട്ടരും തിരിച്ചു പോയി.

സ്റ്റേഷനിൽ നിന്നിറങ്ങിയ എനിക്ക് മാറാൻ പുതിയ ഡ്രസ്സും ചെരിപ്പും കെവിൻ ചേട്ടൻ വാങ്ങിത്തന്നു. സ്റ്റേഷനിൽ നടന്ന സംഭവമെല്ലാം പറഞ്ഞ ശേഷമാണ് ഹോസ്റ്റലിൽ റൂം ശരിയാക്കിയത്. ആരു വന്നു വിളിച്ചാലും വിടരുത് എന്നു വാർഡനോടു നിർബന്ധമായി പറഞ്ഞിട്ടാണ് ചേട്ടൻ പോയത്.

kevin-1

ഒാർക്കാനാകില്ല, എങ്കിലും...

പിറ്റേന്നു രാവിലെ കോട്ടയത്ത് കലക്ടറേറ്റിൽ വിവാഹ രജിസ്ട്രേഷനുള്ള നോട്ടീസ് ഇടാൻ പോകുംവഴി വനിതാ സെല്ലിൽ കയറി കാര്യങ്ങളെല്ലാം സംസാരിച്ചു. പരിചയമുള്ള ആരുടെയെങ്കിലും കത്ത് വേണമെന്നു പറഞ്ഞതിനെ തുടർന്ന് നോട്ടീസ് ഇടാനാകാതെ തിരികെ പോന്നു. ഹോസ്റ്റലിനടുത്തുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ ഞാൻ വിഷമിച്ചിരിക്കുന്നത് കണ്ട് ചേട്ടനാണ് ചോറ് വാരിത്തന്നത്. അന്നു രാത്രി കുറേ നേരം ഫോണിൽ സംസാരിച്ചു. ഞാൻ വാങ്ങി കൊടുത്ത നീല ടീഷർട്ടാണ് അന്നു ചേട്ടൻ ഇട്ടിരുന്നത്. വിവാഹ രജിസ്ട്രേഷനു വേണ്ടി ഓഫിസിൽ കൊടുക്കാൻ വാർഡ് മെമ്പറുടെ കത്ത് വാങ്ങാൻ പോകാൻ രാവിലെ വിളിച്ചുണർത്തണമെന്നു പറഞ്ഞു. രാത്രി ഒന്നരയോടെ കിടന്നുറങ്ങും മുൻപ് ഞാൻ ഒന്നുകൂടി ഒാർമിപ്പിച്ചു, ഒറ്റയ്ക്കൊന്നും രാത്രി പുറത്തിറങ്ങരുതെന്ന്. രാവിടെ 5.45നു ഞാൻ വിളിച്ചപ്പോൾ ആരോ ഫോൺ കട്ട് ചെയ്തു. ആറിനു വീണ്ടും വിളിച്ചെങ്കിലും എടുത്തില്ല. പിന്നെ, വിളിച്ചപ്പോഴൊന്നും എടുത്തില്ല. കെവിൻ ചേട്ടന്റെ ഒപ്പം അവർ പിടിച്ചുകൊണ്ടുപോയ കസിൻ അനീഷ് ചേട്ടന്റെ സഹോദരി വിളിച്ചപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്.

കുറച്ചുകൂടി കഴിഞ്ഞപ്പോൾ വനിതാ പൊലീസുകാർ ഹോസ്റ്റലിൽ വന്ന് എന്നെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചേട്ടനവിടെ എത്തിയിട്ടുണ്ടെന്നാണ് ഞാൻ കരുതിയത്. കാണാഞ്ഞിട്ട് എല്ലാവരോടും അന്വേഷിച്ചെങ്കിലും ആരും ഒന്നും പറഞ്ഞില്ല. പിന്നെ, എന്നെ മജിസ്ട്രേറ്റിന്റെ അടുത്തേക്ക് കൊണ്ടുപോയി. രണ്ടു വീട്ടുകാർക്കും വിവാഹത്തിനു സമ്മതമാണെന്നും ഒരു മാസത്തിനു ശേഷം വിവാഹം നടത്താമെന്നുള്ള ഉറപ്പിന്മേലാണ് പപ്പയ്ക്കൊപ്പം നീനുവിനെ വിട്ടതെന്നും പൊലീസ് അവിടെ ബോധിപ്പിച്ചു. പിടിവലിയും ബഹളവുമൊക്കെ കഴിഞ്ഞ ശേഷമാണ് പപ്പ ആ ഡിമാൻഡ് വച്ചതെന്ന് ഞാൻ തിരുത്തി. അതുകൊണ്ടാകാം എന്നെ കെവിൻ ചേട്ടന്റെ അച്ഛനമ്മമാർക്കൊപ്പം വിടാൻ മജിസ്ട്രേറ്റ് പറഞ്ഞത്. ചേട്ടന്റെ പപ്പയും അമ്മയും സ്റ്റേഷനിൽ വന്ന് പേപ്പറിൽ എഴുതി നൽകിയ ശേഷം എന്നെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. അമ്മ എന്നെ കൈപിടിച്ച് ഈ വീട്ടിലേക്ക് കയറ്റി. അന്നു രാത്രി മുഴുവൻ പ്രാർഥിച്ചത് ചേട്ടൻ വേഗം വരണേ എന്നാണ്. ഞങ്ങളൊന്നിച്ച് ജീവിക്കാനിരിക്കുന്ന ദിവസങ്ങളെ കുറിച്ചാണ് അന്നു സ്വപ്നം കണ്ടത്. പക്ഷേ, പിറ്റേന്ന് വെളുപ്പിന് പപ്പ കരഞ്ഞുകൊണ്ടു വന്നു. അതുകണ്ട് ചേച്ചിയും അമ്മയും കരച്ചിലായി. എനിക്കു കണ്ണിൽ ഇരുട്ടുകയറുന്ന പോലെ തോന്നി. ബോധം വരുമ്പോൾ ആശുപത്രിയിലാണ്. അവിടെ വച്ചാണ് കെവിൻ ചേട്ടൻ ഇനി വരില്ല എന്ന് അറിഞ്ഞത്.ഒരു വേദനയും ആരോടും പറയാത്ത ചേട്ടനെ എത്ര മാത്രം വേദനിപ്പിച്ചാണ് അവർ ഈ ലോകത്തു നിന്ന് പറഞ്ഞുവിട്ടത്.

kevin-4

കെവിൻ ചേട്ടന്റെ അച്ഛന്റെ പെങ്ങളുടെ മകനാണ് ഒപ്പമുണ്ടായിരുന്ന അനീഷേട്ടൻ. അച്ഛനും അമ്മയും മരിച്ച അനീഷേട്ടൻ പെങ്ങന്മാരുടെ വിവാഹം കഴിഞ്ഞതോടെ വീട്ടിൽ ത നിച്ചാണ്. കാഴ്ചയ്ക്ക് പ്രശ്നമുള്ളതുകൊണ്ട് കെവിൻ ചേട്ടനാണ് കൂടെ കൊണ്ടുപോയിരുന്നത്. അന്നു രാത്രി എന്റെ ചേട്ടനും ആളുകളും ആക്രമിക്കാൻ വന്നപ്പോൾ കെവിൻ ചേട്ടൻ ഓടി രക്ഷപെടാതിരുന്നതും അനീഷേട്ടനെ ഓർത്താകും. മരിക്കുന്നതിനു മുൻപത്തെ ഞായറാഴ്ച കെവിൻ ചേട്ടനും അനീഷേട്ടനും പെങ്ങന്മാരും കൂടി ആലപ്പുഴയിലേക്ക് ടൂർ പോയിരുന്നു. തിരയടിച്ചെത്തുന്ന മണൽപരപ്പിൽ ‘കെവിൻ + നീനു’ എന്ന് എഴുതിവച്ചു. തിരയടിച്ചു മായ്ക്കുന്ന ബന്ധങ്ങൾക്ക് ആയുസ്സ് കൂടുമെന്നല്ലേ പറയാറ്. പക്ഷേ, ഒരാഴ്ച പോലും പിന്നീട് ഏട്ടനെ എനിക്കു കിട്ടിയില്ല.

തുടർന്ന് പഠിക്കണമെന്ന് എല്ലാവരും പറയുന്നു, പക്ഷേ, ആകുമോ എന്നറിയില്ല. എന്റെ സങ്കടങ്ങൾ പറയാൻ ഇനി ആരുമില്ലല്ലോ. ‘ഒന്നു മിസ്ഡ് കോൾ ചെയ്താൽ മതി, വിളിക്കാം’ എന്ന് എപ്പോഴും കെവിൻ ചേട്ടൻ പറയുമായിരുന്നു. ഇപ്പോൾ എത്ര മിസ്ഡ് കോൾ ചെയ്തിട്ടും മറുവിളിയെത്തുന്നില്ലല്ലോ. സന്തോഷത്തോടെ ഒരുപാട് വർഷങ്ങൾ ജീവിക്കാമെന്നും ഒരിക്കലും കരയിക്കില്ലെന്നും വാക്കുതന്ന ആൾ...’