Friday 27 December 2019 11:36 AM IST

‘പൂതനാ പരാമർശത്തിന്’ മറുപടി പറയുന്നില്ലേ എന്നു പലരും ചോദിച്ചു; ഷാനിമോളുടെ ഉത്തരം; നിലപാട്

Roopa Thayabji

Sub Editor

shanimol ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഷാനിമോൾ ഉസ്മാൻ ഒരു പോരാളിയാണ്... മഹിളാ കോൺഗ്രസ് അധ്യക്ഷ പദത്തിലിരിക്കുമ്പോഴാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്, പെരുമ്പാവൂരിൽ നിന്ന്. പക്ഷേ, വിജയിച്ചില്ല. പിന്നീട് ഒറ്റപ്പാലത്തു മത്സരിച്ചെങ്കിലും അപ്പോഴും ജയം കണ്ടില്ല. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 19 മണ്ഡലങ്ങളിലും യുഡിഎഫ് വിജയം കൈപ്പിടിയിലൊതുക്കിയപ്പോൾ തോറ്റത് ഷാനിമോൾ മാത്രം. പക്ഷേ, അങ്ങനെ തോൽക്കാൻ ഷാനിമോൾ തയാറല്ലായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടടങ്ങും മുൻപു നടന്ന ഉ പതിരഞ്ഞെടുപ്പിൽ അരൂരിൽ നിന്ന് വിജയിച്ച് ഷാനിമോൾ നിയമസഭയിലേക്ക് നടന്നു കയറി.

നിയമസഭാ സമ്മേളനത്തിന്റെ ഇടവേളയിൽ ആലപ്പുഴ കലക്ട്രേറ്റിനടുത്തുള്ള പൂപ്പറമ്പിൽ വീട്ടിലേക്ക് ഷാനിമോൾ എത്തിയപ്പോൾ പാതിരയായി. ‘‘തിരുവനന്തപുരത്തു നിന്നു നേരേ പോയത് അരൂരിലെ പ്രളയ ദുരിതാശ്വാസ ക്യാംപിലേക്ക്. അവിടെയുള്ള അമ്മമാരുടെ സങ്കടം കേട്ടു കണ്ണുനിറഞ്ഞു. ഉടനേ തന്നെ അരൂരിലേക്ക് താമസം മാറുകയാണ്. ഇനി മണ്ഡലത്തിൽ തന്നെയായിരിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണം...’’

തിരക്കുപിടിച്ച ദിവസത്തിലേക്ക് കടക്കുന്നതിനു മുൻപേ ടെറസിലെ പച്ചക്കറികളെ തൊട്ടും തലോടിയും നിൽക്കുകയാണ് ഷാനിമോൾ. ആ ഉത്സാഹവും ഉണർവും വാക്കുകളിലും പ്രകടം.

shani ഷാനിമോളും ഭർത്താവ് ഉസ്മാനും കൊച്ചുമകൻ മൗറിവ് കയിലും

ലേഡി കരുണാകരൻ’ എന്നും വിളിപ്പേരുണ്ട് ?

എൽഎൽബിക്ക് പഠിക്കുമ്പോഴാണ് ആലപ്പുഴ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്, പക്ഷേ, വിജയിച്ചില്ല. പിന്നീട് വി.എസ്. അച്യുതാനന്ദന്റെ നാടായ പുന്നപ്രയിൽ സിപിഎം സ്‌ഥാനാർഥിയെ തോൽപ്പിച്ച് ജില്ലാ പഞ്ചായത്തിലേക്കു വിജയിച്ചു. അതാണ് അട്ടിമറി വിജയങ്ങളുടെ തുടക്കം.

ആലപ്പുഴ നഗരസഭാ ചെയർപേഴ്സനായ കാലത്ത് എനിക്കെതിരേ അവിശ്വാസപ്രമേയം വന്നു. ഒരു വോട്ടിന് പുറത്തുപോയ ഞാൻ 17ാം ദിവസം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് തിരിച്ചുവന്നത് ഇന്ത്യയിലെ തന്നെ റെക്കോർഡാണെന്ന് ഈയിടെ കൂടി ആരോ പറഞ്ഞു. അന്നത്തെ രാഷ്ട്രീയ സാഹചര്യം അതായിരുന്നു. ഒരുപാട് സ്വതന്ത്ര അംഗങ്ങളുള്ള കാലം. പരാജയത്തിന്റെ പിന്നിലെ ചരടുവലികളും വിജയത്തിനു പിന്നിലെ കരുനീക്കവുമൊന്നും ഇപ്പോൾ വിശദീകരിക്കാനാകില്ല. ആ വാർത്ത അച്ചടിച്ചു വന്ന മലയാള മനോരമ പത്രത്തിന്റെ തലക്കെട്ടായിരുന്നു ‘ലേഡി കരുണാകരൻ’ എന്ന്.

കെ. കരുണാകരൻ എന്റെയെന്നല്ല, എല്ലാ കാലത്തെയും യുവനേതാക്കളുടെ മാനസഗുരു ആയിരുന്നു. ലീഡർ ഒരുപാടു പേരെ പ്രോത്സാഹിപ്പിച്ച് ഉയർത്തി കൊണ്ടുവന്നു. അദ്ദേഹം കേന്ദ്ര വ്യവസായവകുപ്പ് മന്ത്രിയായിരിക്കുന്ന കാലം. മോൾക്കന്ന് കഷ്ടിച്ച് ഒരു വയസ്സേയുള്ളൂ. എംപിമാരുടെ മീറ്റിങ്ങിനിടെ കുഞ്ഞുമായി പുറത്ത് എന്നെ കണ്ട ലീഡർ കൈനീട്ടി, അവളങ്ങു ചാടിച്ചെന്നു. കുഞ്ഞിനെ മടിയിലിരുത്തി ലീഡർ കോൺഫറൻസ് തുടർന്നു. എനിക്കു ടെൻഷനായി, കുഞ്ഞെങ്ങാനും മൂത്രമൊഴിച്ചാലോ. ‘എനിക്കും കൊച്ചുമക്കളൊക്കെയുണ്ട്. കുഞ്ഞ് മൂത്രമൊഴിച്ചാൽ പോയി വസ്ത്രം മാറും, അത്രേയുള്ളൂ.’ അദ്ദേഹം എന്നെ ശാസിച്ച് പുറത്തിറക്കിവിട്ടു.

അദ്ദേഹത്തിന്റെ മക്കളും ആ അടുപ്പം കാണിച്ചിട്ടുണ്ട്. മുരളിയേട്ടൻ കെപിസിസി പ്രസിഡന്റായ കാലത്താണ് ഞാൻ മഹിളാ കോൺഗ്രസ് അധ്യക്ഷയായത്. അന്നൊക്കെ നന്നായി സപ്പോർട്ട് ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പിനിടെയായിരുന്നു ‘പൂതനാ പരാമർശം’ ?

സംഘടനാ പ്രവർത്തനത്തിൽ നിൽക്കുമ്പോൾ പിന്തിരിപ്പിക്കാനും മനസ്സു മടുപ്പിക്കാനും പലരും ശ്രമിക്കും. അതൊക്കെ അതിജീവിച്ചില്ലെങ്കിൽ നിലനിൽക്കാനാകില്ല. ആ പരാമർശം ആവർത്തിക്കാൻ പോലും മടിയാണ്. അതു കേട്ടപ്പോൾ ആദ്യം തോന്നിയത് ഷോക്കും വിഷമവുമാണ്. ‘മറുപടി പറയുന്നില്ലേ’ എന്നു പലരും ചോദിച്ചു. ആ ആരോപണത്തിനു മറുപടി പറയേണ്ടത് ആ മുന്നണിയിലെ തന്നെ വനിതാ നേതാക്കളാണ്. ഉപതിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ മറുപടി നൽകിക്കഴിഞ്ഞു.

സ്ത്രീശാക്തീകരണത്തെ കുറിച്ച് ഒരു വശത്തു പറയുമ്പോൾ തന്നെ വനിതാ സ്ഥാനാർഥി വരുന്നതിന്റെ അസഹിഷ്ണുത മറുവശത്തുകൂടി പുറത്തുചാടിയതാണ്. ഏതു മുന്നണിയിലായാലും സീനിയർ നേതാക്കൾ പദപ്രയോഗത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കണമെന്നേ പറയാനുള്ളൂ.

കുടുംബത്തിന്റെ പിന്തുണ വലുതാണ് ?

പ്രീഡിഗ്രിക്ക് പഠിപ്പു നിർത്താനിരുന്ന ഞാൻ എംഎ സോഷ്യോളജി രണ്ടാം റാങ്കോടെയാണ് പാസായത്. പിന്നീട് എൽഎൽബി പാസായി. അനിയത്തി ഡോ. ബീനമോൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രഫസറാണ്, ഇളയവൾ മഞ്ജുമോൾ എൻജിനിയറും.

ഭർത്താവ് അഡ്വ. മുഹമ്മദ് ഉസ്മാൻ തഹസിൽദാരായി വിരമിച്ച ശേഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു, ബാസ്കറ്റ് ബോൾ പ്ലേയറുമാണ് അദ്ദേഹം. കല്യാണം കഴിഞ്ഞ് ഒരു വർഷത്തിനകമായിരുന്നു ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്. ഞാൻ പൊതുപ്രവർത്തക ആയതിൽ ഏറ്റവും അഭിമാനം അദ്ദേഹത്തിന്റെ അച്ഛനായിരുന്നു. മക്കളുണ്ടായ കാലത്തും അവരെ നോക്കാൻ മുൻകൈയെടുത്തിട്ട് അദ്ദേഹത്തിന്റെ അമ്മ എന്നെ ഫ്രീയാക്കി വിട്ടിട്ടുണ്ട്.

മോൾ ആസിയ കംപ്യൂട്ടർ എൻജിനിയറാണ്, മോൻ അലിഫ് എൽഎൽബി എട്ടാം സെമസ്റ്റർ പഠിക്കുന്നു. മരുമകൻ ഷെനാസ് വിദേശത്തുനിന്ന് എംബിഎ കഴിഞ്ഞതാണ്, ഇപ്പോൾ നാട്ടിൽ ബിസിനസാണ്. ആസിയയുടെ മകൻ മൗറിവ് കയിൽ ആണ് വീട്ടിലെ സ്റ്റാർ. ഒരു പൊതുതിരഞ്ഞെടുപ്പും ഒരു ഉപതെരഞ്ഞെടുപ്പും നേരിട്ട കുഞ്ഞാണ്. ലോക്സഭാ സ്ഥാനാർഥി പ്രഖ്യാപനം വരുമ്പോൾ അവന് 20 ദിവസമേ പ്രായമുള്ളൂ. മുത്തശ്ശി എന്ന നിലയിൽ അവനു കിട്ടേണ്ട ദിവസങ്ങളാണ് പ്രചരണത്തിനായി പോയത്. ഫലം വന്നപ്പോഴുള്ള നിരാശയിൽ നിന്ന് എന്നെ കരകയറ്റിയത് അവന്റെ ചിരിയാണ്.