യുഎസിൽ ദത്തുപുത്രി ഷെറിൻ മാത്യൂസ് മരിച്ച കേസിൽ സ്വന്തം പ്രവർത്തികളിൽ വിലപിച്ചും മകളുടെ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ചും വളർത്തച്ഛന്‍ വെസ്‍ലി മാത്യൂസ്. വളർത്തു മകൾ ഷെറിൻ മാത്യൂസിനെ ഒരിക്കൽ കൂടി സംരക്ഷിക്കാൻ അവസരം ലഭിച്ചാൽ കാര്യങ്ങളെ വ്യത്യസ്തമായി കൈകാര്യം ചെയ്യുമെന്ന് വെസ്‍ലി കോടതിയിൽ പറഞ്ഞു. പാലു കുടിക്കുമ്പോൾ ശ്വാസം മുട്ടി കുഞ്ഞ് മരിച്ചതോടെയുണ്ടായ ഭയം കൊണ്ടാണ് പിന്നീടുണ്ടായതെല്ലാം സംഭവിച്ചത്. അടിയന്തര സഹായം തേടുന്നതിൽ നിന്നു തന്നെ പിന്തിരിപ്പിച്ചത് അകാരണമായ ഭയമായിരുന്നെന്നും വെസ്‍ലി വിചാരണയുടെ രണ്ടാം ദിവസം കോടതിയിൽ പറഞ്ഞു. അതേസമയം, ഡാലസ് കോടതി വെസ്‌ലിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 30 വര്‍ഷത്തിനു ശേഷം മാത്രമേ ഇയാള്‍ക്ക് പരോളിന് അര്‍ഹതയുണ്ടാവൂ.
"ഗാരേജിൽ വച്ച് പാലു കുടിക്കാൻ നിർബന്ധിക്കുന്നതിനിടെ തന്റെ ശബ്ദം ഉയർന്നു. ഇതു കേട്ടു ഭയന്ന കുഞ്ഞിനു പെട്ടെന്നു ശ്വാസ തടസമുണ്ടായെന്നും അബോധാവസ്ഥയിലായെന്നും വെസ്‍ലി പറയുന്നു. ഉടനെ സിപിആർ കൊടുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഭയംകൊണ്ട് 911ൽ വിളിക്കുന്നതിനും സാധിച്ചില്ല. പിന്നെ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാനാകാത്ത മാനസികാവസ്ഥയായി. കുഞ്ഞ് ഇത്രപെട്ടെന്ന് തന്നെ വിട്ടുപോയെന്ന് വിശ്വസിക്കാനായില്ല. ശരിക്കും തളർന്നു പോയി. സാഹചര്യം വ്യക്തമായതോടെ കുഞ്ഞിന്റെ മൃതദേഹം എവിടെയെങ്കിലും ഒളിപ്പിക്കാനുള്ള ശ്രമമായി.
അംബാനിക്കു മാത്രമല്ല, വീടിന്റെ ടെറസിൽ നിങ്ങൾക്കും മരങ്ങൾ നടാം; ഡിസൈനർ ബിലേ മേനോന്റെ ടിപ്സ്; വിഡിയോ
നഴ്സായ ഭാര്യയോടു പോലും കുഞ്ഞിനു സംഭവിച്ച കാര്യം പറയാതിരുന്നത് ഭയം മൂലമാണ്. ശക്തമായി പ്രാർഥിച്ചാൽ കുഞ്ഞ് ഉയിർത്തെഴുന്നേൽക്കുമെന്ന് വിശ്വസിച്ചു. എന്നാൽ അതിനു കഴിയാതെ വന്നപ്പോഴാണ് മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ചത്. മൃതദേഹം ഒളിപ്പിക്കാനായി കലുങ്കിനു സമീപം എത്തിയപ്പോൾ അതിനകത്തേയ്ക്ക് കയറിയാൽ വിഷമുള്ള പാമ്പ് തന്നെ കടിക്കണമെന്ന് ഒരു നിമിഷം ആഗ്രഹിച്ചു. അങ്ങനെയെങ്കിൽ തന്റെ കുഞ്ഞിനൊപ്പം ചേരാമെന്നു പ്രതീക്ഷിച്ചു.
ഭാര്യ സിനിയോ സ്വന്തം കുഞ്ഞോ ഷെറിന്റെ മൃതദേഹം കാണുമോ എന്ന് ഭയപ്പെട്ടു. സംഭവത്തിൽ ചൈൽഡ് പ്രൊട്ടക്ടീവ് സർവീസസ് ഇടപെടുമോ എന്നും ഭയന്നു. അതുകൊണ്ടാണ് എല്ലാം ഒറ്റയ്ക്ക് ചെയ്തത്. എന്തുകൊണ്ടാണ് താൻ ഭയത്താൽ നയിക്കപ്പെട്ടതെന്നാണ് ആലോചിക്കുന്നത്. ആ രാത്രിയിലേയ്ക്ക് ഇടയ്ക്ക് ഞാൻ കടന്നു ചെല്ലാറുണ്ട്. അന്നു രാത്രി ഭയമാണ് എന്നെ പൂർണമായും നയിച്ചത്. ഇത്ര വിവേകശൂന്യമായി പെരുമാറുന്നതിന് കാരണമായ ആ ഭയത്തെക്കുറിച്ച് ആലോചിക്കാൻ പോലും സാധിക്കുന്നില്ല."- വെസ്‍ലി കോടതിയിൽ പറഞ്ഞു.
അതേസമയം വെസ്‍ലിയുടെ വാദങ്ങളെ പ്രോസിക്യൂട്ടർമാർ ശക്തമായി എതിർത്തു. അദ്ദേഹം പറയുന്നത് കള്ളമാണെന്നാണ് പ്രോസിക്യൂട്ടർമാർ വാദിച്ചത്. മകളെ കാണാതായി തിരച്ചിൽ നടക്കുമ്പോഴെല്ലാം വെസ്‍ലി ശാന്തനായിരുന്നു. മാത്യൂസിനെ കണ്ടപ്പോൾ മുതൽ തനിക്ക് സംശയമുണ്ടായിരുന്നെന്ന് റിച്ചാർഡ്സൺ അന്വേഷണ ഉദ്യോഗസ്ഥൻ വിക്ടർ ഡയസ് കോടതിയിൽ പറഞ്ഞു. അദ്ദേഹം തിരച്ചിലിന് സഹായിക്കുന്നതിനു പകരം തങ്ങളെ പിന്തുടരുന്നതായാണ് തോന്നിയത്. കുഞ്ഞിനെ കാണാനില്ലെന്ന് റിപ്പോർട്ട് ചെയ്യാൻ വെസ്‍ലി അഞ്ചു മണിക്കൂറെടുത്തു. അതും 911ലേയ്ക്ക് വിളിക്കുന്നതിനു പകരം ഡിപ്പാർട്മെന്റിന്റെ അത്ര അടിയന്തരമല്ലാത്ത ലൈനിലേയ്ക്കാണ് വിളിച്ചത്. ഒരാളെ കാണാതായ കേസിൽ ഇങ്ങനെ ആരും ചെയ്യാറില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.
ഷെറിൻ മരിച്ചത് എങ്ങനെയെന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ് മൃതദേഹം കിട്ടിയത്. മൃതദേഹം ശരിയായ രീതിയിൽ പോസ്റ്റുമോർട്ടം ചെയ്യുന്നതിന് സാധിച്ചിട്ടില്ല. കുഞ്ഞ് പാലു കുടിക്കുമ്പോൾ ശ്വാസംമുട്ടി മരിക്കാൻ സാധ്യതയില്ലെന്നും ഇത് കൊലപാതകമാണെന്നും ഫൊറൻസിക് പരിശോധകൻ സാക്ഷ്യപ്പെടുത്തിയതാണ്. വെസ്‍ലി കുഞ്ഞിനെ പരുക്കേൽപിച്ചെന്ന് നേരത്തെ സമ്മതിച്ചതാണ്. വധശിക്ഷ നൽകാവുന്ന കുറ്റമാണത്. ആ ശിക്ഷ നൽകുന്നത് പരിഗണിക്കണം. കോടതിക്ക് ശിക്ഷയുടെ കാഠിന്യം കുറയ്ക്കാമെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു.
വിചാരണയ്ക്കിടെ കുഞ്ഞിന്റെ വീട്ടിൽ നിന്നുള്ള ദൃശ്യങ്ങളും വെസ്‍ലിയെ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളുമെല്ലാം കോടതി പരിശോധിച്ചു. പാലു കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നാണു വെസ്‍ലി ആദ്യം കോടതിയിൽ മൊഴി നൽകിയത്. അന്നു വെസ്‍ലിയെ അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു. വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടയില്‍നിന്നു കണ്ടെടുത്ത മൃതദേഹം ഷെറിന്‍റെതാണെന്ന് ഉറപ്പായ ശേഷം വെസ്‍ലി മാത്യൂസ് മൊഴി മാറ്റി പറഞ്ഞു.
നിർബന്ധിച്ചു പാൽ കുടിപ്പിച്ചപ്പോഴാണു ഷെറിൻ മരിച്ചതെന്നായിരുന്നു രണ്ടാമത് നൽകിയ മൊഴി. ശ്വാസംമുട്ടിയാണു കുഞ്ഞ് മരിച്ചത്. പാൽ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് മൊഴി. വീണ്ടും മൊഴി മാറ്റിയ സാഹചര്യത്തിലായിരുന്നു വെസ്‌ലിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 2017 ഒക്ടോബർ ഏഴിനാണ് മൂന്നുവയസുകാരി ഷെറിൻ മാത്യൂസിനെ കാണാതായത്.
ബിഹാറിലെ നളന്ദയിൽ ശിശുസംരക്ഷണ കേന്ദ്രത്തിൽനിന്ന് ദത്തെടുത്തതായിരുന്നു ഷെറിൻ മാത്യൂസിനെ. ഇവർ ദത്തെടുത്ത ശേഷം കുഞ്ഞിന്റെ ശരീരത്തിൽ പരുക്കുകളേൽക്കുകയും എല്ലിൽ പൊട്ടലുണ്ടായതും തിരിച്ചറിഞ്ഞിരുന്നു. ശിശുരോഗ വിദഗ്ധനായ ഡോ. സൂസൺ ദകിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുഞ്ഞിന്റെ കൈമുട്ടിനും കാലിലെ വലിയ അസ്ഥിക്കും പൊട്ടലുണ്ടായിരുന്നു. 2016 സെപ്റ്റംബറിനും 2017 ഫെബ്രുവരിക്കും ഇടയ്ക്കെടുത്ത എക്സ്റേകളിലും സ്കാനുകളിലും മുറിവുകൾ വ്യക്തമായിരുന്നു. തുടർന്ന് 2017ൽ സിപിഎസിലേയ്ക്ക് ഒരു റഫറൽ നടത്തുകയും ചെയ്തിരുന്നു.
കേസിൽ വെസ്‍ലിയുടെ ഭാര്യയും വളർത്തമ്മയുമായ സിനി മാത്യൂസിനെ കോടതി വെറുതെ വിട്ടിരുന്നു. ഷെറിൻ മാത്യൂസിനെ വീട്ടിൽ തനിച്ചാക്കി മാതാപിതാക്കൾ പുറത്തു പോയി എന്ന കേസിൽ അറസ്റ്റിലായ സിനിക്കെതിരെ ഇതു തെളിയിക്കാൻ മതിയായ തെളിവുകൾ ഹാജരാക്കാൻ ഇല്ലാതിരുന്നതിനാലാണ് കുറ്റാരോപണം ഡിസ്ട്രിക്റ്റ് അറ്റോർണി ഉപേക്ഷിച്ചത്. പതിനഞ്ചു മാസത്തെ ജയിൽവാസത്തിനു ശേഷമായിരുന്നു സിനി ജയിൽ മോചിതയായത്. സിനിക്കെതിരായ കേസ് ഉപേക്ഷിച്ചതിൽ റിച്ചാർഡ്സൺ പൊലീസ് നിരാശ പ്രകടിപ്പിച്ചിരുന്നു.