Tuesday 05 May 2020 01:19 PM IST

അഭിമാന നേട്ടത്തിലേക്ക് യാത്ര തുടങ്ങിയത് ഈ കൂരയില്‍ നിന്ന്! കഷ്ടപ്പാടുകളുടെ ചുരം കടന്ന്, പ്രചോദനത്തിന്റെ കല്‍വിളക്കു തെളിച്ച് ശ്രീധന്യ

V.G. Nakul

Sub- Editor

danya

ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വ്വീസ് നേടിയ ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്‍. അസിസ്റ്റന്‍ കലക്ടര്‍ ട്രെയിനിയായി ശ്രീധന്യ ഉടന്‍ ചുമതലയേല്‍ക്കും. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410 ാം റാങ്കാണ് വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ സുരേഷ് നേടിയത്. കുറിച്യ വിഭാഗത്തില്‍പ്പെട്ട ശ്രീധന്യ കേരളത്തില്‍ ആദ്യമായി ആദിവാസി സമൂഹത്തില്‍ നിന്നും സിവില്‍ സര്‍വീസ് നേടുന്നയാളെന്ന നേട്ടവും ഇതോടെ സ്വന്തമാക്കിയിരുന്നു.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410 -ാം റാങ്ക് എന്ന അഭിമാന നേട്ടം സ്വന്തമാക്കിയതിന്റെ സന്തോഷ നിമിഷത്തില്‍ താന്‍ കടന്നു വന്ന ജീവിത വഴികളെക്കുറിച്ച് ശ്രീധന്യ വനിത ഓണ്‍ലൈനോട് മനസ്സ് തുറന്നിരുന്നു. 2019 ഏപ്രില്‍ ആറിന് പ്രസിദ്ധീകരിച്ച ആ അഭിമുഖം ശ്രീധന്യയ്ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു കൊണ്ട് ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു.

അഭിമുഖം വായിക്കാം
-

ശ്രീധന്യ സുരേഷിന്റെ നേട്ടത്തിന് തിളക്കമേറെയാണ്. കഷ്ടപ്പാടുകളുടെയും പ്രതിസന്ധികളുടെയും ചുരം കയറിയാണ് വയനാട്ടില്‍ നിന്നുള്ള ഈ ആദിവാസി പെണ്‍കുട്ടി സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410 - ാം റാങ്കെന്ന സുവര്‍ണ്ണ നേട്ടത്തിലേക്കെത്തിയത്. ചോര്‍ന്നൊലിക്കുന്ന കൂരയ്ക്കു മുന്നില്‍ നിന്ന്, ചിരിച്ച മുഖവുമായി അവള്‍ നടന്നു കയറിയത് സ്വപ്നത്തിലേക്കാണ്. അടങ്ങാത്ത ആഗ്രഹവും നേടുമെന്ന ഉറപ്പും ലക്ഷ്യത്തിലേക്കുള്ള പിഴയ്ക്കാത്ത ചുവടുകളുമായി, പിന്നാലെ വരുന്നവര്‍ക്കു വേണ്ടി പ്രചോദനത്തിന്റെ കല്‍വിളക്കു തെളിക്കുകയാണവള്‍.

കുറിച്യ വിഭാഗത്തില്‍പ്പെട്ട ശ്രീധന്യ തന്റെ രണ്ടാം പരിശ്രമത്തിലാണ് ഐതിഹാസികമായ നേട്ടം കരസ്ഥമാക്കിയത്. പൊഴുതന ഇടിയംവയല്‍ അമ്പലക്കൊല്ലിയിലെ ദ്രവിച്ചുവീഴാറായ കൂരയില്‍ നിന്ന് രാജ്യത്തിന്റെ ഭരണയന്ത്രം തിരിക്കാനുള്ള യാത്ര ഇവിടെത്തുടങ്ങുന്നു.

കൂലിപ്പണിക്കാരായ സുരേഷിന്റെയും കമലയുടെയും മൂന്നു മക്കളില്‍ രണ്ടാമത്തെയാളാണ് ശ്രീധന്യ. സുഹൃത്തുക്കളില്‍ നിന്നു കടം വാങ്ങിയതും സുമനസ്സുകള്‍ അറിഞ്ഞു നല്‍കിയതുമായ തുകകള്‍ കൂട്ടി വച്ച, 40,000 രൂപയുമായാണ് സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവിനായി ശ്രീധന്യ ഡല്‍ഹിയിലെത്തിയത്. ആ യാത്ര വെറുതെയായില്ല, അവളുടെ നേട്ടം ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തപ്പെടാവുന്നതാണ്...

ഫലമറിഞ്ഞ ശേഷം വിളിയ്ക്കുമ്പോള്‍ ധന്യ തിരുവന്തപുരത്താണ്. അഭിനന്ദനത്തിന്റെയും അഭിമുഖങ്ങളുടെയും കൂമ്പാരത്തിനിടയില്‍ നിന്ന്, 'വനിത ഓണ്‍ലൈനി'ലൂടെ ധന്യ തന്റെ ജീവിതം പറയുന്നു.

അച്ഛന്റെ അടുത്തേക്ക് വാവയും, ബാക്കിയായി ആ സ്‌നേഹ ചിത്രങ്ങള്‍ മാത്രം! കരയാതെ കാണാന്‍ കഴിയില്ല ഈ കാഴ്ച

സ്വര്‍ഗത്തില്‍ കൈപിടിക്കാന്‍ അച്ഛനുണ്ടാകും, നാലു വയസ്സുകാരന്‍ അനുജനെ തനിച്ചാക്കി അവന്‍ പോയി! തൊടുപുഴയിലെ കുഞ്ഞ് മരണത്തിന് കീഴടങ്ങി

ഈ കൂരയില്‍ തെളിഞ്ഞത് അഭിമാന സൂര്യന്‍! ശ്രീധന്യ നേട്ടത്തിന്റെ ചുരം കയറിയത് മുന്‍ഗാമികളില്ലാത്ത വഴിയിലൂടെ

''വളരെ സന്തോഷം. കുറച്ചു കൂടി ഉയര്‍ന്ന ഒരു റാങ്ക് പ്രതീക്ഷിച്ചിരുന്നു. അതു കിട്ടാത്തതില്‍ ചെറിയ സങ്കടമുണ്ടെങ്കിലും ഇവിടെ വരെ എത്തിയതില്‍ തൃപ്തിയുണ്ട്. രാഹുല്‍ ഗാന്ധിയൊക്കെ നേരില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു.

കുട്ടിക്കാലം മുതല്‍ സിവില്‍ സര്‍വീസ് എന്ന സ്വപ്നം മനസ്സിലുണ്ട്. പക്ഷേ, എങ്ങനെയാണ് അതിലേക്കെത്തിപ്പെടുക എന്നൊന്നുമറിയുമായിരുന്നില്ല. പി.ജി കഴിഞ്ഞ ശേഷമാണ് അതിന്റെ വഴികളെക്കുറിച്ചൊക്കെ കൃത്യമായ ഒരു ധാരണ കിട്ടിയത്.

sree-dhanya-new-2



പഠന വഴികളില്‍ പതറാതെ

പ്ലസ് ടു വരെ നാട്ടിലാണ് പഠിച്ചത്. കരിയോട് നിര്‍മ്മല ഹൈ സ്‌കൂളിലായിരുന്നു പത്ത് വരെ. പ്ലസ് വണ്‍, പ്ലസ് ടു കരിയോട് സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍. കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് ഡിഗ്രിയും കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ നിന്ന് പി.ജിയുമെടുത്തു. ഡിഗ്രി സുവോളജിയിലും പി.ജി അപ്ലൈഡ് സുവോളജിയിലുമാണ്.

ഇറങ്ങിയാല്‍ ഇതും കൊണ്ടേ തിരിച്ചു കയറൂ

പി.ജി കഴിഞ്ഞ ശേഷമാണ് സിവില്‍ സര്‍വീസ് കോച്ചിങ്ങിനുള്ള ഒരു സ്പാര്‍ക്ക് കിട്ടിയത്. വീട്ടില്‍ നിന്നുള്ള പിന്തുണയുണ്ടായിരുന്നു. അധ്യാപകരും കൂട്ടുകാരുമൊക്കെ ഒപ്പം നിന്നു. സാമ്പത്തികമായ പ്രതിസന്ധികളൊക്കെയുണ്ടെങ്കിലും ഇറങ്ങിയാല്‍ ഇതും കൊണ്ടേ തിരിച്ചു കയറൂ എന്ന തീരുമാനത്തിലായിരുന്നു ഞാന്‍. പിന്നീട് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമൊക്കെ സഹായം ലഭിച്ചു. അങ്ങനെയാണ് കോച്ചിങ്ങിനായി തിരുവന്തപുരത്തെത്തിയത്.

ദുരിതങ്ങള്‍ക്കിടയില്‍

അച്ഛന് നാട്ടില്‍ തന്നെ കൂലിപ്പണിയാണ്. അമ്മ തൊഴിലുറപ്പിന് പൊകുന്നുണ്ട്. ഒരു ചേച്ചിയും അനിയനുമാണെനിക്ക്. ചേച്ചി ഒറ്റപ്പാലം കോടതിയില്‍ ലാസ്റ്റ് ഗ്രേഡ് ക്ലര്‍ക്കാണ്. അനിയന്‍ വയനാട് തന്നെ പോളി ടെക്‌നിക്ക് പഠിക്കുന്നു. ഇപ്പോള്‍ താമസിക്കുന്ന വീട് മൊത്തം പൊളിഞ്ഞ അവസ്ഥയിലാണ്. ഇനിയതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. ഏതു സമയവും തറയില്‍ വീഴാം.

പ്രചോദനമാകണം

d1

ഞാന്‍ വരുന്ന സമൂഹത്തിന് എന്റെ വിജയം ഒരു പ്രചോദനമാകുമെന്നാണ് പ്രതീക്ഷ. നമുക്കും ഇതു സാധിക്കുമെന്നു തെളിയിക്കുകയെന്നതായിരുന്നു ഉദ്ദേശ്യം. പ്രവര്‍ത്തന മേഖല ഏതാണെങ്കിലും എന്റെ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ കൂടി അഡ്രസ് ചെയ്ത് മുന്നോട്ടു പോകണമെന്നാണ് ആഗ്രഹം.

ശ്രീധന്യയുടെ ഇടിഞ്ഞുവീഴാറായ കൂരയില്‍ വയറിങ് പോലും ഇപ്പോഴും ശരിയാക്കിയിട്ടില്ല. ഡല്‍ഹിയില്‍ ഇന്റര്‍വ്യൂ കഴിഞ്ഞെത്തിയതിന്റെ പിറ്റേന്ന് ലാപ്‌ടോപ് ചാര്‍ജ് ചെയ്യുന്നതിനിടെ കൈയ്ക്കു ഷോക്കേറ്റു ശ്രീധന്യ തെറിച്ചുവീണു. പൊട്ടലേറ്റ ഇടതുകയ്യില്‍ ബാന്‍ഡേജുമായാണ് ശ്രീധന്യ കൂട്ടുകാരുമായി തിരുവനന്തപുരത്തു വിജയമധുരം പങ്കിട്ടത്....