Thursday 04 August 2022 02:30 PM IST

‘എനിക്ക് പ്രത്യേക രാഷ്ട്രീയം ഇല്ല, ഏതുപാർട്ടി ഭരിക്കുമ്പോൾ നൽകിയാലും ഞാനിത് സ്വീകരിക്കുമായിരുന്നു’

Tency Jacob

Sub Editor

PT-Usha-family പി.ടി. ഉഷ, മകൻ വിഗ്‌നേഷ് ഉജ്വൽ, ഭർത്താവ് ശ്രീനിവാസൻ

ഇന്ത്യയ്ക്കു വേണ്ടി സ്വർണമുണ്ടാക്കുന്ന കമ്പനി’ എന്നു പി.ടി. ഉഷയെ വിദേശമാധ്യമങ്ങള്‍ വിശേഷിപ്പിച്ച കാലമുണ്ട്. പി. ടി. ഉഷ, ഇന്ത്യ എന്നായിരുന്നു വിദേശത്തെ ആരാധകര്‍ േപാസ്റ്റ് െചയ്യുന്ന കത്തിലെ വിലാസം.

അപ്പോഴൊക്കെയും അതിലൊന്നും ഭ്രമിക്കാതെ ഷൂലേസ് മുറുക്കികെട്ടി രാജ്യത്തിന്റെ യശസ്സ് കാക്കാൻ ഓടാന്‍ തയാറെടുക്കുകയായിരുന്നു നമ്മുടെ ‘പയ്യോളി എക്സ്പ്രസ്.’ ഓടിയോടി നേടിയെടുത്തത് നൂറിലധികം രാജ്യാന്തര മെഡലുകൾ.

പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ വിളിച്ച് ‘രാജ്യസഭാംഗമായി നാമമിർദേശം ചെയ്തു’ എന്ന വാർത്ത അറിയിച്ചപ്പോഴും പിലാവുള്ളകണ്ടി തെക്കേപറമ്പിൽ ഉഷയുടെ മുഖത്ത് പുഞ്ചിരി തന്നെ.

‘‘പ്രധാനമന്ത്രിയുടെ ശബ്ദം കേട്ടതും ആകെ പരിഭ്രമമായി. കണ്ണ് നിറഞ്ഞു. എന്താണു മറുപടി പറയേണ്ടതെന്നറിയാതെ കുഴങ്ങി. രാജ്യസഭയിലേക്ക് കായികതാരങ്ങളെ നാമനിർദേശം ചെയ്യാറുണ്ടെന്ന് അറിയാം. സച്ചിൻ തെണ്ടുൽക്കർ, മേരികോം എന്നിവരൊക്കെ അങ്ങനെ എത്തിയതാണല്ലോ. ഓടണം, ജയിക്കണം എന്നു മാത്രമേ ഞാൻ ചിന്തിച്ചിട്ടുള്ളൂ. പണമോ പ്രശസ്തിയോ ആഗ്രഹിച്ചിട്ടില്ല. എല്ലാം എന്നെ തേടി വന്നതാണ്.

ഡൽഹിയിൽ പല തവണ പോയിട്ടുണ്ടെങ്കിലും രാജ്യസഭാംഗമായി പോകുന്നത് വേറിട്ടൊരനുഭവമാണ്. രാജ്യസഭയിൽ എന്തൊക്കെയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് പലരും ചോദിച്ചു. അവിടെ ചെന്ന് കാര്യങ്ങൾ പഠിക്കാതെ എങ്ങനെയാണ് അതിനു മറുപടി പറയുക? ചില രാഷ്ട്രീയക്കാരുടെ വിമർശനങ്ങളും ഉണ്ടായി. അവരെല്ലാം ഞാൻ ബഹുമാനിക്കുന്ന ജനകീയ നേതാക്കളാണ്. അവർക്ക് ആർക്കെതിരെയും എന്തും പറയാനുള്ള അധികാരമുണ്ട്. മറുപടി പറയാൻ ഞാനില്ല.

1985 ൽ പത്മശ്രീ കിട്ടിയതിനു പിറ്റേക്കൊല്ലമാണ് ഞാൻ ഇന്ത്യയ്ക്കു വേണ്ടി അ‍ഞ്ച് മെഡലുകൾ നേടിയത്. അതിനു തൊട്ടടുത്ത വർഷം ഏഷ്യൻ റെക്കോർഡ്സിൽ പതിനാലാം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യയെ വിജയങ്ങളിലൂടെ നാലാം സ്ഥാനത്തേക്ക് കൊണ്ടുവന്നു. ഒരു വിജയത്തിനു ശേഷവും ഞാൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ലഭിക്കാത്ത പുരസ്കാരങ്ങളിൽ ദുഃഖമോ പരിഭവമോ ഇല്ല.

എങ്കിലും അംഗീകാരങ്ങൾ നൽകുമ്പോൾ ഞാനത് സന്തോഷത്തോടെ സ്വീകരിക്കും. രാജ്യത്തിനു വേണ്ടി നേടിയ നേട്ടങ്ങൾക്ക് നൽകുന്ന അംഗീകാരം എന്തിന് നിരസിക്കണം?

എനിക്കൊരിക്കലും പ്രത്യേക രാഷ്ട്രീയം ഇല്ല. ബിജെപി അല്ല, ഏതു പാർട്ടി ഭരിക്കുമ്പോൾ നൽകിയാലും ഞാനീ രാജ്യസഭാഗത്വം സ്വീകരിക്കുമായിരുന്നു.

കോൺഗ്രസ്സുകാർ എന്നെ സിപിഎംകാരിയാക്കും, സിപിഎമ്മുകാർ ബിജെപിയാക്കുന്നു, ബിജെപിക്കാർ ഞാൻ സിപിഎം ആണെന്നു ചിന്തിക്കുന്നു. ഇതു കാലങ്ങളോളമായി നിലനിന്നു വരുന്ന കാര്യമാണ്. ഈ വാർത്തയറിഞ്ഞു സുഹൃത്തുക്കളും സ്പോർട്സ് ഇഷ്ടപ്പെടുന്ന രമേശ് ചെന്നിത്തല, എ.കെ. ബാലൻ എന്നിങ്ങനെ കുറച്ചുപേർ വിളിച്ചിട്ടുണ്ടെന്നല്ലാതെ മറ്റാരും വിളിച്ചിട്ടില്ല. വിളിക്കാത്ത ആളുകളുടെ മനസ്സിൽ സ്പോർട്സിന് അത്ര പ്രാധാന്യം തോന്നാത്തതു കൊണ്ടാകും. അതിലൊന്നും പരിഭവമില്ല. എന്റെ മനസ്സിൽ സ്േപാർട്സാണ് എല്ലാം. രാജ്യത്തിനു വേണ്ടി ഞാൻ നഷ്ടപ്പെടുത്തിയ സ ന്തോഷങ്ങളും ആഗ്രഹങ്ങളും എന്റെ മാത്രം വ്യക്തിപരമായ നഷ്ടങ്ങളാണ്.

നിറങ്ങൾ ഇഷ്ടപ്പെട്ട കുട്ടിക്കാലം

അച്ഛൻ ഇ.പി.എം. പൈതലിനും അമ്മ ടി.വി. ലക്ഷ്മിക്കും ആറുമക്കളായിരുന്നു. രണ്ടാമത്തെയാളാണ് ഞാൻ. അച്ഛന്റെ ഇഷ്ട മകൾ. നാലു വയസ്സില്‍ ശിവരാത്രി ആ ഘോഷത്തിന് അച്ഛൻ വാങ്ങിത്തന്ന ഉടുപ്പ് ഇഷ്ടപ്പെടാതെ വാശിപിടിച്ചു കരഞ്ഞതൊക്കെയോർമയുണ്ട്. അന്നു ചേച്ചി സീതയ്ക്കു കിട്ടിയത് ഇത്തിരി പളപളപ്പുള്ള നീല ഉ ടുപ്പായിരുന്നു. എന്റെ ഉടുപ്പിനെ തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ ഞാൻ നീല ഉടുപ്പിനു വേണ്ടി നിലവിളിക്കാൻ തുടങ്ങി. വിദേശത്തുനിന്നു വന്ന ആരോ അച്ഛനു വിറ്റ തുണിയാണ്. അത്തരമൊന്നു വീണ്ടും കിട്ടാൻ നിർവാഹമില്ല.

അച്ഛൻ ആ രാത്രി തന്നെ പുതിയ ഉടുപ്പു തപ്പിയിറങ്ങി. മിന്നുന്ന റോസ് നിറത്തിൽ അറ്റത്ത് സ്വർണ്ണക്കരയുള്ള നിറയെ ഞൊറികളുള്ള ഉടുപ്പുമായിട്ടാണ് മടങ്ങി വന്നത്.

നിറങ്ങളോട് ഭ്രമമായിരുന്നു എനിക്ക്. എട്ടാം വയസ്സിൽ സ്പോർട്സിൽ വന്നതോടു കൂടി ജീവിതത്തിൽ പലതരം ജഴ്സികൾ മാത്രമായി. യാത്ര ചെയ്യുമ്പോൾ, പരിശീലനസമയത്ത്, ട്രാക്കിൽ, വിജയപീഠത്തിൽ..

അന്ന് ബന്ധുവീടുകളിലെ കല്യാണങ്ങള്‍ക്കൊന്നും പ ങ്കെടുത്തിട്ടില്ല. പിറന്നാൾ ആഘോഷിക്കുകയോ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുകയോ ചെയ്തിട്ടില്ല. ചെറി, ജിലേബി, മൈസൂർപാക്ക് ഒക്കെ വലിയ ഇഷ്ടമായിരുന്നു. രണ്ടരപതിറ്റാണ്ടോളം അതൊന്നും സ്വാദു നോക്കാൻ പോലും ക ഴിഞ്ഞിട്ടില്ല.

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കണ്ണൂർ സ്പോർട്സ് സ്കൂൾ നിലവിൽ വരുന്നത്. ഓടി വീണു കയ്യും കാലുമൊക്കെ പൊട്ടുമോ ഒടിയുമോ എന്നെല്ലാം ഭയപ്പെട്ട് അ ച്ഛൻ എന്നെ ചേർക്കാൻ മടിച്ചു. എന്റെ അമ്മാവൻ ശ്രീധരൻ ഞാൻ പഠിക്കുന്ന സ്കൂളിൽ തന്നെ മലയാളം അധ്യാപകനായിരുന്നു. വേറൊരു അമ്മാവൻ നാരായണൻ ഇലക്ട്രിസിറ്റി ബോർഡിൽ സൂപ്രണ്ടും. അവരാണ് ‘ഉഷ ഓടിക്കോട്ടെ’ എന്നു അച്ഛനെ പറഞ്ഞു സമ്മതിപ്പിക്കുന്നത്. നാരായണനമ്മാവന് എന്നെ ഡോക്ടറാക്കണമെന്നു ആഗ്രഹമുണ്ടായിരുന്നു. സ്പോർട്സ് ക്വാട്ടയിൽ മെഡിസിനു സീറ്റു കിട്ടാൻ എളുപ്പമാണെന്നു കരുതിയിട്ടാണ്. ശ്രീധരനമ്മാവനു ടിടിസിക്ക് അഡ്മിഷൻ നേടിയെടുക്കലായിരുന്നു ലക്ഷ്യം. ഇതെല്ലാം മനസ്സിൽ വച്ചുകൊണ്ടാണ് അവർ പ്രോത്സാഹിപ്പിച്ചത്.

ഞാൻ അത്‌ലീറ്റായതിൽ അവർക്ക് നിരാശപ്പെടേണ്ടി വന്നില്ല. ഈ മാസം സേലം വിനായക മിഷൻ റിസർച് ഫൗണ്ടേഷൻ ഡീംഡ് യൂണിവേഴ്സിറ്റിയിൽ നിന്നു ലഭിച്ചത് എന്റെ ആറാമത്തെ ഡോക്ടറേറ്റാണ്. ഉഷ അക്കാദമിയിലൂടെ അധ്യാപികയുമായി.

കണ്ണൂരിലേക്കുള്ള സ്പോർട്സ് സ്കൂൾ സെലക്‌ഷനി ൽ ഒന്നാം റാങ്കുകാരിയായിരുന്നു ഞാൻ. വീടു വിട്ടു പോകുന്നു എന്ന സങ്കടം ഇല്ലാതെയാണ് പോയത്. അത്രയ്ക്ക് സ്പോർട്സ് സ്പിരിറ്റ് ഉള്ളിൽ വന്നു കഴിഞ്ഞിരുന്നു.

ഹോസ്റ്റലിലൊക്കെ ദുരിതമാണ്. അഴിയില്ലാത്ത ജനലുകളായിരുന്നു. ബഞ്ച് കൂട്ടിയിട്ടാണ് കിടപ്പ്. തറ നിരപ്പല്ലാത്തതിനാൽ ബഞ്ച് കിടന്നാടും. ഉറക്കത്തിൽ എത്രയോ വട്ടം ഉരുണ്ടു വീണിട്ടുണ്ട്.

സ്കൂളിന്റെ ക്ലാസ് റൂം ജനാലയിൽ പ്രത്യേകരീതിയിൽ ബഞ്ച് ചരിച്ചുവയ്ക്കും. വീഴാതിരിക്കാൻ തോർത്തുമുണ്ടുകൊണ്ടു കെട്ടിവച്ചതിന്റെ ഇടയിലേക്ക് കാൽതിരുകി കിടന്നാണ് വയറിനുള്ള വ്യായാമം ചെയ്തിരുന്നത്. ഭക്ഷണത്തിലും ഭയങ്കര ചിട്ടകളാണ്. മുട്ട കഴിക്കാൻ ഇഷ്ടമല്ലാത്തതുകൊണ്ട് ആരും കാണാതെ കവറിലിട്ടു വച്ചു. കുറച്ചു നാൾ കഴിഞ്ഞ് ചീഞ്ഞ മണം പരന്നപ്പോഴാണ് കോച്ച് ഒ.എം. നമ്പ്യാർ കണ്ടുപിടിക്കുന്നത്. വഴക്കു കേട്ടതിൽപിന്നെ മുട്ടയും ചിക്കനും കഴിച്ചു തുടങ്ങി.

സഹിച്ചിരുന്നു,നിശബ്ദയായി...

16 വയസ്സുള്ളപ്പോഴാണ് മോസ്കോ ഒളിംപിക്സിൽ പോകുന്നത്. ഒളിംപിക്സിനെ കുറിച്ചു പാഠപുസ്തകത്തിൽ പഠിച്ചു വർഷങ്ങൾ കഴിയും മുൻപേ അതിൽ പങ്കെടുത്തു. ആദ്യമായാണ് വിമാനത്തിൽ കയറുന്നത്. അന്ന് എന്റെ കൂടെയുള്ളത് പത്തുവയസ്സു മുതിർന്നവരാണ്. കുട്ടിയായ എന്നെ അവർ കൂടെ കൂട്ടില്ല. ഒളിംപിക്സ് വില്ലേജിലെ ഓ രോ കെട്ടിടവും ഒരേപോലെയിരിക്കും. ഭക്ഷണശാലയിലും ആശുപത്രിയിലും പോകാൻ വഴിയറിയാതെ കറങ്ങി മടുത്തിട്ടുണ്ട്. അതെല്ലാം നല്ല ഉൾക്കരുത്തുണ്ടാക്കി.

എപ്പോഴും എല്ലാം സഹിച്ചു നിശബ്ദയായി ഇരുന്നിട്ടുമില്ല. പറയേണ്ട സ്ഥലത്തൊക്കെ ശബ്ദമുയർത്തിയിട്ടുണ്ട്. അതിന്റെ ഫലമായിട്ടാണ് ഞാനെവിടെ മത്സരത്തിനു പോകുമ്പോഴും എന്റെ കോച്ച് കൂടെ വേണം എന്നു ഉത്തരവിറങ്ങിയത്. പുതിയ തലമുറയ്ക്ക് അതെല്ലാം നല്ലതായി. അതുപോലെ പരിശീലകർക്കുള്ള ദ്രോണാചാര്യ അവാർഡ് ഏർപ്പെടുത്താനും എന്റെ വിജയങ്ങൾ കാരണമായിട്ടുണ്ട്.

1985 കാൻബറയിൽ ഫൈനൽ മത്സരത്തിനിറങ്ങുമ്പോ ൾ എനിക്ക് പിരീയഡ്സാണ്. ആർത്തവസമയങ്ങളിൽ മൂന്നു ദിവസം ഞാൻ വേദന കൊണ്ടു പുളയും. പക്ഷേ, ഓടിത്തുടങ്ങുമ്പോൾ വേദന അറിയുകയേയില്ല. അന്നു ട്രയൽ കഴിഞ്ഞു വന്നതും എനിക്കു കാലിനു ഭയങ്കര വേദന. ആ സമയത്ത് സ്േറ്റഡിയത്തിൽ പലതരത്തിലുള്ള മസാജേഴ്സുണ്ട്. ഒരു കൂട്ടരോട് പറഞ്ഞപ്പോൾ കാലിൽ അക്യുപങ്ചർ ചെയ്തു തന്നു. അന്നു മത്സരത്തിൽ ഏഷ്യൻ റെക്കോർഡോടു കൂടിയാണ് ഫിനിഷ് ചെയ്തത്.

ഓർക്കുമ്പോൾ ഇപ്പോഴും ചിരി നിറയ്ക്കുന്ന ചില ഒാർമകളുണ്ട്.1983 ലാണ് ക്രിക്കറ്റിൽ ഇന്ത്യ വേൾഡ്കപ്പ് നേടുന്നത്. 1983 മുതൽ 89 വരെയുള്ള വർഷങ്ങളിൽ അത്‌ലറ്റിക്സിൽ തുടർച്ചയായി വിജയങ്ങൾ നേടാന്‍ എനിക്കു കഴിഞ്ഞിരുന്നു. അതു പത്രങ്ങളിൽ മുൻതാളുകളിൽ തന്നെ വാർത്തയുമായി. ക്രിക്കറ്റ് നേട്ടങ്ങൾ പലപ്പോഴും ഉൾപ്പേജുകളിലേക്കു മാറി. അന്നു ക്രിക്കറ്റിലെ പല കളിക്കാരും പത്രക്കാരോട് ചോദിച്ചുവെന്നു കേട്ടു. ‘നിങ്ങൾക്ക് അത്‍ലറ്റിക്സും ഉഷയും മാത്രം മതിയോ?’

വെറുതേയിരിക്കുമ്പോഴെല്ലാം ഞാൻ സ്റ്റാർട്ടിങ് പോയിന്റിൽ നിൽക്കുന്നതും മനസ്സു കൊണ്ടു ദൂരമളന്നു കണക്കു കൂട്ടി ഓടുന്നതും ജയിക്കുന്നതും വിക്ടറി സ്റ്റാൻഡിൽ കയറി നിന്നു മെഡൽ വാങ്ങുന്നതും ഭാവനയിൽ കണ്ടുകൊണ്ടേയിരിക്കും. മത്സരത്തിനിറങ്ങും മുൻപും അങ്ങനെ ചെയ്യുമായിരുന്നു. അതാണെന്റെ മെഡിറ്റേഷൻ.

ടെൻസി ജെയ്ക്കബ്ബ്

ഫോട്ടോ : അരുൺ പയ്യടിമീത്തൽ