Wednesday 20 April 2022 11:12 AM IST

‘പക്വത കുറവു കൊണ്ടാണ് അങ്ങനെ സംഭവിച്ചത്, ഇന്നാണെങ്കിൽ അങ്ങനെ ഉണ്ടാകില്ലായിരുന്നു’: നടനത്തിന്റെ ശ്രുതി

Roopa Thayabji

Sub Editor

sruthy-ramachandra

ശ്രുതി രാമചന്ദ്രൻ സിനിമയിൽ അഭിനയിക്കുന്നത് ആസ്വദിച്ച് ബിരിയാണി കഴിക്കുന്നത് പോലെയാണ്. ഓർമയില്ലേ ‘മധുരം’ സിനിമയിലെ ആ സീൻ. പ്രേതമായും, ചതിക്കുന്ന മുറപ്പെണ്ണായും, കുറ്റബോധത്തിൽ വിങ്ങുന്ന അമ്മയായും, ഉള്ളുനിറഞ്ഞു പ്രണയിക്കുന്ന കാമുകിയായുമൊക്കെ ഓരോ കഥാപാത്രത്തിലും ഓരോ ഭാവം നിറച്ചങ്ങു ജീവിക്കും. അഭിനയത്തിന്റെ ശ്രുതി കൃത്യമാണ് ഓരോ കഥാപാത്രത്തിലും. അഭിനയിച്ചു തുടങ്ങിയിട്ട് എട്ടുവർഷമായെങ്കിലും പത്തു ചിത്രമേയുള്ളൂ ശ്രുതിയുടെ കണക്കു പുസ്തകത്തിൽ.

‘‘ആദ്യസിനിമ ചെയ്യുമ്പോൾ പേടിച്ചു വിറച്ചും എന്താണു ചെയ്യേണ്ടത് എന്നറിയാതെയുമാണ് ക്യാമറയ്ക്കു മുന്നിൽ നിന്നത്. ഇനി സിനിമ വേണ്ടെന്നു പോലും അന്നു ചിന്തിച്ചു. ഓർക്കുമ്പോൾ കുറ്റബോധം തോന്നും. കൈവന്ന അവസരത്തിന്റെ മൂല്യം അന്ന് മനസ്സിലായില്ല. ഇപ്പോഴാണ് സിനിമയുമായി ‘ശ്രുതി ചേർന്നത്’ എന്നു പറയാം. അഭിനയം എനിക്കിപ്പോൾ പാഷനാണ്. ക്യാമറയ്ക്കു മുന്നിലും പിന്നിലും നിന്ന് ഏറെ സ്നേഹത്തോടെ സിനിമയുടെ ഭാഗമാകുന്നു.’’

ബിരിയാണി ഇത്ര ആസ്വദിച്ചു കഴിക്കാമെന്നു മനസ്സിലായത് ‘മധുരം’ കണ്ടപ്പോഴാണ് ?

നന്നായി ആസ്വദിച്ച് എല്ലാ ഭക്ഷണവും കഴിക്കുന്ന ആളാണ് ഞാൻ. കല്യാണം കഴിഞ്ഞ് ഞാനും ഫ്രാൻസിസും കൂടി തായ്‌ലൻഡിലേക്കു യാത്ര പോയി. ഏതൊക്കെ സ്ഥലങ്ങൾ കണ്ടു എന്നതിനെക്കാൾ അവിടെനിന്ന് എന്തൊക്കെ ഭക്ഷണം കഴിച്ചു എന്ന് കൃത്യമായി ഓർമയുണ്ട്. നാട്ടിലെ ബിരിയാണിയെക്കാൾ എനിക്കിഷ്ടം മസാലയും ചോറും ഒന്നിച്ചാക്കി വിളമ്പുന്ന ചെന്നൈ ബിരിയാണിയാണ്.

പത്തു ദിവസമാണ് ഹോട്ടൽ സീനുകൾ എടുത്തത്. അതിനു വേണ്ടി ആകെ കഴിച്ച ബിരിയാണിയുടെ എണ്ണം പറയാൻ പോലും പറ്റില്ല. ഷോട്ട് റെഡിയാകുമ്പോൾ ബിരിയാണി കഴിച്ചു തുടങ്ങും. വൈകിട്ടു വരെ അതുതന്നെ പരിപാടി. ജോജു ചേട്ടന്റെ പ്രൊഡക്‌ഷനിലെ ഭക്ഷണം സൂപ്പറാണ്. പല തരത്തിലും രുചിയിലും കാണും. ബിരിയാണി കഴിച്ചു വയറു നിറഞ്ഞ എനിക്ക് അതൊന്നും രുചിക്കാൻ പോലും പറ്റിയില്ല.

ലോക്ഡൗൺ സമയത്തായിരുന്നു ഷൂട്ടിങ്. ‘ജൂണി’നു ശേഷം അഹമ്മദ് കബീറും ടീമും ഒന്നിച്ച എനർജിയും സ്നേഹവുമാണ് ഈ സിനിമയുടെ വിജയം. ജോജു ചേട്ടനൊപ്പം ആദ്യമായാണ് അഭിനയിക്കുന്നത്. പ്രണയരംഗങ്ങൾ ഉള്ളതുകൊണ്ട് ആ കെമിസ്ട്രി എങ്ങനെ ആകുമെന്ന് ചേട്ടനും ആശങ്കയുണ്ടായിരുന്നു. ഓരോ സീൻ എടുക്കും മുൻപും സംസാരിച്ച് ഷോട്ടുകൾ പ്ലാൻ ചെയ്യും. ആ സ്വാതന്ത്ര്യം സംവിധായകൻ തന്നു.

ക്ലൈമാക്സിലെ അടുക്കള സീനിൽ ഫ്രെയിം വച്ച ശേഷം ഞങ്ങളോട് മനസ്സു പറയും പോലെ അഭിനയിച്ചോളൂ എന്നാണു പറഞ്ഞത്. പാത്രം കഴുകുന്നതും സംസാരിക്കുന്നതുമൊക്കെ ആ ചലനങ്ങൾക്കനുസരിച്ച് തന്നെ എടുത്തു. ശരിക്കും ശ്വാസം വിട്ട്, ആസ്വദിച്ച് അഭിനയിച്ച സിനിമ.

അപ്പോൾ ശ്വാസം മുട്ടി അഭിനയിച്ച സിനിമയുമുണ്ടോ ?

ഉണ്ട്, ‘ഞാൻ’ എന്ന ആദ്യത്തെ സിനിമയാണത്. എന്റെ പക്വത കുറവു കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. സിനിമയുടെ ഗൗരവം എന്താണെന്ന് അറിയാതെ ചെന്ന എനിക്ക് സെറ്റിൽ അത്രയും ആളുകളെ ഒരുമിച്ച് കണ്ടതു തന്നെ ഇഷ്ടപ്പെട്ടില്ല. കടിച്ചാൽ പൊട്ടാത്ത മലയാളം ഡയലോഗുകൾ മുതൽ കവിത വരെ ചൊല്ലാനുമുണ്ട്. ഇന്നാണ് ആ സിനിയെങ്കിൽ വളരെ സ്നേഹത്തോടെ ചെയ്യാമായിരുന്നു.

‘പ്രേതം’ മുതലാണോ സിനിമയോട് ഇഷ്ടം തോന്നിയത് ?

‘പ്രേത’ത്തിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ടെന്നു പറഞ്ഞ് ജയേട്ടനാണ് (ജയസൂര്യ) ആ സിനിമയിലേക്ക് വിളിച്ചത്. ഇനി സിനിമയിലേക്കില്ല എന്നായിരുന്നു എന്റെ മറുപടി. മൂന്നുനാലു മാസം കൂടി കഴിഞ്ഞാണ് രഞ്ജിത്തേട്ടൻ (സം വിധായകൻ രഞ്ജിത് ശങ്കർ) വിളിച്ചത്. കഥ കേട്ടപ്പോൾ ആശ്വാസം തോന്നി, ഡയലോഗ് വളരെ കുറവ്. അങ്ങനെ പ്രേതമായി.

ശരണ്യയും ഞാനും കൂടിയാണ് ‘പ്രേത’ത്തിൽ സീനുകളുള്ളത്. ഓരോ സീനിനു മുൻപും രണ്ടുപേർക്കും ജയേട്ടൻ കാര്യങ്ങൾ വിശദീകരിച്ചു തരും. കഥാപാത്രം ആലോചിക്കുന്നതെന്താണ്, ഈ സീനിൽ എന്താണ് അവർക്കു സംഭവിക്കുന്നത് എന്നൊക്കെ മനസ്സിലാക്കി തരും. കഥാപാത്രത്തിലേക്ക് കൈപിടിച്ചു നടത്തുന്ന ആ പ്രക്രിയയാണ് ശരിക്കും അഭിനയത്തോടുള്ള കാഴ്ചപ്പാടു മാറ്റിയത്.

‘സൺഡേ ഹോളിഡേ’ വന്നതോടെ പുതിയ പേരു വീണു ?

ആ കഥ പറയുമ്പോൾ തന്നെ സംവിധായകൻ ജിസ് ചേട്ട ൻ പറഞ്ഞിരുന്നു ‘സിനിമ ഹിറ്റായാൽ ‘തേപ്പുകാരി’ എന്ന പേരു വീഴും’ എന്ന്. അന്നതു കാര്യമാക്കിയില്ല. സിനിമ തിയറ്ററിലെത്തി കഴിഞ്ഞാണ് ആ പ്രയോഗത്തിന്റെ കാഠിന്യം മനസ്സിലായത്. എവിടെപോയാലും ‘ദേ തേപ്പുകാരി’ എന്നു കളിയാക്കും. ഞാൻ വിഷമിച്ച് വീട്ടിലിരിക്കുന്നത് കണ്ട് ഫ്രാൻസിസാണ് പറഞ്ഞത്, ‘സിനിമയും നിന്റെ വേഷവും ഹിറ്റായതു കൊണ്ടല്ലേ ഈ പേരു വീണത്. അതല്ലേ നിന്റെ വിജയം.’ അതിലെ നൃത്തരംഗം കണ്ടിട്ടാണ് തെലുങ്കിൽ വിജയ് ദേവരക്കൊണ്ട നായകനായ ‘ഡിയർ കോമ്രേഡി’ലേക്ക് വിളിക്കുന്നത്.

‘ഡിയർ കോമ്രേഡി’നെ കുറിച്ചു പറയൂ ?

‘ഡിയർ കോമ്രേഡി’ലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ തെലുങ്കിലെ എന്റെ സംഭാഷണങ്ങൾ അയച്ചു തന്നിരുന്നു. എത്ര വായിച്ചിട്ടും ഒന്നും മനസ്സിലാകുന്നില്ല. ആദ്യ ദിവസം ഷൂട്ടിങിനിടെ ഒരു അബദ്ധവും പറ്റി. ‘ഏമായന്തി...’ എന്നാണ് ഞാൻ ചോദിക്കേണ്ടത്. പക്ഷേ, ചോദിച്ചത് ‘ഏനായിതൂ...’ എന്നാണ്. അതു കന്നഡയാണ്. പിന്നെയും അതാവർത്തിച്ചപ്പോൾ സഹസംവിധായകൻ അടുത്തു വന്നു പതിയെ പറഞ്ഞു, ‘മാഡം, ദിസ് ഈസ് എ തെലുഗു മൂവി...’

ഡബ്ബിങ്ങിനു അവാർഡ് കിട്ടിയതു ഞെട്ടിച്ചോ ?

ആദ്യസിനിമയിൽ ഞാൻ ഡബ് ചെയ്തിരുന്നില്ല. ‘പ്രേത’ ത്തിൽ എനിക്കാകെ ‘അര ഡയലോഗ്’ മാത്രമേ ഉള്ളൂ. അതു ഡബ് ചെയ്യാൻ ചെന്നപ്പോൾ ‘ഒട്ടും ശരിയാകുന്നില്ല, പറ്റില്ല’ എന്നൊക്കെ പറഞ്ഞ് രഞ്ജിത് ശങ്കർ മുഖം ചുളിക്കുന്നുണ്ടായിരുന്നു. ഇതേ സംവിധായകൻ ‘കമല’യിലെ നായികയ്ക്കു വേണ്ടി ഡബ് ചെയ്യാൻ വിളിച്ചപ്പോൾ ‘ഞാനോ, ഡബ് ചെയ്യാനോ’ എന്ന അദ്ഭുതമായിരുന്നു. ‘കൊച്ചിയിലുണ്ടല്ലോ, വെറുതേ വന്നു ചെയ്തു നോക്കൂ’ എന്നു പറഞ്ഞത് കേട്ടാണ് പോയത്.

‘കമല’യിൽ റുഹാനി ശർമ ചെയ്ത കഥാപാത്രത്തിന് അഞ്ചു ഭാവങ്ങൾ ഉണ്ട്, മൂന്നു ഭാഷകളിൽ ഡയലോഗും. എന്തിനു വേണ്ടിയാണ് ഈ മാറ്റം എന്നു മനസ്സിലാക്കിയാണ് ‍ഡബ് ചെയ്തത്. അടുത്ത വർഷം അതേ സമയത്ത് ഫോണ്‍ വിളികളുടെ ബഹളം. മികച്ച ഡബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം എനിക്കാണെന്നു കേട്ട് ശരിക്കും ഞെട്ടി.

അഭിനയത്തിനു പുറമേ തിരക്കഥയിലും കൈവച്ചു ?

ഒരു ദിവസം വീട്ടിലേക്കു വന്ന ജയേട്ടനാണ് ‘തനിക്കൊരു തിരക്കഥ എഴുതിക്കൂടേ’ എന്നു ഫ്രാൻസിസിനോടു ചോദിച്ചത്. മലയാളം എഴുതാൻ അറിയാത്തതു കൊണ്ട് ഇംഗ്ലിഷിലാണ് തിരക്കഥ തയാറാക്കിയത്.

അതു വായിച്ചു കഴിഞ്ഞ് ഞാൻ ഫ്രാൻസിസിനെ സംശയത്തോടെ നോക്കി, ‘കംപ്ലീറ്റ് ഡാർക് ആണല്ലോ’ എന്ന അർഥത്തിൽ. ഏറ്റവും റൊമാന്റിക് ആയ ഒരാളി ൽ നിന്ന് ഇങ്ങനെയൊരു കഥ കേട്ടതിന്റെ അദ്ഭുതമായിരുന്നു എനിക്ക്. ആ സിനിമയാണ് ‘അന്വേഷണം.’ അതിൽ പ്രധാനവേഷങ്ങൾ ചെയ്തത് ജയേട്ടനും ഞാനുമാണ്. അതിനു ശേഷം ഫ്രാൻസിസ് എഴുതിയതെല്ലാം പ്രണയ കഥകളാണ്.

ആ സമയത്താണ് ലോക്ഡൗൺ കാലം ആസ്പദമാക്കി ഷോർട് ഫിലിം ചെയ്താലോ എന്നു ചോദിച്ച് സുധ കോങ്കാര വിളിച്ചത്. ഞങ്ങൾ രണ്ടുപേരും കൂടി ചർച്ച ചെയ്ത് ഒരു കഥ ഉണ്ടാക്കി. പിന്നീട് തിരക്കഥയും എഴുതി. അങ്ങനെ സഹ എഴുത്തുകാരിയായി.

sruthy-ramachandran-story

പ്രൈമിൽ റിലീസ് ചെയ്ത ‘പുത്തൻപുതു കാലൈ’യിൽ ജയറാമേട്ടനും ഉർവശി ചേച്ചിയും കാളിദാസും കല്യാണി പ്രിയദർശനുമൊക്കെ അഭിനയിച്ച സിനിമയാണത്. അതിനു ശേഷം തെലുങ്കിൽ വെബ് സീരിസിനും ഒരു തമിഴ് സിനിമയ്ക്കും വേണ്ടി ഒന്നിച്ച് തിരക്കഥ എഴുതി. ഫ്രാൻസിസിന്റെ തിരക്കഥയിൽ ബിജോയ് നമ്പ്യാരുടെയടക്കം കുറച്ചു സിനിമകൾ മലയാളത്തിലും ഒരുങ്ങുന്നുണ്ട്. ഞാൻ അഭിനയിക്കുന്ന രണ്ടു മലയാള സിനിമകളുടെ ഷൂട്ട് ഉടൻ തുടങ്ങും.

ഇതിനിടെ എപ്പോഴായിരുന്നു പ്രണയവും വിവാഹവും ?

അമ്മയുടെ അച്ഛൻ എസ്.എ. നായർക്ക് പരസ്യകലാരംഗത്തായിരുന്നു ജോലി. ‘ചെമ്മീൻ’ സിനിമയുടെ പോസ്റ്ററുകൾ വരച്ചത് അപ്പൂപ്പനാണ്. അച്ഛൻ രാമചന്ദ്രൻ, അമ്മ ഗീത, അനിയത്തി കാവ്യ. എനിക്ക് അഞ്ചു വയസ്സ് ആകും വരെ ഞങ്ങൾ ചെന്നൈയിലായിരുന്നു.

നാട്ടിലെത്തിയ ശേഷം പ്ലസ്ടു വരെ ചോയ്സ് സ്കൂളിൽ പഠിച്ചു. അതു കഴിഞ്ഞ് ആർകിടെക്ചർ പ്രവേശന പരീക്ഷ പരിശീലനത്തിനു വേണ്ടി ചെന്നൈയിൽ പോയി, അവിടെ ഫ്രാൻസിസുമുണ്ടായിരുന്നു. ആദ്യം കണ്ടപ്പോഴേ എനിക്ക് ഇഷ്ടമായെങ്കിലും ആറുവട്ടം ഫ്രാൻസിസ് പ്ര പ്പോസ് ചെയ്തപ്പോഴും ജാഡയ്ക്ക് ‘നോ’ എന്നാണു പറഞ്ഞത്. മൈസൂർ സ്കൂൾ ഒഫ് ഡിസൈനിൽ ചേർന്ന പിറകേ ‘യെസ്’ പറഞ്ഞു. അപ്പോഴേക്കും ഫ്രാൻസിസ് വിഷ്വ ൽ കമ്യൂണിക്കേഷനു ചേർന്നിരുന്നു.

ഡിഗ്രി കഴിഞ്ഞ് കുറച്ചുകാലം ചെന്നൈയിലും മുംബൈയിലും ജോലി ചെയ്തു. ബാഴ്സലോണ ഇയാക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് ആർകിടെക്ചർ ഇൻ കാറ്റലോണിയയിൽ നിന്നു പിജി ചെയ്യാൻ പോകും മുൻപാണ് ‘ഞാ ൻ’ സിനിമയിൽ അഭിനയിച്ചത്. അതു കഴിഞ്ഞു വൈറ്റില ആസാദി കോളജിൽ അധ്യാപികയായി ജോലി ചെയ്യുന്നതിനിടെ ‘പ്രേതം’ വന്നു. അതു റിലീസായ പിറകേയായിരുന്നു കല്യാണം.

ജീവിതത്തിൽ ഞാൻ തേപ്പുകാരിയേ അല്ല കേട്ടോ. ഒൻപതു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഞങ്ങൾ വിവാഹം കഴിച്ചത്. ഫ്രാൻസിസ് ചെന്നൈ സ്വദേശിയാണ്. മുംബൈയിൽ ഒഗിൾവി ആൻഡ് മേതറിൽ ആയിരുന്നു ജോലി. ഇപ്പോൾ കൊച്ചിയിലെ പരസ്യഏജൻസിയിൽ ക്രിയേറ്റീവ് ഹെഡ് ആണ്.

രൂപാ ദയാബ്ജി

ഫോട്ടോ : ബേസിൽ പൗലോ

ലൊക്കേഷൻ: Bloom Boutique the water front granary hotel, ഫോർട്കൊച്ചി