സൂരറൈ പോട്രെലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചത് കൊണ്ടു വ്യക്തിപരമായി വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ലെന്ന് അപർണ ബാലമുരളി. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് അപർണ അവാർഡിലൂടെ തനിക്കു ലഭിച്ച സ്വീകാര്യതയെപ്പറ്റി പറഞ്ഞത്.
‘‘ഞാൻ പറയുന്നതു കേൾക്കാൻ ആളുകളുണ്ടായി. വിമർശിക്കാനാണെങ്കിലും ഞാൻ പറയുന്നത് ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലായി.പറഞ്ഞതു മനസ്സിലാക്കാതെ സംസാരിക്കുന്നവരും ഉണ്ട്. അതിൽ ഇടയ്ക്കു ദേഷ്യവും തോന്നാറുണ്ട്’’ അപർണ പറഞ്ഞു.
അഭിപ്രായമുള്ള സ്ത്രീകളെ അംഗീകരിക്കാൻ സമൂഹം പഠിച്ചുവരുന്നതേയുള്ളൂ എന്നു തോന്നിയിട്ടുണ്ടോ?
സ്വന്തം അഭിപ്രായം പറയുന്നതുകൊണ്ട് എന്താണു പ്രശ്നം എന്നു മനസ്സിലാകുന്നേയില്ല. ആരോടുമുള്ള ദേഷ്യംകൊണ്ടൊന്നും അല്ലല്ലോ അഭിപ്രായങ്ങൾ ഉണ്ടാകുന്നത്. അതിൽ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ചർച്ചകൾ ആവാമല്ലോ. അതൊരു വലിയ സാധ്യതയുമാണ്. പക്ഷേ, അതു മനസ്സിലാക്കി ഇടപെടുന്നവർ കുറവാണ്
ബോഡി ഷെയിമിങ്ങിനെ അതിജീവിക്കാനുള്ള കരുത്ത് ആർജിച്ചോ ?
തടിച്ചല്ലോ എന്നു കേട്ടാൽ പെട്ടെന്നു വിഷമം വരുന്ന ആളായിരുന്നു ഞാൻ. പക്ഷേ ഇപ്പോൾ അങ്ങനെ നിന്നു കൊടുക്കാറില്ല. എനിക്ക് ആരോഗ്യപരമായും അല്ലാതെയും പല പ്രശ്നങ്ങളും ഉള്ളതുകൊണ്ടാണ് ഞാൻ തടിച്ചിരിക്കുന്നത്. എന്നെ ഇങ്ങനെ ഉൾക്കൊള്ളുന്ന ഒരുപാടാളുകൾ ജീവിതത്തിൽ ഉണ്ട്. സിനിമയിലേക്ക് എത്തുമ്പോൾ മെലിഞ്ഞിരിക്കുന്ന പെൺകുട്ടി മാത്രമേ നായികയായി സ്വീകരിക്കപ്പെടൂ എന്നു പറയുന്നതാണു മനസ്സിലാകാത്തത്. വിജയ് സേതുപതിയായാലും ധനുഷായാലും അവർ ഉണ്ടാക്കിയ ഓളം ശരീരഭംഗിക്കും അപ്പുറത്തായിരുന്നു. അതു സ്ത്രീ അഭിനേതാക്കളിലേക്ക് വരുമ്പോൾ തടിക്കുമ്പോൾ അമ്മയായി അഭിനയിച്ചൂടെ എന്ന ചോദ്യത്തിലേക്ക് എത്തുന്നതാണു പ്രശ്നം