എട്ടു വർഷം മുൻപാണ്. കാൻസർ ചികിത്സയുെട ഭാഗമായി ചെന്നൈയിലെ പ്രശസ്തമായ ആ ശുപത്രിയിലായിരുന്നു മംമ്ത. തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായിക ആശുപത്രിയിലാകെ കാഴ്ചവസ്തു ആയിരുന്നു. ഇതിനിടെ ട്രാൻസ്പ്ലാന്റിന്റെ ഭാഗമായി തുടയിൽ ചെറിയൊരു ശസ്ത്രക്രിയക്കായി മംമ്തയെ ഓപ്പറഷൻ തി യറ്ററിലെത്തിച്ചു. ചെറുപ്പക്കാരായ മൂന്നു ഡോക്ടർമാരും ഒരു നഴ്സും. തുട ഭാഗത്തെ വസ്ത്രം മാത്രം മാറ്റി നടത്താവുന്ന ശസ്ത്രക്രിയയാണെങ്കിലും അവർ മംമ്തയെ പൂർണ നഗ്നയാക്കി.
‘‘അവരുടെ ഉദ്ദേശ്യം തെറ്റാണെന്ന് എന്റെ മനസ്സ് തിരിച്ചറിയുന്നുണ്ടായിരുന്നു. പരസ്പരമുള്ള നോട്ടവും സംഭാഷണങ്ങളും വല്ലാതെ അസ്വസ്ഥയാക്കി.’’ മംമ്ത ഒാര്‍ക്കുന്നു. ‘‘പ ക്ഷേ, അനസ്തേഷ്യയുടെ തളര്‍ച്ചയില്‍ ഒന്നും പ്രതികരിക്കാൻ കഴിയുന്നില്ല. ആ ഘട്ടത്തിൽ അനുഭവിച്ച വേദന പറഞ്ഞറിയിക്കാൻ കഴിയി ല്ല. കാൻസർ ബാധിച്ചു ജീവിതത്തിലേക്ക് തി രിച്ചു വരാൻ പൊരുതുന്ന ഒരു പെണ്ണിന് ആ സംഭവം ഏൽപ്പിച്ച ആഘാതം എത്ര വലുതായി രിക്കും?
പിന്നീട് ഇക്കാര്യം ചോദിച്ചെങ്കിലും അത് ശസ്ത്രക്രിയയുടെ ഭാഗമാണെന്നു പറഞ്ഞ് അവർ നിസ്സാരവൽക്കരിച്ചു. പക്ഷേ, എനിക്ക് ഉ റപ്പുണ്ട്, അവരുടെ സ്പർശനം ശരിയായ തര ത്തിൽ ആയിരുന്നില്ല. തനിക്കു നേരേ ദുഷ്ടലാക്കോടെ ഒരു കണ്ണു നീണ്ടു വരുന്നുണ്ടെങ്കിൽ അത് ആദ്യം മനസ്സിലാകുന്നത് പെണ്ണിനാണ്. ദൈവം സ്ത്രീകൾക്കു നല്‍കിയ ഏറ്റവും വലി യ വരദാനമാണത്. ’’
‘മീ ടൂ’ ക്യാംപയിന്റെ ഭാഗമായി തുറന്നു പറച്ചിലുകൾ സജീവമാകുന്ന കാലമാണ്?
അത്തരം തുറന്നു പറച്ചിലുകൾ അൽപം വൈകി പോയി ല്ലേ എന്നൊരു തോന്നലുണ്ട്. ആക്രമണം നേരിടുമ്പോ ൾത്തന്നെ അതിനോടു പ്രതികരിക്കുകയും അതു ലോ കത്തെ അറിയിക്കുകയും ആണ് വേണ്ടത്. അന്ന് എല്ലാം സഹിക്കുകയും പ്രതികരിക്കാതിരിക്കുകയും ക്ഷമിക്കുകയും ചെയ്തിട്ട് സുരക്ഷിതമായ ഒരു അവസ്ഥയിൽ എത്തിക്കഴിഞ്ഞ് ‘ഇര’ വാദം ഉന്നയിക്കുന്നത് ഉചിതമല്ല.
സിനിമയിൽ ഇതുവരെ എനിക്ക് അത്തരം ഒരനുഭവവും ഉണ്ടായിട്ടില്ല. മലയാളവും തമിഴും തെലുങ്കും അടക്കം തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. അർഹിക്കുന്ന ബഹുമാനം എല്ലാവരും തന്നിട്ടുമുണ്ട്. ആദ്യം കാൻസർ തിരിച്ചറിഞ്ഞപ്പോൾ നാഗാർജുന സാർ ആറു മാസം ഷൂട്ടിങ് നിർത്തിവച്ച് ഞാൻ തിരിച്ചു വരുന്നത് കാത്തിരുന്നു. തെലുങ്കു പോലുള്ള വലിയ ഇൻഡസ്ട്രിയിൽ നിന്നു ലഭിച്ച ആ പിന്തുണ മറക്കാനാകില്ല. ഒരിക്കൽ ഒരു സുഹൃത്ത് പറഞ്ഞു, ‘മംമ്തയ്ക്ക് കരിയറിന്റെ തുടക്കത്തിലേ കാൻസർ വന്നതു കൊണ്ട് അതിന്റെ സഹതാപം എല്ലായിടത്തു നിന്നും ലഭിച്ചിട്ടുണ്ടാകും’ എന്ന്. എത്ര ബാലിശമായ പ്രസ്താവനയാണത്. ഇതു കേൾക്കുമ്പോൾ എനിക്കുണ്ടാകുന്ന മാനസികാവസ്ഥ അവർ ചിന്തിച്ചിട്ടുണ്ടാകുമോ?
ഇരയാകുന്നതിൽ സ്ത്രീകൾക്കും പങ്കുണ്ടെന്ന തരത്തിലുള്ള പ്രസ്താവന വിവാദമായിരുന്നു?
എനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങളാണ് എപ്പോഴും ഞാൻ പറയുന്നത്. അതു കേൾക്കുന്നവരും കേട്ടെഴുതുന്നവരും അതേ അർഥത്തിൽ മനസിലാക്കാത്തത് എന്റെ കുറ്റമല്ല. ഒരു അഭിമുഖത്തിൽ പറഞ്ഞത് ശരിയായി ഉൾക്കൊള്ളാതിരുന്നതു കൊണ്ടുള്ള തെറ്റിദ്ധാരണയാണ് ഉണ്ടായത്. സ്ത്രീകൾക്ക് സുരക്ഷിതത്വം കുറഞ്ഞ ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. ലൈംഗിക അസമത്വം പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ കൂടുതലാണ്. സ്ത്രീകൾ അൽപം കൂടി കരുതൽ എടുക്കണം എന്നാണ് ഞാൻ ഉദ്ദേശിച്ചത്.
തനിച്ച് യാത്ര ചെയ്യുന്ന െപണ്‍കുട്ടി ഒാവര്‍ റിയാക്ട് ചെ യ്താൽ പോലും അത് അപകടത്തിലേക്ക് നയിക്കും. അവൾക്ക് സൗന്ദര്യം കൂടുതലുണ്ടെങ്കിൽ അപകടവും കൂടുതലാകും. സാഹചര്യം മനസ്സിലാക്കി വേണം പെണ്ണ് പെരുമാറേണ്ടത് എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളു. അല്ലാതെ കുട്ടികളെയോ സ്ത്രീകളെയോ ബലാത്സംഗം ചെയ്യാൻ സ്വബോധമുള്ള ആരെങ്കിലും പറയുമോ?
കുറ്റവാളികൾക്ക് നിയമത്തെ ഭയമില്ലിവിെട. ബഹ്റൈനിലായിരുന്നു എന്റെ ചെറുപ്പകാലം. ഗൾഫ് രാജ്യങ്ങളിൽ നിയമം ശക്തമാണ്. അതുകൊണ്ടുതന്നെ ഇത്തരമൊരു കുറ്റകൃത്യം ചെയ്യും മുൻപ് ഒന്നു കൂടി ആലോചിക്കും. പിടിക്കപ്പെട്ടാൽ ജീവിതം തീർന്നു. നമ്മുടെ നാട്ടിൽ സംഘടനകൾക്ക് ഒരു കുറ വുമില്ല. ശക്തമായ നിയമം കൊണ്ടുവരാനാണ് ഇവരെല്ലാം കൂടി ശ്രമിക്കേണ്ടത്. അല്ലാത്തപക്ഷം ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കും. കുറ്റവാളികൾ സ്വതന്ത്രരായി നടക്കുകയും ചെയ്യും.
സിനിമയിലെ വനിതാ കൂട്ടായ്മയിൽ അംഗമായില്ല?
വല്ലപ്പോഴും മാത്രം കേരളത്തിലെത്തുന്ന ആളാണ് ഞാൻ. ജോ ലി ചെയ്യും, തിരിച്ചു പോകും. 2009നു ശേഷം വ്യക്തിപരമായ പ്രശ്നങ്ങൾ മൂലം ‘അമ്മ’യുടെ യോഗത്തിൽ പോലും പങ്കെടുത്തിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് കൃത്യമായ ധാരണയില്ല. രണ്ടുപേരും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഈയൊരു പ്രശ്നത്തിന്റെ പേരിൽ സൗഹൃദങ്ങൾ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നുമില്ല.
‘അമ്മ’ മകളോടൊപ്പമല്ല, മകനു വേണ്ടി മാത്രമാണ് നില കൊള്ളുന്നത് എന്നൊക്കെ പറയുന്നത് ശരിയല്ല. ഇത്തരം പ്രസ്താവനകൾ ആളുകളെ പെട്ടെന്നു പ്രകോപിതരാക്കും. വിഷയം അനാവശ്യമായി ‘സെൻസേഷണലൈസ്’ ചെയ്യാൻ വേണ്ടി മാത്രമാണ് ഇത്തരം കമന്റുകൾ. ആൾക്കൂട്ടം വിചാരണ ചെയ്ത് ഒരാൾക്കു ശിക്ഷ വിധിക്കുന്നത് നല്ലതല്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റവാളിയെ കണ്ടെത്തി പരമാവധി ശിക്ഷ നൽകണം. അതാണ് വേണ്ടത്.
‘ഉദാഹരണം സുജാത’യിൽ അഭിനയിക്കാൻ എത്തിയപ്പോ ഴാണ് ‘മംമ്തയും വനിത കൂട്ടായ്മയിൽ ചേരണം’ എന്ന് മഞ്ജു ചേച്ചി ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ അഭിപ്രായമില്ല എന്നായിരുന്നു എന്റെ മറുപടി. ഒന്നാമത്, അവിടെ ഇപ്പോൾത്തന്നെ ശക്തരായ സ്ത്രീകളാണുള്ളത്. പിന്നെ, സ്ത്രീകൾക്കു മാത്രമായി ഒരു സംഘടന വേണമെന്നു തോന്നിയിട്ടുമില്ല.
ജനശ്രദ്ധ നന്നായി കിട്ടിയ സംഘടനയാണ് ഡബ്ല്യുസിസി. സെലിബ്രിറ്റികളുടെ പ്രശ്നങ്ങളിൽ മാത്രം അല്ല, സമൂഹത്തിലെ സാധാരണക്കാരായ സ്ത്രീകളുടെ അവകാശങ്ങൾക്കും കൂടി ഈ സംഘടന മുന്നിട്ടിറങ്ങണം. അവർ വിശാലമായി ചിന്തിച്ചാൽ നാട്ടിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്താനെങ്കിലും സാധിക്കും.
സ്ത്രീവിരുദ്ധ ഡയലോഗുകൾക്കെതിരെ വനിതാ കൂട്ടായ്മ രംഗത്തു വന്നിരുന്നു?
സമൂഹത്തിന്റെ ഭാഗമാണ് സിനിമയും. മമ്മൂക്ക പറഞ്ഞത് സിനിമയിലെ കഥാപാത്രം പറയുന്ന ഡയലോഗാണ്. അത് എത്രയും മനോഹരമായി പറയുകയാണ് അദ്ദേഹത്തിന്റെ ജോലി. ക്രിയേറ്റിവിറ്റിക്ക് പരമാവധി സ്വാതന്ത്ര്യം വേണമെന്ന അഭിപ്രായമുള്ള വ്യക്തിയാണ് ഞാൻ. ഇത്തരം വിവാദങ്ങൾ അനാവശ്യമാണ്. പ്രതിഫലം ഒരുപോലെ വേണമെന്ന അഭിപ്രായം കണ്ടു. അതൊരു ആഗോള പ്രശ്നമാണ്. പ്രാദേശികമായി വെറുതേ ശബ്ദം ഉണ്ടാക്കാം എന്നു മാത്രം. നായകൻമാരുടെ അത്രയും പ്രതിഫലം വാങ്ങുന്ന തലത്തിലേക്ക് വളരാൻ നായികമാർ പരിശ്രമിക്കുകയാണ് വേണ്ടത്.
ഒരു സിനിമ കഴിയുമ്പോൾ ഒരുപാട് സൗഹൃദങ്ങൾ കാ ണും. ഓർമയിൽ സൂക്ഷിക്കാൻ കുറച്ചു നല്ല മുഹൂർത്തങ്ങള്‍ കാണും. പക്ഷേ, ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളെ പോലും ശത്രുക്കളാക്കുന്ന തരത്തിലാണ് ചില പ്രസ്താവനകൾ. ലിംഗത്തിന്റെ അടിസ്ഥാനത്തിൽ സിനിമാമേഖലയെ രണ്ടാക്കുന്ന പ്രവണത ഇൻഡസ്ട്രിയുടെ നിലനിൽപ്പിനു നല്ലതല്ല. സൗഹൃദങ്ങളിലൂടെയാണ് മികച്ച സിനിമകൾ പിറവിയെടുക്കുന്നത്.
സിനിമയിൽ ഒരുപാട് സുഹൃത്തുക്കളുണ്ട് ?
ഒന്നര വർഷത്തോളം ഉറങ്ങിയിരുന്നതു തന്നെ അടുത്ത ദിവ സം ഉണരരുതേ എന്ന് പ്രാർഥിച്ചാണ്. അത്രമാത്രം വേദനകളി ലൂടെയാണ് കടന്നുപോയത്. ഈ പ്രതിസന്ധികളിലെല്ലാം തുണയായി നിന്നത് സിനിമാ മേഖലയില്‍ നിന്നുള്ളവരാണ്. ‘മൈ ബോസി’ലേക്ക് വിളിക്കുമ്പോൾ എനിക്ക് മുടി കിളിർത്തു വരുന്നതേയുള്ളൂ. കഥാപാത്രത്തിലെ ലൂക്ക് അതുപോലെ നിശ്ചയിച്ചു. രണ്ടാം വരവിൽ വിഗ് വയ്ക്കാതെ അഭിനയിച്ച ചിത്രമാണത്. അതിനൊപ്പം ചെയ്ത ചിത്രമാണ് പൃഥ്വിരാജ് നായകനായ ‘സെല്ലുലോയിഡ്.’ രണ്ടിലും കഥാപാത്രത്തിന് നല്ല പ്രാധാന്യം ഉണ്ടായിരുന്നു.
ലൊസാഞ്ചലസിൽ ചികിത്സയിലിരുന്നപ്പോഴാണ് ‘ടൂ ക ൺട്രീസ്’ ചെയ്യുന്നത്. ലണ്ടനിൽ പ്ലാൻ ചെയ്തിരുന്ന ഷൂട്ടിങ് എന്റെ ബുദ്ധിമുട്ട് പരിഗണിച്ച് കാനഡയിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ അഭിനയിച്ചതാണെങ്കിലും അതിന്റെ എല്ലാ വേദനകളും മറക്കാൻ സഹായിച്ച ചിത്രമാണത്. ‘ടൂ കൺട്രീസ്’ ടീമിന്റെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പുണ്ടായിരുന്നു. സിനിമയിലെ ഈ പ്രശ്നം വരുന്നതു വരെ ഭയങ്കര തമാശയും മറ്റുമായി സജീവമായിരുന്നു ആ ഗ്രൂപ്പ്. ഇപ്പോൾ അതു വല്ലാതെ മിസ് ചെയ്യുന്നുണ്ട്.
‘ടൂ കൺട്രീസി’ലെ നായികയെ പോലെ ‘അഡിക്‌ഷൻ’ ഉണ്ടോ?
പാചകം ചെയ്യുമ്പോഴും മറ്റും ബിയറും വൈനുമൊക്കെ കഴിക്കുന്ന ആളാണ് ഞാൻ. അതു തുറന്നു പറയാൻ മടിയില്ല. മദ്യപിച്ചാൽ മോശം ആളാകുമെന്നു കരുതുന്നുമില്ല. നമ്മൾ എ ന്താണെന്നു മറച്ചു വച്ചുകൊണ്ട് ജീവിക്കാൻ എന്നെ കിട്ടില്ല.
ഇപ്പോൾ സങ്കടങ്ങളൊന്നും ഉള്ളിലേക്ക് എടുക്കാറില്ല. അമേരിക്കയിൽ ആത്മീയമായ ഒരു ജീവിതമാണ് പിന്തുടരുന്നത്. എല്ലാം പൊസിറ്റീവായി കാണാൻ ശ്രമിക്കും.
ഒരു കാലത്ത് കടുത്ത ഗണേശ ഭക്തയായിരുന്നു. മുറിയെ ല്ലാം ഗണേശ വിഗ്രഹങ്ങള്‍ കൊണ്ടു നിറഞ്ഞിരുന്നു. ആ സ മയത്താണ് കാൻസർ തിരിച്ചറിയുന്നത്. സഹിക്കാൻ പറ്റാത്ത വേദനകളിലൂടെ കടന്നുപോയപ്പോൾ ദൈവവിശ്വാസം തീരെ നഷ്ടമായി. ഇപ്പോൾ വീണ്ടും ദൈവത്തെ സ്നേഹിച്ചു തു ടങ്ങി. അമ്മ നേരുന്ന വഴിപാടെല്ലാം ഞാൻ നടത്തുന്നുമുണ്ട്.
‘ചത്തോളൂ, ഞാൻ ഡെഡ്ബോഡി കാണാൻ വന്നോളാം’; ഭാര്യയ്‌ക്കയച്ച സന്ദേശത്തിൽ കുടുങ്ങി ഭർത്താവ്
രണ്ടു വട്ടവും കാൻസറിനെ തോൽപ്പിച്ചു?
ഓർക്കുമ്പോൾ അത്ഭുതമാണെനിക്ക്. ഫെയ്സ്ബുക്കിലൂടെയാണ് ഇപ്പോൾ ചെയ്യുന്ന ചികിത്സയെക്കുറിച്ച് ഒരു ഡോക്ടർ പറയുന്നത്. അമേരിക്കയിൽ നടന്ന ട്രയൽ ട്രീറ്റ്മെന്റാണത്. ചിലപ്പോൾ വിജയിക്കാം, ചിലപ്പോൾ പരാജയപ്പെടാം. രണ്ടും കൽപ്പിച്ച് ആ വെല്ലുവിളി ഏറ്റെടുത്തു.
െചറുപ്പം മുഴുവനും അച്ഛന്‍റെയും അമ്മയുെടയും തണലിലായിരുന്നു. ഒറ്റ മകൾ ആയതിനാൽ അവരുടെ അമിത വാ ത്സല്യം വേറെ. സിനിമയിലെത്തിയതോെട, എന്തിനും ഏതിനും സഹായിക്കാൻ ആളുകളായി. സ്വന്തമായി ജീവിക്കാൻ അപ്പോഴൊന്നും അറിയില്ലായിരുന്നു. രണ്ടാമതും കാൻസർ വന്നപ്പോൾ ഞാൻ ചിന്തിച്ചതു മുഴുവനും ഡാഡിയെയും മമ്മിയെയും കുറിച്ചാണ്. ഞാൻ ഇല്ലെങ്കിലും അവര്‍ സന്തോഷത്തോെട ജീവിക്കണം. അമേരിക്കയിൽ ചികിത്സയ്ക്ക് പോകാൻ തീരുമാനിച്ചതിന്റെ ഒരു കാരണവും അതാണ്.
ജീവിതത്തിലേക്ക് തിരിച്ചുവരവ് ഉണ്ടാകുമോ എന്നുറപ്പില്ലാത്ത ആ അവസ്ഥയിലാണ് ജീവിതം പഠിച്ചത് എന്നതാണ് രസം. ഇടയ്ക്ക് അമ്മയും അച്ഛനും വന്ന് കുറച്ചു ദിവസം കൂടെ താമസിക്കും.
അക്കാലത്തു പാചകവും പഠിച്ചു. ഒരു ദിവസം ദാൽ ഉണ്ടാക്കി. കണക്ക് തെറ്റി ദാലിന്റെ അളവ് കൂടിപ്പോയി. അടുത്ത ഒരാഴ്ച കുത്തിയിരുന്നു ദാൽ കഴിച്ചു തീർക്കേണ്ടി വന്നു. കാര്യങ്ങൾ പക്വതയോടെ നേരിടാൻ എന്നെ പ്രാപ്തയാക്കിയത് ആ ജീവിതമാണ്. 60 വയസ്സു കൊണ്ട് ആർജിക്കുന്ന അനു ഭവങ്ങളും കരുത്തും ആ കാലത്ത് എനിക്കു കിട്ടി.
ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചു ?
രോഗം കണ്ടെത്തിയ ആദ്യ നാളുകളില്‍ ആറു മാസത്തെ ചി കിത്സ കൊണ്ട് എല്ലാം പഴയപടിയാകും എന്നായിരുന്നു ചിന്ത. രണ്ടാമതും രോഗം വന്നതോടെ തളർന്നു. ഒരുപാട് വേദനകള്‍. മംമ്ത ബോൾഡാണെന്നൊക്കെ എല്ലാവരും പറയുമായിരിക്കും. പക്ഷേ, വേദനിക്കുന്ന ഒരു മുഖവും എനിക്കുണ്ട്. അതു കാണിക്കാൻ ആഗ്രഹിക്കുന്നില്ലെന്നു മാത്രം.
ഞാൻ ഒറ്റ മകളാണ്. ചേട്ടനോ അനുജത്തിയോ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ കുറച്ചു കൂടി തളർച്ച പ്രകടിപ്പിക്കുമായിരുന്നു. വിഷമം വരുമ്പോൾ കാറെടുത്ത് ലോങ് ഡ്രൈവി ന് പോകും. യാത്രകൾ സുഹൃത്തുക്കളുമായി പോകാറില്ല. അമ്മയാണ് പിന്നെയുള്ള കമ്പനി.
അമ്മ ഗംഗയും ഒരുപാട് വേദനകൾ അതിജീവിച്ച ആളാ ണ്. ബഹ്റൈനിൽ വച്ച് അമ്മയ്ക്ക് മെനിഞ്ചൈറ്റിസിന് പ്ര തിരോധ കുത്തിവയ്പ്പ് എടുത്തിരുന്നു. നാട്ടിൽ വന്നു പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയായിരുന്നു എന്നറിയുന്നത്. അങ്ങനെ അത് അലസിപ്പോയി. ഇതു കൂടാതെ രണ്ടു തവണ കൂടി ഗര്‍ഭം അലസിയിട്ടുണ്ട്.
ഒരിക്കൽ ഗർഭപാത്രത്തിനു സമീപം ഒരു മുഴ കണ്ടെത്തി. അച്ഛനും അമ്മയും വല്ലാത്ത വിഷമത്തിലായി. എനിക്കന്ന് ഏഴു വയസ്സേയുള്ളൂ. ചെന്നൈയിലുള്ള ബന്ധുവാണ് കുംഭ കോണത്തെ വൈത്തീശ്വരൻ കോവിലിനെക്കുറിച്ച് പറഞ്ഞത്. അവിെട നാഡീജ്യോതിഷം േനാക്കിയാല്‍ ജന്മരഹസ്യങ്ങൾ അറിയാൻ കഴിയുമെന്ന് കേട്ടപ്പോൾ വിശ്വാസമുണ്ടായിരുന്നില്ല. എങ്കിലും കൈരേഖ അയച്ചുകൊടുത്തു. രണ്ടു മാസ ത്തിനുള്ളില്‍ അമ്മയെ സംബന്ധിക്കുന്ന ഒാല കണ്ടെത്തി, പ്രവചനങ്ങളെല്ലാം മൂന്നു കസെറ്റുകളിലായി റിക്കോർഡ് ചെയ്ത് അയച്ചുതന്നു.
ആദ്യ കസറ്റിൽ അമ്മയുടെ മുൻജന്മത്തെക്കുറിച്ചായിരു ന്നു. ഈ ജന്മത്തെക്കുറിച്ചു പറയുന്ന രണ്ടാമത്തെ കസെറ്റിന്റെ തുടക്കത്തിൽ തന്നെയുണ്ട് ഒരു നദിയുടെ പേരാകും അമ്മയ്ക്കെന്ന്. പിന്നെ, പറഞ്ഞിട്ടുള്ളതെല്ലാം അന്നുവരെ ജീവിച്ച ജീവിതം വിഡിയോയിൽ കാണുന്നതു പോലെ. ഗർഭം അലസുന്നതടക്കമുള്ള കാര്യങ്ങൾ അതിലുണ്ടായിരുന്നു. ആധുനിക ചികിത്സകളിലൂെട അമ്മയുടെ രോഗം മാറുമെന്നും.
കസറ്റില്‍ മക്കളെ കുറിച്ചു പറയുന്ന ഭാഗം വളരെ താൽപര്യത്തോെടയാണ് അമ്മ േകട്ടു തുടങ്ങിയത്. പക്ഷേ, ‘അമ്മയ്ക്ക് വന്ന അതേ പേരിലുള്ള രോഗം മകൾക്കും വരും’ എന്ന് കേ ട്ടതോടെ ടേപ്പ് റെക്കോർഡർ ഓഫ് ചെയ്ത് അമ്മ കരച്ചിൽ തുടങ്ങി. ബന്ധുക്കള്‍ ഒരുപാടു സാന്ത്വനിപ്പിച്ച േശഷമാണ് ബാക്കി േകട്ടത്. മകൾ സുന്ദരി ആയിരിക്കുമെന്നും പഠിച്ചു കൊ ണ്ടിരിക്കുന്ന വിഷയത്തിൽ നിന്ന് അപ്രതീക്ഷിതമായി മാറി മ റ്റൊരു മേഖലയിൽ കീർത്തി നേടുമെന്നും അതിൽ പറഞ്ഞിരുന്നു. നാട്ടിൽ അവധിക്കു വന്ന ഞാൻ കൗതുകത്തിനാണ് ‘മയൂഖ’ത്തിന്റെ ഓഡിഷനിൽ പങ്കെടുത്തതും അഭിനയിച്ചു തുടങ്ങിയതും.
(ഞങ്ങൾ ഗ്രാൻഡ് പേരന്റ്സ് ആകും എന്നും അതിൽ പറഞ്ഞിരുന്നു, കേട്ടോ... അടുത്ത് എല്ലാം കേട്ടിരുന്ന മംമ്തയുടെ അമ്മ ഗംഗ രഹസ്യം പങ്കുവയ്ക്കും മട്ടിൽ കൂട്ടിച്ചേർത്തു.)
അപ്പോൾ വിവാഹം ഉടൻ ഉണ്ടാകും?
മുറിവുണങ്ങാൻ സമയം വേണം, മനസ്സിനേറ്റ മുറിവാണെങ്കിൽ കൂടി. സുഹൃത്തുക്കൾ പറയാറുണ്ട്, ‘നല്ലൊരാൾ വരുമ്പോൾ നീ എല്ലാം മറക്കും’ എന്നൊക്കെ. എനിക്കങ്ങനെ തോന്നുന്നില്ല. ഒരാളെ മറക്കാനുള്ള ടൂൾ ആണോ മറ്റൊരാൾ? എല്ലാം സമയം എടുത്തുതന്നെ മറക്കണം. ഇനിയൊരു വിവാഹം ജീവിതത്തിൽ ഉണ്ടാകില്ലെന്ന് ഞാൻ പറയില്ല. അച്ഛനും അമ്മയ്ക്കും മുത്തശ്ശനും മുത്തശ്ശിയും ആകാന്‍ വലിയ ആഗ്രഹമുണ്ട്. ഒരു കുട്ടി വേണമെന്ന് എനിക്കും.
അടുത്ത വിവാഹം കുറച്ചു കൂടി ശ്രദ്ധയോടെ ആകും. പ്രണയവിവാഹം ആകണമെന്നു നിർബന്ധമൊന്നുമില്ല. അമ്മ യും അച്ഛനും ഒരാളെ ചൂണ്ടിക്കാട്ടി കല്യാണം കഴിച്ചോ എന്നു പറഞ്ഞാലും സമ്മതിക്കും. അവർ അന്വേഷിക്കുന്നുമുണ്ട്. അമേരിക്കയിൽ പോകുമ്പോൾ ഒരുപാട് പേർ പ്രൊപ്പോ സ് ചെയ്യുന്നൊക്കെയുണ്ട്. പക്ഷേ, എനിക്കെന്തോ താൽപര്യമില്ല. കണ്ണൂരിലെ ആ നാട്ടുമ്പുറത്തുകാരി ഇപ്പോഴും ഉള്ളിലുള്ളതു െകാണ്ടാകാം.
അമേരിക്കൻ ജീവിതം അവസാനിപ്പിക്കാറായി?
‘ടൂ കൺട്രീസി’ലായുള്ള ജീവിതം അവസാനിപ്പിക്കാൻ സമ യമായി. കൊച്ചി തേവരയിൽ ഫ്ലാറ്റ് വാങ്ങി. സ്വന്തമായി മ റ്റൊരു വീടും തയാറായി വരുന്നു. അമേരിക്ക പൂർണമായി ഉപക്ഷേിക്കാൻ കഴിയില്ല. ചികിത്സയുടെ ഭാഗമായി മാത്രം യാത്ര ചെയ്താൽ മതിയല്ലോ. ഓണത്തിന് ഹൊറർ ചിത്രം ‘നീലി’ റിലീസാകും. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘ജോണി ജോണി യെസ് അപ്പാ’യില്‍ ഇപ്പോൾ അഭിനയിക്കുന്നു. തമിഴിൽ പ്രഭുദേവയുടെ നായികയാകുന്ന ചിത്രവും ചെയ്യുന്നു.
ഇടവേളയ്ക്കു ശേഷം സിനിമയുടെ തിരക്കുകളിൽ മുഴുകുന്നത് നന്നായി ആസ്വദിക്കുന്നുണ്ട്. ഒരു ജന്മത്തിലേക്കുള്ള വേദനകൾ അനുഭവിച്ചു തീർത്തു. ഇനിയുള്ള ജീവിതം സന്തോഷത്തിന്റേതാകും. അങ്ങനെ കരുതാനാണ് എനിക്കിഷ്ടം.
എല്ലാവര്‍ക്കുമുണ്ട്, നമ്മളറിയാത്ത ഒരു മുഖം
‘അവനും’ ‘അവളും’ അവരോെടാപ്പം നില്‍ക്കുന്നവരും എ ല്ലാം നമുക്കു േവണ്ടപ്പെട്ടവരാണ്. ആരെങ്കിലും കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ പ്രശ്നങ്ങൾ ഇത്ര വഷളാകുമായിരുന്നില്ല എന്നെനിക്കു തോന്നുന്നു.
സിനിമയില്‍ ഒരാള്‍ എന്നോടു ശത്രുതയോെട െപരു മാറിയാല്‍ തീര്‍ച്ചയായും ഞാൻ ഫോണിൽ വിളിച്ചു സംസാരിക്കും. വ്യക്തിപരമായ പ്രശ്നങ്ങൾ കരിയറുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് ആവശ്യപ്പെടും. പ്രശ്നം അവിടെ തീരുമെന്ന് ഉറപ്പാണ്. അത്രമാത്രം സൗഹൃദം ഉള്ളവരായിരുന്നു ഞങ്ങളൊക്കെ.
എന്റെ സുഹൃത്തിനു നേരിട്ട അവസ്ഥ ചിന്തിക്കാവുന്നതിനും അപ്പുറമാണ്. അവൾ അനുഭവിച്ച യാതനകൾ മനസ്സിലാകും. എനിക്ക് അത്തരമൊരു അവസ്ഥ നേരിട്ടാ ൽ എന്റെ മാതാപിതാക്കൾ എങ്ങനെ നേരിടും എന്നൊക്കെ ഞാൻ ചിന്തിക്കാറുണ്ട്. അവൾ അതു നേരിട്ടതിനു ശേഷവും കരുത്തോടെ നിന്നതിൽ അഭിമാനം തോന്നി.
കുറ്റക്കാര്‍ക്കു പരമാവധി ശിക്ഷ നൽകണം. ഇനിയൊ രാൾ കൂടി ഇത്തരം അതിക്രമത്തിന് മുതിരരുത്. കുറ്റം തെളിയിക്കപ്പെടുന്നതിനു മുൻപ് ഈ വിഷയത്തിൽ മറ്റെന്തെങ്കിലും അഭിപ്രായം പറയാൻ ഞാൻ ആളല്ല. ഇരയും കുറ്റാരോപിതനും ഒക്കെ എന്റെ അടുത്ത സുഹൃത്തുക്ക ളാണെങ്കിലും അവരുടെ ഒരു മുഖം മാത്രമേ ഞാൻ കണ്ടിട്ടുണ്ടാകൂ. എല്ലാ മനുഷ്യർക്കും നമ്മളറിയാത്ത ഒരു മുഖം കൂടി കാണും.
അന്നവിടെ പരന്ന പല കഥകളും കേട്ട് ഞാൻ കരഞ്ഞിട്ടുണ്ട്; മനസ്സു തുറന്ന് അനുശ്രീ (വിഡിയോ)