Friday 11 March 2022 11:52 AM IST

‘കസവുമുണ്ടുമുടുത്ത് പ്രണവ് വന്നപ്പോൾ ശരിക്കും ലാലേട്ടൻ വന്ന ഫീലായിരുന്നു’

V R Jyothish

Chief Sub Editor

vineeth-sreenivasan-pranav

വിനീത് ശ്രീനിവാസന് കഷ്ടിച്ച് രണ്ടു വയസ്സുള്ളപ്പോഴാണ് സംഭവം. സിനിമയുെട ഈറ്റില്ലം അന്നു ചെെെന്നയായിരുന്നെങ്കിലും ശ്രീനിവാസനും കുടുംബവും കണ്ണൂരിലെ വാടകവീട്ടിലായിരുന്നു താമസം. വിനീത് അന്നു നല്ല കുസൃതിക്കാരനാണ്. കരച്ചിലാണ് പ്രധാന ആയുധം.

വല്ലപ്പോഴും വീട്ടിൽ വന്നുപോകുന്ന ശ്രീനിവാസൻ ഇതൊന്നും അറിയുന്നില്ലെങ്കിലും വിമലടീച്ചർ നന്നായി ബുദ്ധിമുട്ടി. വിനീതിനെ മര്യാദരാമനാക്കാൻ ടീച്ചർ പലവഴികളും ആലോചിച്ചു. ആദ്യശ്രമങ്ങൾ പരാജയപ്പെട്ടു.

അവസാനം കണ്ടെത്തിയ ഉപായത്തിൽ പക്ഷേ, വിനീത് വീണു. ആകാശവാണിയായിരുന്നു വിനീതിനെ ആ ദ്യം കീഴടക്കിയത്. പ്രത്യേകിച്ചും ചലച്ചിത്രഗാനങ്ങൾ. പാട്ടു കേട്ടാൽ ആളു നിശബ്ദനാകും. പിന്നീട് മറ്റൊന്നിലും ശ്രദ്ധയില്ല. ചിലപ്പോൾ കൂടെപ്പാടാൻ ശ്രമിക്കും. താളം പിടിക്കും.

അങ്ങനെ പാട്ടുകെണിയിൽ വിനീത് വീണെങ്കിലും അടുത്ത പ്രശ്നം തലപൊക്കി. ആകാശവാണിയിൽ എപ്പോഴും പാട്ടുകളില്ല, ആ സമയത്ത് എന്തുെചയ്യും.?

പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കിയ ശ്രീനിവാസൻ പാനസോണിക്കിന്റെ ടേപ് റിക്കോർഡറും കുറേ കസെറ്റുകളും ചെെെന്നയില്‍ നിന്നു കൊണ്ടുവന്നു. ടേപ് റിക്കോർഡർ സ്വീകരണമുറിയിലെ സ്റ്റാൻഡിൽ ഉറപ്പിച്ചുവച്ചു. കസെറ്റിട്ടു പാട്ടു വച്ചു കൊടുത്താൽ പിന്നെ, വി നീതിന് മറ്റൊരു ശ്രദ്ധയുമില്ല. നിലത്ത് ചമ്രം പടിഞ്ഞിരുന്ന് സിനിമ കാണുന്നതുപോലെ ടേപ് റിക്കോർഡറിൽ ത ന്നെ നോക്കിയിരിക്കും.

ഒരിക്കൽ വീട്ടുകാർ കാണുന്ന മറ്റൊരു കാഴ്ച, കസെറ്റിന്റെ ടേപ് പുറത്തേക്കു വലിച്ചെടുത്ത് കണ്ണിനോടു ചേ ർത്ത് പാട്ടുകാണാൻ ശ്രമിക്കുന്ന വിനീതിനെയാണ്.

‘ഹൃദയം’ എന്ന സിനിമയിൽ കസെറ്റുവള്ളികൾ കൊണ്ട് ഗൃഹാതുരമായ ഒരു രംഗമൊരുക്കുമ്പോൾ വിനീത് ഒാര്‍ത്തിരുന്നില്ല, രണ്ടാം വയസ്സിെല തന്റെ ‘വീരസാഹസങ്ങൾ.’

‘ഹൃദയം’, എങ്ങനെ കിട്ടി ഇത്രയും മനോഹരമായ പേര്?

ചെറിയ ചില വാക്കുകൾക്ക് വലിയ അർഥം പകർന്നുതരാൻ കഴിയും. അങ്ങനെയൊരു പേര് അന്വേഷിച്ചാണ് ‘ഹൃദയ’ത്തിൽ എത്തിയത്. പ്രിയൻ അങ്കിളിന്റെ (പ്രിയദർശൻ) ചില സിനിമാപേരുകൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്. കിലുക്കം, ചിത്രം, വന്ദനം... ഒരു വാക്കു മതി, സിനിമയുടെ സത്ത മനസ്സിലാക്കാൻ. ‘കിലുക്കം’ എന്ന പേരിൽ തന്നെ ആ സിനിമ മുഴുവനുമുണ്ട്. പിന്നെ, ചില ക്യാംപസുകളിൽ എവിടെ നോക്കിയാലും വരച്ചു വച്ചിരിക്കുന്നത് ഹൃദയചിത്രങ്ങളാണ്. ഒരു പ്രണയകഥ പറയുമ്പോൾ ഈ പേര് എന്തുകൊണ്ടും നല്ലതാണെന്നു തോന്നി.

പ്രണയം വളരെ തീവ്രമായി കൈകാര്യം ചെയ്ത ആളാണ് ശ്രീനിവാസൻ. വിനീതും പ്രണയം നന്നായി പറയുന്നുണ്ട്. അച്ഛന്റെ സ്വാധീനമുണ്ടോ ഈ വിഷയത്തിൽ?

അച്ഛന്‍ പ്രണയിച്ചു വിവാഹം കഴിച്ച ആളാണ്. ഞാ നും അങ്ങനെ തന്നെയാണ്. അതാണ് ഞങ്ങൾ തമ്മിലുള്ള സാമ്യം. സിനിമയിൽ ഞങ്ങളുടെ സമീപനങ്ങൾ വ്യത്യസ്തമെന്നാണ് എനിക്കു തോന്നുന്നത്.

അച്ഛന്റെ‍ സിനിമകളിൽ പ്രണയം പറയാതെ പറയുകയാണ്. ഒരു വാക്ക്, ഒരു നോട്ടം ഇത്രയൊക്കെ മതി അച്ഛന് പ്രണയം പറയാൻ. ഞാൻ അങ്ങനെയല്ല. എ നിക്കു പ്രണയം ആഘോഷമാണ്. പാട്ടും ഡാൻസും അലറിവിളിക്കലും നിറങ്ങളും... അങ്ങനെ ഞാൻ പ്രണയത്തെ ഉത്സവമാക്കുന്ന ആളാണ്.

‘അച്ഛനിലെ എഴുത്തുകാരനെയാണ് ഇഷ്ടം’ എന്നു പ റഞ്ഞിട്ടുണ്ട്. മകൻ എഴുതാനിരിക്കുമ്പോഴുള്ള മാനസികാവസ്ഥ എന്താണ്?

ശരിക്കും പറഞ്ഞാൽ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി എഴുത്താണ്. എഴുത്തിന് ആവശ്യം അറിവു മാത്രമല്ല നിരീക്ഷണവുമാണ് എന്ന് എനിക്കു തോന്നിയിട്ടുണ്ട്. കാരണം ഒരു വാക്കിൽ നിന്ന് ഒരാളിന്റെ സ്വഭാവം പിടിച്ചെടുക്കാം. ഒരു ഉദാഹരണം പറയാം. ‘ഇരകൾ’ എന്ന സിനിമയിൽ തിലകൻ േചട്ടന്റെ വീട്ടിലേക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥൻ വരുന്നുണ്ട്. വീട്ടിൽ ആരെങ്കിലും വന്നാൽ ‘ഇരിക്കൂ’ എന്നാണു നമ്മൾ പറയുന്നത്. എന്നാൽ തിലകൻ ചേട്ടന്റെ കഥാപാത്രം പറയുന്നത് ‘ഇരിക്കാം’ എന്നാണ്. വേണമെങ്കിൽ ഇരിക്കാം എന്നർഥം.

ആ കഥാപാത്രത്തിന്റെ ഉള്ളിലുള്ള അഹങ്കാരം ആ ഒറ്റ വാക്കിലൂടെ പുറത്തുവന്നു. അതാണ് എഴുത്തിെന്‍റ ശക്തി.

‘ചിത്രം’ എന്ന പ്രിയദർശൻ സിനിമയിൽ മോഹൻലാൽ ഫൊട്ടോഗ്രഫറാണ്. ‘ഹൃദയ’ത്തിൽ പ്രണവിനെ ഫൊട്ടോഗ്രഫറാക്കിയത് മനഃപൂർവമാണോ?

പലരും പറയുന്നുണ്ട് പ്രണവ് ഫോട്ടോ എടുക്കുന്ന സീൻ കാണുമ്പോഴൊക്കെ ലാലേട്ടനെ ഓർമ വന്നു എന്ന്. ഷൂട്ടിങ്ങിനിടയിൽ ഞങ്ങൾക്കും അതു തോന്നിയിരുന്നു. ഫൊട്ടോഗ്രഫറാണു പ്രധാന കഥാപാത്രമെന്നതു കൊണ്ട് എനിക്കും ആദ്യമേ തോന്നിയിരുന്നു, ഒരു കുട്ടിലാലേട്ടനെ ചിലപ്പോൾ ഈ സിനിമയിലൂടെ കാണാൻ കഴിയുമെന്ന്. പല സീനുകളിലും ലാലേട്ടനാണോ മുന്നിൽ നിൽക്കുന്നതെന്നു തോന്നിയിട്ടുണ്ട്. പ്രത്യേകിച്ചും പച്ച ഷർട്ടും കസവുമുണ്ടുമുടുത്ത് വരുന്ന സീനിലേക്ക് പ്രണവ് വന്നപ്പോൾ ശരിക്കും ലാേലട്ടൻ വന്ന ഫീലായിരുന്നു.

എന്റെ അടുത്ത സുഹൃത്തിന്റെ സ്വാധീനമാണ് ആ ക ഥാപാത്രത്തെ ഫൊട്ടോഗ്രഫറാക്കിയത്. ‍‍ഡാനി എന്നാണ് അവന്റെ പേര്. ചെന്നൈയിൽ ഞങ്ങൾ ഒരുമിച്ചാണു പഠിച്ചത്. ഐടി കമ്പനിയിൽ ലക്ഷങ്ങൾ പ്രതിഫലമുള്ള ആളായിരുന്നു. അതുപേക്ഷിച്ച് അവൻ ഫൊട്ടോഗ്രഫറായി. ഡാനിയാണ് ‘ഇന്റിമേറ്റ് വെഡ്ഡിങ്ങി’നെക്കുറിച്ച് എന്നോടു പറയുന്നത്. ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് സ്വകാര്യമായി നടത്തുന്ന ചടങ്ങാണ് ഇന്റിമേറ്റ് വെഡിങ്. ഇന്ത്യയിൽ ഉടനീളം അതു നടക്കുന്നുണ്ട്. ഡാനിക്ക് അങ്ങനെയുള്ള വിവാഹങ്ങൾ ഷൂട്ട് ചെയ്യാൻ ഇഷ്ടവുമാണ്. യഥാർഥത്തിൽ ഡാനിയിൽ നിന്നാണ് ഈ സിനിമയുടെ രണ്ടാംപകുതി എനിക്കു കിട്ടുന്നത്.

മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന സിനിമ മനസ്സിലുണ്ടെന്ന് ഒരിക്കൽ പറഞ്ഞു. എന്തായി ആ പ്രോജക്ട്?

എന്റെ ആഗ്രഹം പറഞ്ഞതാണ്. അതിനുവേണ്ടി ചില കഥകളൊക്കെ ആലോചിച്ചിരുന്നു എന്നതു സത്യം. ഒരു സിനിമയ്ക്കുവേണ്ട കാര്യങ്ങളൊന്നും ആയിട്ടില്ല. അങ്ങനെയൊരു സ്വപ്നം മനസ്സിലുണ്ട്. സ്വപ്നം കാണാ‍ൻ ടാക്സ് കൊടുക്കേണ്ടല്ലോ?

ശ്രീനിവാസൻ സിനിമകളിൽ കാണുന്ന ചില സാമൂഹികവിമർശനങ്ങൾ വിനീതിന്റെ സിനിമകളിലുമുണ്ട്?

അത് ബോധപൂർവം കൊണ്ടുവരുന്നതല്ല, വന്നുപോകുന്നതാണ്. ഞങ്ങൾ ചെന്നൈയിൽ പഠിക്കുന്ന സമയത്ത് ക ണ്ട ഒരു പ്രത്യേകതയാണ്. ഉച്ചത്തിൽ ഇംഗ്ലിഷ് സംസാരിക്കുന്നവരെ പല മലയാളികൾക്കും പേടിയാണ്. എനിക്കും പേടിയാണ്. അതെന്തുകൊണ്ടെന്ന് എനിക്ക് അറിഞ്ഞുകൂടാ. ഈസ്റ്റ് ഇന്ത്യാ കമ്പനി കേരളത്തിൽ വന്ന് നമ്മളെ ഭരിക്കാൻ കാരണം മലയാളികൾക്ക് ഇംഗ്ലിഷിനോടുള്ള പേടി കൊണ്ടാണെന്ന് തോന്നിയിട്ടുണ്ട്. ആയുധബലം കൊണ്ടോ ആൾബലം കൊണ്ടോ ഒന്നുമല്ല ബ്രിട്ടീഷുകാർ നമ്മളെ ഭരിച്ചത്. നമുക്ക് ഇംഗ്ലിഷിനെ പേടിയായിരുന്നതുകൊണ്ടാണ്.

കലാലയ ഓർമകൾ പല സിനിമകളിലും ആവർത്തിക്കുന്നുണ്ട്. അതെന്തുകൊണ്ടാണ്?

എന്തുകൊണ്ടെന്ന് എനിക്കും അറിഞ്ഞുകൂടാ. പഠിച്ച സ്കൂളിലോ കോളജിലോ ചെന്നാൽ എനിക്ക് വലിയ സങ്കടമാണ്. പ്രത്യേകിച്ചും എന്നെ പഠിപ്പിച്ച അധ്യാപകരെ കണ്ടാൽ പിന്നെയും സങ്കടമാകും. പുതിയ കുട്ടികൾ വരുന്നു, അവർ പഠിച്ച് ഇറങ്ങിപ്പോകുന്നു. വീണ്ടും പുതിയ കുട്ടികൾ വരുന്നു. അധ്യാപകർ മാത്രം എങ്ങും പോകുന്നില്ല. അവർ അവിടെത്തന്നെ കാണും. സ്കൂളിൽ നിന്ന് ഏറ്റവും അവസാനം വീട്ടിലേക്കു പോകുന്ന കുട്ടികളുടെ മനസ്സാണ് എനിക്ക് അ ധ്യാപകരെക്കുറിച്ച് ഓർക്കുമ്പോൾ.

ഇംഗ്ലിഷിനെക്കുറിച്ചു പറഞ്ഞപ്പോഴാണ് ഭാര്യയെ മലയാളം പഠിപ്പിച്ചത് വിനീതാണെന്നു കേട്ടിട്ടുണ്ട്?

അതേ. ദിവ്യയും ഞാനും ഒരേ ക്യാംപസിലാണു പഠിച്ചത്. ക്യാംപസ് പ്രണയമാണ് വിവാഹത്തിൽ എത്തിയത്. ഞാ ൻ പരിചയപ്പെടുമ്പോൾ ദിവ്യയ്ക്ക് മലയാളം അറിയില്ല. എന്നെ പരിചയപ്പെട്ട് നാലാം മാസം മുതൽ ദിവ്യ മലയാളം സംസാരിച്ചുതുടങ്ങി. എന്നു മാത്രമല്ല ‘ജേക്കബിന്റെ സ്വർഗരാജ്യ’ത്തിൽ ഡബ്ബ് ചെയ്തു. ‘ഹൃദയ’ത്തിൽ ഒരു പാട്ടുപാടി. ഒരു കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തു. അതാണ് മലയാളത്തിന്റെ പവർ. സ്വന്തം ഭാഷയ്ക്കു വേണ്ടി നമ്മൾ ഇത്രയെങ്കിലും ചെയ്യണ്ടേ? ലോക്ഡൗൺ സമയത്ത് ചെന്നൈയിലെ വീട്ടിൽ വച്ചാണ് ബാക്ഗ്രൗണ്ട് സ്കോർ ചെയ്തത്.

സംഗീതസംവിധായകന്‍ ഹിഷാമിന് ദിവ്യയുടെ സൗണ്ട് അറിയാം. അതു ചേരും എന്നു തോന്നിയപ്പോഴാണ് ഹിഷാം ആ പാട്ട് ദിവ്യയെക്കൊണ്ടു പാടിച്ചത്. ചെന്നൈ ബസന്ത് നഗറിലെ ഫ്ലാറ്റിലാണ് ഞാനും ദിവ്യയും മക്കളും താമസിക്കുന്നത്. ദിവ്യയ്ക്ക് സിനിമയോടു താൽപര്യമുള്ളതു കൊണ്ട് പല ജോലികളും ഒരുമിച്ചു ചെയ്യാൻ കഴിയും. രണ്ടു മക്കളാണ്. മൂത്തമകൻ വിഹാന് നാലര വയസ്സായി. ഇളയവൾ ഷനായക്ക് രണ്ടു വയസ്സ്. സൂര്യന്റെ ആദ്യകിരണം എന്നാണ് രണ്ടുമക്കളുടെയും പേരിന്റെ അർഥം.

പല സിനിമയിലും ഭക്ഷണം കഥാപാത്രത്തെപ്പോലെ കടന്നു വരുന്നുണ്ടല്ലോ?

ഫൂഡിനോട് വലിയ താൽപര്യമാണ്. നല്ല ഫൂഡ് കിട്ടുന്ന സ്ഥലങ്ങൾ തേടിപ്പിടിച്ച് പോയി കഴിക്കും. അതൊക്കെ ചില സിനിമകളിൽ വരാറുമുണ്ട്. എനിക്ക് ഏറ്റവും ഇ ഷ്ടം തലശ്ശേരി ബിരിയാണിയും ആംഗൂർ ബിരിയാണിയുമാണ്. ആഹാരം കഴിക്കാൻ മാത്രമല്ല പാചകം ചെയ്യാനും ഇഷ്ടമാണ്. തലശ്ശേരി ബിരിയാണി ഞാൻ നന്നായി ഉണ്ടാക്കും. ബിരിയാണി മാത്രമല്ല എല്ലാ നോൺവെജും നന്നായി ഉണ്ടാക്കും. ദിവ്യ വെജിറ്റേറിയനാണ്. അതുകൊണ്ട് അവൾക്കു വേണ്ടി സ്പെഷൽ വെജ് ബിരിയാണിയും ഉണ്ടാക്കും. നോൺവെജ് കൂടുതലും ഞാൻ തന്നെയാണു കഴിക്കുന്നത്. എന്റെ കൈപ്പുണ്യം അറിയാവുന്ന ചില സുഹൃത്തുക്കളൊക്കെ കഴിക്കാനും വരും. കഴിഞ്ഞ ദിവസം ഞങ്ങൾക്ക് രണ്ടു സ്പെഷൽ ഗസ്റ്റുകൾ ഉണ്ടായിരുന്നു. സുചിത്ര ആന്റിയും പ്രണവും. ബിരിയാണി കഴിച്ചിട്ടാണു രണ്ടുപേരും പോയത്.

യാത്രകൾ?

സ്വപ്നം പോലെ മനോഹരമാണ് യാത്രകള്‍. ഓരോ നാടിനും അതിന്റേതായ ഭംഗിയുണ്ട്. അതു സ്വദേശത്താണെങ്കിലും വിദേശത്താണെങ്കിലും. യൂറോപ്യൻ രാജ്യങ്ങൾ മ നോഹരമാണ്. അതുപോലെയാണ് എനിക്ക് തലശ്ശേരിയും. അവിെട എന്റെ ഇളയമ്മ താമസിക്കുന്നുണ്ട്, പാനൂരിന് അടുത്തുള്ള ചെമ്പാട്. അവിടെയിരുന്നാൽ മുന്നിൽ മനയത്ത് വയലാണ്. വെറുതെ അങ്ങോട്ടു നോക്കിയിരുന്നാൽ തന്നെ മനസ്സിന് നല്ല സമാധാനം കിട്ടും. ഏലഗിരി, ആംഗൂർ, ഊട്ടി, പാലക്കാട് ഒക്കെ ഏറെ ഇഷ്ടപ്പെട്ട സ്ഥലങ്ങളാണ്. ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ മരത്തണലിൽ ഇരുന്ന് ഉറങ്ങുന്ന സിനിമാനടന്മാരെ പാലക്കാടും ഒറ്റപ്പാലത്തുമൊക്ക കാണാം. മറ്റെങ്ങും കാണാൻ കഴിയില്ല.

‘ഹൃദയം’ സിനിമയിൽ വിജയരാഘവൻ അവതരിപ്പിച്ച നീല കണ്ഠൻ എന്ന കഥാപാത്രം മകനോടു ചോദിക്കുന്നുണ്ട്. ‘നിനക്ക് നാണക്കേടാവില്ലെങ്കിൽ അച്ഛൻ നിന്നെയൊന്നു കെട്ടിപ്പിടിച്ചോട്ടെ’യെന്ന്’? വികാരതീവ്രമാണ് ആ ചോദ്യം.

അച്ഛനെ ഒന്നു കെട്ടിപ്പിടിക്കുക അപൂർവമായി മാത്രം സം‌ഭവിക്കുന്നതാണെന്നു സുഹൃത്തുക്കൾ പറയാറുണ്ട്. എന്നെ സംബന്ധിച്ചാണെങ്കിൽ അച്ഛൻ എന്നെ കെട്ടിപ്പിടിച്ചിട്ടുള്ള സന്ദർഭങ്ങളൊക്കെ ഞാൻ ഓർത്തുവയ്ക്കാറുണ്ട്. അമ്മയാണല്ലോ അച്ഛനിലേക്കുള്ള പാലം. പറയാെത പറഞ്ഞും അമ്മ വഴി പറഞ്ഞുമൊക്കെയാണ് അച്ഛനിലേക്ക് എത്തുന്നത്.

വീട്ടിൽ ഒന്നും അങ്ങനെ പുറമേ പ്രകടിപ്പിക്കുന്ന ആളല്ല അച്ഛൻ. എല്ലാം ഉള്ളിലൊതുക്കുന്ന പ്രകൃതം. പക്ഷേ, ചില ദിവസങ്ങളിൽ അച്ഛൻ എന്നെ വിളിച്ച് പാട്ടു പാടാൻ പറയും. അച്ഛന് പാട്ട് വലിയ ഇഷ്ടമാണ്. പാട്ടു പാടിക്കഴിഞ്ഞാൽ അച്ഛൻ കെട്ടിപ്പിടിക്കും. അച്ഛന്റെ കെട്ടിപ്പിടുത്തം കിട്ടാൻ വേണ്ടി പാട്ടുപാടാൻ ഞാൻ എപ്പോഴും തയാറായി നിൽക്കും. പിന്നീട് അച്ഛനെ കെട്ടിപ്പിടിച്ച സന്ദർഭം ആദ്യത്തെ സിനിമ റിലീസായ ദിവസമാണ്. ‘മലർവാടി ആർട്സ് ക്ലബ്’ സിനിമ എങ്ങനെയാകും എന്ന ആശങ്കയിലായിരുന്നു ഞാൻ. അന്ന് അച്ഛൻ വീട്ടിലുണ്ട്. ‘എങ്ങനെയുണ്ട് സിനിമ’ എന്ന് അച്ഛൻ എന്നോടു ചോദിച്ചു. എന്റെ കണ്ണു നിറഞ്ഞു. എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. ഞാൻ അച്ഛനെ കെട്ടിപ്പിടിച്ചു. അതൊക്കെ ഓർക്കുമ്പോൾ പോലും ആത്മധൈര്യം കിട്ടും.

‘സന്ദേശം’ ഏറെ സ്വാധീനിച്ച സിനിമയാണെന്നു പറഞ്ഞിട്ടുണ്ട്. പൊളിറ്റിക്കൽ സറ്റയർ ചെയ്യാൻ സാധ്യതയുണ്ടോ?

‘സന്ദേശം’ പോലെ ഒരു സിനിമ എഴുതാൻ എനിക്കു കഴിയില്ല. അതു വേറൊരു റേഞ്ചിൽ നിൽക്കുന്ന സിനിമയാണ്. നല്ല തമാശ ആസ്വദിക്കാനുള്ള മനസ്സ് മലയാളിക്ക് ഇപ്പോഴുമുണ്ടെന്നു തന്നെയാണ് കരുതുന്നത്. ചില സിനിമകൾ കണ്ട് എന്നെ ചില രാഷ്ട്രീയനേതാക്കളൊക്കെ വിളിക്കും. ആ സീൻ ഞങ്ങൾക്കിട്ട് കൊട്ടിയതാണെന്നു മനസ്സിലായി, സാരമില്ല അതൊക്കെ ഞങ്ങൾ തമാശകളായി മാത്രമേ കാണുന്നുള്ളൂ എന്നൊക്കെ പറയും.

ട്രോളുകൾ എല്ലാ പാർട്ടിക്കാരും ആസ്വദിക്കുന്നുണ്ട്. ഇ തൊക്കെ കാണുമ്പോൾ വിശ്വാസങ്ങളെ വ്രണപ്പെടുത്താത്ത പൊളിറ്റിക്കൽ സറ്റയർ ആൾക്കാർ സ്വീകരിക്കും എന്നാണു തോന്നുന്നത്.

‘തൊട്ടതെല്ലാം പൊന്നാക്കുന്ന മാന്ത്രികനാ’ണ് വിനീത് ശ്രീനിവാസൻ. എന്താണ് ഇതിന്റെ രഹസ്യം?

അയ്യോ? അത്രയ്ക്കൊന്നും വേണ്ട. അങ്ങനെയുള്ള രഹസ്യങ്ങളുമില്ല. നമ്മൾ ഒരു ജോലി ചെയ്യുമ്പോൾ അത് ആ ത്മാർഥമായി ചെയ്യുന്നു. പിന്നെ, ചുറ്റുമുള്ള മനുഷ്യരെ സ്നേഹിക്കുന്നു. ഒറ്റയ്ക്കൊറ്റയ്ക്ക് എടുത്താൽ മനുഷ്യർ എത്ര സുന്ദരമായ സങ്കൽപമാണ്. നമുക്കു ചുറ്റും വെറുതെ നോക്കിയാൽ മതി. ഇത്രയും കഴിവുകളുള്ള വേറെ ഏതു ജീവിയുണ്ട് ദൈവസൃഷ്ടിയിൽ.

വി. ആർ. ജ്യോതിഷ്

ഫോട്ടോ: ബിജിത് ധർമ്മടം