Saturday 21 April 2018 11:50 AM IST : By സ്വന്തം ലേഖകൻ

'എല്ലാവര്‍ക്കും ആകാശത്തിലെ മാലാഖയായിരുന്നു, എനിക്ക് ഭൂമിയിലെ റാണിയും'; സുന്ദര ദാമ്പത്യത്തിന്റെ 11 വര്‍ഷം

ash

താരദമ്പതിമാരായ ഐശ്വര്യറായിയും അഭിഷേകും ഗോസിപ്പുകളെ എല്ലാം കാറ്റില്‍ പറത്തി എന്നും ബോളിവുഡിലെ മാതൃകാ ദമ്പതികളായി തിളങ്ങുകയാണ്. ഇരുവരും വിവാഹമോചനത്തിനൊരുങ്ങുകയാണെന്ന് അടുത്ത് പോലും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത്തരം ഗോസിപ്പുകളെയെല്ലാം തള്ളിക്കളഞ്ഞു കൊണ്ടാണ് അഭിഷേക് തന്റെ പ്രണയിനിക്ക് വിവാഹ വാര്‍ഷിക സമ്മാനം നല്‍കിയിരിക്കുന്നത്. മനോഹരമായ ഒരു പെയിന്റിങ് ആണ് 11ാം വിവാഹ വാര്‍ഷികമായ ഇന്നലെ അഭിഷേക് പങ്കുവച്ചത്.

പല അഭിമുഖങ്ങളിലും അഭിഷേക് തങ്ങളുടെ പ്രണയത്തെക്കുറിച്ച് വാചാലനാകാറുണ്ട്. പരസ്പരം പ്രശംസിക്കാനും വിമര്‍ശിക്കാനും മടിക്കാത്തതാണ് തങ്ങളുടെ ജീവിത വിജയമെന്ന് അഭിഷേക്  ഒരു അഭിമുഖത്തില്‍ പറഞ്ഞു. ‘നിങ്ങള്‍ എല്ലാവരും ഐശ്വര്യ റായി എന്ന നടിയെക്കുറിച്ച് നേരത്തേ കേട്ടിട്ടുണ്ട്. ഞാനും അതെ. അന്ന് ഞാന്‍ നടന്‍ പോലും ആയിട്ടില്ല. എല്ലാവര്‍ക്കും അവള്‍ ആകാശത്തിലെ മാലാഖയായിരുന്നു. പക്ഷേ പരസ്പരം അടുത്തറിഞ്ഞപ്പോള്‍ എനിക്ക് ഭൂമിയിലെ റാണിയായി. വിനയം, കുടുംബബന്ധങ്ങളോട് പുലര്‍ത്തുന്ന ആദരവ്, വിശ്വാസം അതെല്ലാം എന്നെ അവളിലേക്ക് അടുപ്പിച്ചു.’ അഭിഷേക് പറയുന്നു.

ബോളിവുഡില്‍  അഭിഷേകിനേക്കാള്‍ വിജയം കൊയ്തിട്ടുള്ളയാളാണ് ഐശ്വര്യ. മാത്രമല്ല ഹോളിവുഡിലും എന്തിന് അന്യഭാഷാ ചിത്രങ്ങളിലുമെല്ലാം ഇന്ന് നിറയെ ഓഫറുകളാണ് ഐശ്യര്യയ്ക്ക്. ഇതെക്കുറിച്ച് അഭിഷേകിന്റെ മറുപടി ഇങ്ങനെ ‘ഒരു ഭര്‍ത്താവ് ഭാര്യയെ നിയന്ത്രിക്കുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ പിടിച്ചു വയ്ക്കുന്നുണ്ടെങ്കില്‍ അതില്‍ രണ്ട് കാരണങ്ങളുണ്ട്. ഒന്ന് അയാള്‍ക്ക് അസൂയയാണ്. മറ്റൊന്ന് അയാള്‍ക്ക് തന്നില്‍ പോലും വിശ്വാസമില്ലാത്തതാണ്’.

‘എനിക്ക് ഐശ്വര്യയോട് എന്തും പറയാം. നല്ലതാണെങ്കിലും മോശമാണെങ്കിലും. കാരണം എന്റെ അഭിപ്രായത്തില്‍ ദാമ്പത്യം സൗഹൃദമാണ്. അല്ലാതെ പരസ്പരമുള്ള ഭരണമല്ല. ഇന്നും ഓരോ ദിവസവും ഞങ്ങള്‍ക്ക് പുതിയ അധ്യായമാണ്. രാവിലെ ഉറക്കം കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ തൊട്ട് അരികെ കിടക്കുന്നത് കാണാന്‍ ഇന്നും കൗതുകമാണ്. ഒരു കാപ്പിയ്ക്ക് വേണ്ടി പരസ്പരം കാലുപിടിക്കുകയും തല്ലുകൂടുകയും ചെയ്യുന്നത് രസമാണ്.’ അഭിഷേക് പറഞ്ഞു. ന്യൂയോര്‍ക്കിലെ ഒരു ഹോട്ടല്‍ ബാല്‍ക്കണിയില്‍ വച്ചായിരുന്നു ഐശ്വര്യയോട് അഭിഷേക് വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന സത്യം തുറന്ന് പറയുന്നത്. ഒരു പുഞ്ചിരിയായിരുന്നു ഐശ്വര്യയുടെ മറുപടി.