ഐശ്വര്യ ലക്ഷ്മി അടിപൊളി നായികയാണെന്ന് കാളിദാസ് ജയറാം. ഐശ്വര്യയുണ്ടെങ്കിൽ പടം ഹിറ്റാണെന്നാണ് എല്ലാവരും പറയുന്നതെന്നും കാളിദാസ്. കാളിദാസിന്റെ തൊട്ടടുത്ത്, യുവതാരത്തിന്റെ വാക്കുകൾ നാണം കലർന്ന ചിരിയോടെ, മുഖം പൊത്തിയാണ് ഐശ്വര്യ കേട്ടു നിന്നത്.
ഇരുവരും നായികാനായകൻമാരാകുന്ന ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവ്’ ന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു കാളിദാസിന്റെ വാക്കുകൾ.
മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
ചിത്രത്തിന് ഒന്നുരണ്ട് പ്രത്യേകതകൾ ഉണ്ടെന്ന് സംവിധായകൻ മിഥുൻ പറയുന്നു. ഇത്തവണ തന്റെ സ്ഥിരം സംഗീത സംവിധായകനായ ഷാൻ റഹ്മാനെ മാറ്റി പകരം ഗോപിസുന്ദറിനെയാണ് മിഥുൻ പരീക്ഷിക്കുന്നത്. അജു വർഗീസും സണ്ണി വെയ്നും സൈജു കുറുപ്പമില്ലാതെ നിനക്കൊരു സിനിമയല്ലില്ലോ എന്ന് കളിയാക്കുന്നവർക്കൊരു മറുപടി കൂടിയാണ് ചിത്രമെന്നും മിഥുൻ. ‘‘കാളിദാസിനെയും ഐശ്വര്യയെയും സഫർ എന്നൊരു നടനെയും മാറ്റിനിർത്തിയാൽ മുപ്പതോളം പുതുമുഖങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്’’–മിഥുൻ പറഞ്ഞു.
അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവിന്റെയും കുഞ്ചാക്കോ ബോബന്‍ ചിത്രമായ അള്ള് രാമേന്ദ്രന്റെയും ഓഡിയോ ലോഞ്ച് ഒരേ വേദിയിലായിരുന്നു. ഗോപി സുന്ദര്‍, അരുണ്‍ ഗോപി, കുഞ്ചാക്കോ ബോബന്‍, ജയറാം, ചാന്ദിനി, ഐശ്വര്യ ലക്ഷ്മി, കാളിദാസ് ജയറാം, വിജയ് ബാബു, നീരജ് മാധവ്, വിജയ് യേശുദാസ്,ജോജു തുടങ്ങി വന്‍താര നിര ചടങ്ങിനെത്തി. ആഷിഖ് ഉസ്മാനാണ് ഇരുചിത്രങ്ങളുടെയും നിര്‍മ്മാതാവ്.